വടക്കഞ്ചേരി: പാലക്കാട്-വടക്കഞ്ചേരി ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലം കൊല്ലത്തറ ഭാഗത്ത് റോഡിന്റെ മിനുസക്കൂടുതലിൽ വാഹനങ്ങൾ തെന്നിമാറി അപകടങ്ങൾ ഉണ്ടാകുന്നത് കൂടുന്നു. രണ്ടാഴ്ച മുമ്പ് പാതയോരത്ത് നിർത്തിയിട്ട കാറിൽ കണ്ടെയ്നർ നിയന്ത്രണംതെറ്റി ഇടിച്ച് കോയമ്പത്തൂർ സ്വദേശിയായ യുവാവ് മരിച്ച സംഭവമുണ്ടായി.
ഒരാഴ്ച മുമ്പ് ഇവിടെ അടുത്തുതന്നെ സ്വകാര്യ ബസിനു പിറകിൽ ലോറിയിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം നടന്നു.
വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ നിൽക്കാതെ തെന്നിപോകുന്നതാണ് അപകടങ്ങൾ ഉണ്ടാക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. മഴയുള്ള സമയത്തും വാഹനങ്ങളുടെ ടയറുകൾ തേയ്മാനം വന്നതുമാണെങ്കിൽ അപകടസാധ്യതയും വളരെ കൂടുതലാണ്. ടാറിംഗ് പെട്ടെന്ന് കേടുവന്ന് കുഴിയാകാതിരിക്കാൻ മതിയായ അനുപാതത്തിൽ മെറ്റൽ മിശ്രിതം ചേർക്കാതെ ടാർ മാത്രം കൂടുതൽ ഉപയോഗിക്കുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് പറയുന്നു. പാതയിൽ ഗ്രിപ്പ് ഉണ്ടാകും വിധം നിർമാണം നടത്തണമെന്നാണ് ആവശ്യം. മൂന്ന് വർഷം മുമ്പ് ഇവിടെയടുത്താണ് ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാർഥികളടക്കം ഒമ്പതുപേർ മരിച്ചത്.
Tags : Nattuvisesham District News