തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കാപ്പ കേസ് പ്രതിയും വാഴോട്ടുകോണം ബിജെപി കൗണ്‍സിലറുമായ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പോലീസ് തങ്ങളെ മർദിച്ചെന്ന് സുഗതനും ഭാര്യ അശ്വതിയും ഉന്നയിച്ച ആരോപണങ്ങൾക്ക് വിപരീതമായ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തു വന്നത്.
സുഗതനെ കസ്റ്റഡിയിൽ എടുക്കുന്നത് ഭാര്യയും മറ്റു ചിലരും ചേർന്ന് തടസപ്പെടുത്തുന്നുവെന്നും കോടതി ഉത്തരവ് പ്രകാരമാണ് സുഗതനെ കസ്റ്റഡിയിൽ എടുക്കുന്നതെന്നും പോലീസുകാർ ആവർത്തിച്ചു പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.
കഴിഞ്ഞ മാസം വട്ടിയൂർക്കാവിൽ നടന്ന ക്ഷേത്ര ഉത്സവത്തിനിടെ ഒരാളെ കൊല്ലാൻ
ശ്രമിച്ച കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി സുഗതനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെ ഒളിവിൽ പോയ സുഗതൻ കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ വിവരം അറിഞ്ഞാണ് വട്ടിയൂർക്കാവ് പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ സുഗതനെ കസ്റ്റഡിയിലെടുക്കാൻ പോലീസിനു നന്നേ പണിപ്പെടേണ്ടി വന്നു.
സുഗതനെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്പോൾ സുഗതൻ പോലീസുകാരെ പിടിച്ചു തള്ളുന്നതും ഭാര്യ അശ്വതി വഴി മുടക്കാൻ ശ്രമിക്കുന്നതും അടക്കം പോലീസ് പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്. സുഗതനെ വീടിന് പുറത്തെത്തിക്കുന്പോൾ വീടിനു ചുറ്റും ബിജെപി പ്രവർത്തകരും നാട്ടുകാരും തടിച്ചു കൂടി. ബിജെപി പ്രവർത്തകർ വൻ പ്രതിഷേധമുയർത്തുകയും പോലീസ് നടപടി തടസപ്പെടുത്തുകയും ചെയ്യാൻ ശ്രമിച്ചു. പോലീസ് ജീപ്പിൽ കയറാതിരിക്കാൻ സുഗതൻ ശ്രമിക്കുന്നതും അനുയായികൾ പോലീസിനു നേരെ ഭീഷണി മുഴക്കുകയും ചെയ്യുന്നതിനിടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചു.
ഇതിനു ശേഷമാണ് സുഗതനെ പോലീസ് വാഹനത്തിലേക്കു കയറ്റിയത്. പോലീസുകാരെ മർദിച്ച വകുപ്പുൾപ്പെടെ ചുമത്തിക്കൊണ്ട് സുഗതനെതിരേ പോലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. ഇതിൽ സുഗതന്റെ കൂട്ടാളികളും പ്രതികളാണ്. ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പോലീസുകാരെ മർദിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.
അതേസമയം പോലീസ് ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തെ കുറിച്ച അന്വേഷണം നടത്തിവരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് അറിയിച്ചു.
തിരുവനന്തപുരം നഗരസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് റിബൽ സ്ഥാനാർത്ഥി ഉണ്ടായിരുന്ന വാഴോട്ടുകോണം വാർഡിൽ നിന്ന് കഷ്ടിച്ച് നൂറിൽ താഴെ വോട്ടുകൾക്കാണ് സുഗതൻ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. കൗണ്‍സിലർ ആകുന്നതിനുമുന്പും ശേഷവും നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്.
അറസ്റ്റിനെ തുടർന്ന് വട്ടിയൂർക്കാവിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ സ്ഥലത്ത് പോലീസിന്റെ പ്രത്യേക നിരീക്ഷണം നടന്നുവരുന്നുണ്ട്.
Tags : Local News Nattuvishesham Kollam