പ്രതീകാത്മക ചിത്രം
ഈരാറ്റുപേട്ട: പ്രളയക്കെടുതിയെ ജനകീയ കൂട്ടായ്മയുടെ കരുത്തിൽ അതിജീവിച്ച് ഈരാറ്റുപേട്ട മാതൃകയായി. സമീപകാലത്തൊന്നും കാണാത്ത ശക്തമായ പ്രളയത്തിൽ വീടുകളിലും കടകളിലും നിമിഷങ്ങൾക്കകം വെള്ളം കയറി. ആത്മാർഥമായി പ്രവർത്തിച്ച സന്നദ്ധ സംഘടനകളും യുവജന കൂട്ടായ്മകളും സമയോചിതമായി ഇടപെട്ടതോടെയാണ് പ്രളയത്തിന്റെ ആഘാതം ഈരാറ്റുപേട്ടയ്ക്ക് ചെറുക്കാനായത്. മുനിസിപ്പാലിറ്റി, പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ സംഘടനകളും കൈകോർത്തതോടെ രക്ഷാപ്രവർത്തനം ദ്രുതഗതിയിലായി.
പ്രളയത്തിൽ വീടുകൾ, കടകൾ, പാലങ്ങൾ, കലുങ്കുകൾ, ആരാധനാലയങ്ങൾ, കിണറുകൾ എന്നിവിടങ്ങളിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുകയെന്ന വലിയ ദൗത്യം സന്നദ്ധ പ്രവർത്തകരാണ് ഏറ്റെടുത്തത്. മൂന്ന് ദിവസത്തിനുള്ളിൽ നൂറുകണക്കിന് വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കി പ്രവർത്തനക്ഷമമാക്കിയതും ഈ നിസ്വാർഥ പോരാളികളാണ്.
ഇരച്ചെത്തിയ വെള്ളത്തിനൊപ്പം തടിയും ചപ്പു ചവറുകളും പ്ലാസ്റ്റിക്കും നഗരത്തിലെ പാലങ്ങളിൽ അടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടത് വെള്ളപ്പൊക്കം രുക്ഷമാക്കി. ഈ തടസങ്ങൾ നീക്കാനിറങ്ങിയതും സന്നദ്ധ സംഘടനകളാണ്. കമ്യൂണിറ്റി കിച്ചൺ തുടങ്ങി ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് ഭക്ഷണം ഒരുക്കിയത് ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും ചേർന്നാണ്.
വെള്ളംകയറി നശിച്ച ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങൾ സൗജന്യമായി റിപ്പയർ ചെയ്യാനും സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങി. നൂറുകണക്കിന് ഉപകരണങ്ങൾ ഇതിനകം നന്നാക്കി. വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ട വീടുകളിലേക്ക് മടങ്ങിയെത്തുന്ന കുടുംബങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ ലഭ്യമാക്കുകയാണ് ഇനിയുള്ള പ്രവർത്തനം.
കോടിക്കണക്കിന് രൂപയുടെ നഷ്ടം നേരിട്ട വ്യാപാരമേഖലയും തിരിച്ചുവരവിന്റെ പാതയിലാണ്. നഷ്ടം നേരിട്ട വ്യാപാരികൾക്ക് ധനസഹായം ഉൾപ്പെടെയുള്ള സഹായപദ്ധതികൾ വ്യാപാരി സംഘടനകൾ ആവിഷ്കരിച്ചുവരുന്നു. നാട്ടിലെ വെളളപ്പൊക്ക ദുരിതത്തിൽ ആശ്വാസമേകാൻ പ്രവാസി ഈരാറ്റുപേട്ടക്കാരുടെ സംഘടനകളും രംഗത്തുണ്ട്. മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസറിന്റെ നേതൃത്വത്തിൽ പ്രളയാനന്തര പ്രവർത്തനങ്ങൾ വേഗത്തിലും കാര്യക്ഷമമായും മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് "ഈരാറ്റുപേട്ട മോഡൽ' എന്ന പേരിൽ ശ്രദ്ധേയമാകുന്നത്.
ടീം നന്മക്കൂട്ടം, ടീം എമർജൻസി, ടീം റെസ്ക്യൂ ഫോഴ്സ്, ഡിവൈഎഫ്ഐ, എഐവൈഎഫ്, ഈലാഫ്, ഡികെഎംവൈഎഫ്, എസ്ഡിപിഐ, ഐഡിയൽ റിലീഫ് വിംഗ്, വൈറ്റ്ഗാർഡ്, വെൽഫയർ പാർട്ടി പ്രവർത്തകർ എന്നിവ ഉൾപ്പെടെയുള്ള റെസ്ക്യൂ-യുവജന-സന്നദ്ധ സംഘടനകളും വിവിധ രാഷ്ട്രീയകക്ഷി പ്രവർത്തകരും ചേർന്നാണ് വിപുലമായ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പ്രതിസന്ധിയെ ജനകീയ ശക്തിയാൽ നേരിട്ട ഈരാറ്റുപേട്ടയുടെ അനുഭവം കേരളത്തിന് മുന്നിൽ പുതിയൊരു അതിജീവന മാതൃകയാകുകയാണ്.