മങ്കൊമ്പ്: കടുത്ത വേനലിലും വെള്ളപ്പൊക്ക കെടുതികളിൽ ശ്വാസംമുട്ടി കുട്ടനാട്ടിലെ ചില പ്രദേശങ്ങൾ. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കായൽപ്പുറം പ്രദേശത്താണ് ഇത്തരത്തിൽ വലിയ ദുരിതങ്ങളനുഭവിക്കുന്ന പ്രദേശങ്ങളിലൊന്ന്. കായൽപ്പുറത്തെ 70 ഏക്കർ വരുന്ന പവ്വത്തുകാട് പാടശേഖരത്തിന്റെ സമീപത്തെ താമസക്കാരാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.
പാടശേഖരത്തിന്റെ പുറംബണ്ടിലെ താമസക്കാരായ 250 ഓളം കുടുംബങ്ങൾ കടുത്ത വേനലിലും വെള്ളപ്പൊക്കക്കെടുതിയിലാണ്. ഏറെ താഴ്ന്ന പ്രദേശത്ത് മഴയാരംഭിച്ചാൽ പ്രളയക്കെടുതികൾ ഇരട്ടിക്കും.
ജലനിരപ്പുയർന്നാൽ ഇവിടെ താമസിക്കാനാകാതെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറേണ്ടി വരും. കാലങ്ങളായി തുടരുന്ന ഈ ദുരവസ്ഥയ്ക്കു ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കൃഷിയില്ലാത്ത സമയങ്ങളിൽ, പ്രത്യേകിച്ചു മഴക്കാലത്ത് നിയന്ത്രിത പമ്പിംഗിലൂടെ പാടശേഖരത്തിലെ ജലനിരപ്പു നിയന്ത്രിച്ചു നിർത്തണമെന്നാണ് നാട്ടുകാർ പ്രധാനമായും ആവശ്യപ്പെടുന്നത്.
ഇതേ ആവശ്യമുന്നയിച്ചു ഇവർ മുട്ടാത്ത വാതിലുകളില്ല. ജില്ലാ ഭരണകൂടം, ഗ്രാമപഞ്ചായത്ത്, മറ്റു ജനപ്രതിനിധികൾ തുടങ്ങി എല്ലായിടത്തും പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. നിയുക്ത എംഎൽഎയെ സമീപിക്കാനാണ് ഇവരുടെ അടുത്ത തീരുമാനം. പുതിയ ജനപ്രതിനിധിയിലൂടെയെങ്കിലും വിഷയത്തിനു പരിഹാരം കാണാനാകുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. കായൽപ്പുറത്തു മാത്രമല്ല, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ മങ്കൊമ്പ് പ്രദേശമാണ് സമാനമായ പ്രതിസന്ധികൾ നേരിടുന്ന മറ്റൊരു പ്രദേശം.
നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ കിഴക്കേ ചേന്നങ്കരി, കൈനകരി, മുട്ടാർ ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളും നിയന്ത്രിത പമ്പിംഗെന്ന ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളേറെയായി. പലായനം തുടർച്ചയാകുന്ന ഒരു പ്രദേശത്തിന്റെ നിലനിൽപ്പിനായി ഇനിയെങ്കിലും ഭരണകേന്ദ്രങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നാണ് കുട്ടനാട്ടുകാരുടെ ആവശ്യം.
Tags : nattu vishesham Floodplains distress