എസ്എൻ ജംഗ്ഷൻ മേൽപ്പാലത്തിലുള്ള കുഴികൾ.
തൃപ്പൂണിത്തുറ: എസ്എൻ ജംഗ്ഷൻ റെയിൽവേ മേൽപ്പാലത്തിൽ കിടങ്ങിന് സമാനമായ കുഴികൾ യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ജീവൻ നഷ്ടപ്പെടാതെ ഇവിടം കടക്കുന്നത് ഭാഗ്യം കൊണ്ട് മാത്രം. മേൽപ്പാലത്തിന്റെ തെക്ക് വശം ചേർന്നാണ്, പാലത്തിന്റെ ചരിവിലും മുകളിലുമായി രണ്ട് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ ഈ കുഴിയിൽപ്പെട്ടാൽ വാഹനമുൾപ്പെടെ യാത്രക്കാർ മറിഞ്ഞ് വീണ് അപകടത്തിൽപ്പെടാൻ സാധ്യത വളരെയധികമാണ്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് ഉള്ള സമയങ്ങളിൽ ഇവിടെ അപകടസാധ്യത പതിന്മടങ്ങാവുകയാണ്.
തിരക്കേറിയ സമയങ്ങളിൽ വലിയ വാഹനങ്ങൾ കുഴിയിൽക്കൂടി ഇറങ്ങിക്കയറേണ്ടി വരുന്നതിനാൽ പാലത്തിലും ഇരു ഭാഗത്തേയ്ക്കുമുള്ള റോഡിലുമായി വാഹനങ്ങളുടെ നീണ്ട നിരയാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതുമൂലം പുതിയറോഡ് ജംഗ്ഷൻ വരെ രാവിലെയും വൈകിട്ടുള്ള സമയങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. അതേ സമയം തിരക്കില്ലാത്ത സമയങ്ങളിൽ വലിയ വാഹനങ്ങൾ കുഴി ഒഴിവാക്കി വെട്ടിച്ച് മാറ്റി കടന്നുപോകുമ്പോൾ എതിർ ദിശയിൽ നിന്നു വരുന്ന ചെറിയ വാഹനങ്ങളിലെ യാത്രക്കാർ പലപ്പോഴും അപകടത്തിൽപ്പെടാതെ രക്ഷപ്പെടുന്നതും കഷ്ടിച്ചാണ്.
ആളെ വീഴ്ത്തുന്ന ഇരട്ടക്കുഴികൾ കൂടാതെ ചെറുതും വലുതുമായി ഒട്ടേറെ കുഴികളും പാലത്തിലുണ്ടായിട്ടുണ്ട്. യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധത്തിൽ പാലത്തിൽ കുഴികൾ രൂപപ്പെട്ടിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഉത്തരവാദിത്വപ്പെട്ടവർ അനങ്ങാപ്പാറ നയം തുടരുകയാണ്.
Tags : Local News Nattuvishesham Ernakulam