തൃശൂർ: പ്രകൃതിയുടെ മനോഹാരിതകൊണ്ട് സഞ്ചാരികളുടെ മനംകവർന്ന ഒരപ്പൻകെട്ടിൽ വികസനപ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു.
വെള്ളച്ചാട്ടവും പാറക്കെട്ടുകളും പ്രകൃതിയുടെ പച്ചപ്പുമാണ് പീച്ചി വനഗവേഷണകേന്ദ്രത്തിനോടു ചേർന്നുള്ള ഒരപ്പൻകെട്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. മഴക്കാലത്ത് വെള്ളച്ചാട്ടം കാണാനായി നിരവധി ആളുകളെത്തി തുടങ്ങിയതോടെ ഒരപ്പൻകെട്ടിനെ ജില്ലയുടെ വിനോദസഞ്ചാര ഇടനാഴിയിലെ, പ്രധാന വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിച്ചെടുക്കാനുള്ള പദ്ധതികളുമായി കഴിഞ്ഞ സർക്കാർ മുന്നോട്ടുപോയി.
സുരക്ഷാസംവിധാനങ്ങൾ, നടപ്പാതകൾ, വിശ്രമസൗകര്യങ്ങൾ, ശുചിമുറികൾ, പാർക്കിംഗ് ഏരിയ എന്നിവയും വിനോദസഞ്ചാരികളെ ധാരാളമായി ഇവിടേക്കെത്തിക്കാൻ ഗ്ലാസ് ബ്രിഡ്ജ്, സിപ് ലൈൻ, ബോട്ട് ജെട്ടി, ചെക്ക്ഡാം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച് നവീകരണ, വികസന പ്രവൃത്തികൾ വേഗത്തിലാക്കിയിരുന്നു.
മന്ത്രിയും ഒല്ലൂർ മണ്ഡലം എംഎൽഎയുമായിരുന്ന കെ. രാജന്റെ ഫണ്ടിൽനിന്ന് 4.99 കോടി രൂപ ചെലവിട്ട് ഒരപ്പൻകെട്ട് ടൂറിസം യാഥാർഥ്യമാക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയാക്കി ഒരപ്പൻകെട്ട് ടൂറിസം പദ്ധതി ഉദ്ഘാടനംചെയ്യാനും തീരുമാനിച്ചു.
എന്നാൽ തെരഞ്ഞെടുപ്പും സർക്കാരിന്റെ മാറ്റവും വന്നതോടെ വികസന പ്രവർത്തനങ്ങൾ മരവിച്ചെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നു.വൻ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ടിക്കറ്റ് കൗണ്ടർ, ഡ്രസ് മാറാനുള്ള മുറികൾ, ശുചിമുറികളുടെ പണികൾ, നടപ്പുവഴികളിൽ കന്പികൾ നാട്ടുന്ന പണികൾ തുടങ്ങിയവ മാത്രമാണ് നടക്കുന്നത്. കരാർ ഏറ്റെടുത്തവർ കാര്യമായി പണികൾ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം പണികൾ നടക്കുന്നയിടം സന്ദർശിച്ചപ്പോൾ ഒരു സ്ത്രീ മാത്രമാണ് ജോലി ചെയ്തിരുന്നതെന്ന് വാർഡ് മെന്പർ സീന വർഗീസ് പറയുന്നു.
ഒല്ലൂർ എംഎൽഎയായി കെ. രാജൻ തുടരുന്ന സാഹചര്യത്തിൽ പണികൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സുവോളജിക്കൽ പാർക്ക്, പീച്ചിഡാം, എന്നിവിടങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഒരപ്പൻകെട്ടും നവ്യാനുഭവമാകും.
Tags : Nattuvisesham District News