കൂത്താട്ടുകുളം: വിദ്യാർഥികളുടെ സമഗ്ര ആരോഗ്യം ഉറപ്പാക്കാൻ ദേവമാതാ ആശുപതിയുടെ കണ്ണാടി പദ്ധതി. വിദ്യാർഥികൾക്ക് ബോധവത്കരണത്തിലൂടെയും മതിയായ പരിചരണത്തിലൂടെയും ആരോഗ്യം സമ്മാനിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ്മിൻ പഴയകരി അറിയിച്ചു. ആശുപത്രി ചൈൽഡ് ഡെവലപ്മെന്റിന്റെ (സിഡിസി) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമായി സിഡിസിയിലെ റിഹാബിലേറ്റഷൻ സൈക്കോളജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, സ്പെഷൽ എഡ്യൂക്കേറ്റർ, കൗൺസിലേഴ്സ് എന്നിവരുടെ ടീം സ്കൂളുകളിലെത്തി വിദ്യാർഥികളെ നേരിൽ കാണും. കുട്ടികളുടെ ഐക്യു, ഇക്യു എന്നിവയുടെ സ്ക്രീനിംഗ് നടത്തും. കൗൺസലിംഗ് ആവശ്യമുള്ളവർക്ക് കൗൺസലിംഗ് ക്രമീകരണവും നൽകും.
വിദ്യാർഥികൾക്കൊപ്പം മാതാപിതാക്കൾക്കും ബോധവത്കരണ പരിപാടികൾ ഒരുക്കും. തുടർചികിത്സകളോ പരിശോധനകളോ ആവശ്യമുള്ളവർക്ക് ആശുപത്രിയിലെ പീഡിയാട്രിക്, ന്യൂറോളജി, സൈക്യാട്രി വിഭാഗങ്ങളുടെ സേവനവും പ്രയോജനപ്പെടുത്താനാണ് ലക്ഷ്യം.
ആദ്യഘട്ടമായി കൂത്താട്ടുകുളം നഗരസഭയിലെയും രാമപുരം, വെളിയന്നൂർ, പാലക്കുഴ, തിരുമാറാടി, ഇലഞ്ഞി എന്നീ പഞ്ചായത്ത് പ്രദേശത്തെയും സ്കൂളുകളിലാണ് കണ്ണാടി പദ്ധതിയുടെ സേവനം നൽകുന്നത്. ബോധവത്കരണത്തിലൂടെയും ആവശ്യമെങ്കിൽ തെറാപ്പിചികിത്സയിലൂടെയും കുട്ടികളുടെ വ്യക്തിത്വവികാസം ഉറപ്പാക്കി രാഷ്ട്രനിർമിതിയുടെ ഭാഗമാക്കുന്നതിനാണ് കണ്ണാടി എന്ന പേര് നൽകിയിട്ടുള്ളത്.
പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന സ്കൂളുകൾക്കും മാതാപിതാക്കൾക്കും ദേവമാതാ ആശുപത്രിയുമായി ബന്ധപ്പെടാം ഫോൺ: 9656800056, 0485 2468000.
Tags : Nattuvishesham Local News Devamata Hospital health of students