കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടിയിൽ നിർമാണം പുരോഗമിക്കുന്ന സർവീസ് റോഡുകളിലെ ഡ്രെയിനേജ് സ്ലാബുകൾ തകർന്നതിനെ തുടർന്ന് ക്വാറി വേസ്റ്റ് നിറച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച കരാർ കമ്പനിയുടെ നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
തകർന്ന സ്ലാബുകൾ മാറ്റിസ്ഥാപിക്കുന്നതിന് പകരം കാനയിൽ ക്വാറി വേസ്റ്റ് നിറച്ച് അതിനുമുകളിൽ സ്ലാബുകൾ സ്ഥാപിക്കാനുള്ള ശ്രമമാണ് പ്രതിഷേധത്തിനു കാരണമായത്.
കേന്ദ്ര സർക്കാർ പ്രസിനുസമീപം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഡ്രെയിനേജ് സ്ലാബുകൾ തകർന്ന നിലയിലാണ്. സർവീസ് റോഡുകളിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹനയാത്രികർ അപകടഭീഷണിയിലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
മുമ്പ് രണ്ടുതവണ മാറ്റിസ്ഥാപിച്ച സ്ലാബുകൾ വീണ്ടും തകർന്ന സാഹചര്യത്തിലാണ് പുതിയ സ്ലാബുകൾ സ്ഥാപിക്കുന്നതിനുപകരം ക്വാറി വേസ്റ്റ് ഉപയോഗിച്ച് പ്രശ്നം മറച്ചുവയ്ക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം.
പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ കെ.എ. സുരേഷ്, സിപിഎം മുൻ ലോക്കൽ സെക്രട്ടറി എം.ജെ. ബെന്നി, ഗ്രാമപഞ്ചായത്ത് അംഗം കെ.സി. ജയരാജ്, സേവ് കൊരട്ടി പ്രതിനിധി ഷിജു പ്ലാക്ക എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം മണ്ണുമാന്തി യന്ത്രം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാട് പ്രതിഷേധക്കാർ സ്വീകരിച്ചു.
പ്രതിഷേധത്തെ തുടർന്ന് വിഷയത്തിൽ ഇടപെട്ട എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ കേടായ സ്ലാബുകൾ ഇന്നുതന്നെ മാറ്റിസ്ഥാപിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
മഴവെളളം ഒഴുക്കിവിടുന്ന പൈപ്പിന് കുറുകെ ഇന്റർനെറ്റ് കേബിൾ
മഴവെള്ളം ഒഴുക്കിക്കളയുന്നതിനായി സ്ഥാപിക്കുന്ന ഒരു മീറ്റർ വ്യാസമുള്ള ഭൂഗർഭ പൈപ്പ് ലൈനുമായി ബന്ധപ്പെട്ടും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കൊരട്ടിയുടെ വടക്ക് - കിഴക്കൻ മേഖലകളിൽ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം ഒഴുക്കിക്കളയുന്നതിനായി സ്ഥാപിക്കുന്ന പൈപ്പിനു കുറുകെ കേബിളുകൾ കടന്നുപോകുന്നതായാണു കണ്ടെത്തൽ. പൈപ്പിന്റെ അടിയിലൂടെയോ മുകളിലൂടെയോ കേബിളുകൾ കടത്തിവിടാതെ, വെള്ളം ഒഴുകേണ്ട പ്രധാന ഭാഗത്തിലൂടെയാണ് കേബിളുകൾ കടന്നുപോകുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഇത്തരമൊരു നിർമാണപ്പിഴവ് ഉണ്ടായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ദേശീയപാത അഥോറിറ്റിയോ ഇതുവരെ വിശദീകരണം നൽകാത്തതു പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പൈപ്പിന്റെ വാട്ടർ ലെവൽ ശരിയല്ലെന്നും, പൈപ്പ് നേർരേഖയിൽ സ്ഥാപിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഇതോടെ ശക്തമായ മഴയുണ്ടായാൽ വെള്ളക്കെട്ട് വർധിക്കുമെന്ന ആശങ്കയാണു പ്രദേശവാസികൾ പങ്കുവയ്ക്കുന്നത്.
ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി തുടക്കംമുതൽതന്നെ കാനനിർമാണം,
കോൺക്രീറ്റ് പ്രവർത്തനങ്ങളുടെ ഗുണനിലവാരം, ഡ്രെയിനേജ് സംവിധാനങ്ങളുടെ കാര്യക്ഷമത തുടങ്ങിയ വിഷയങ്ങളിൽ പരാതികൾ ഉയർന്നിരുന്നുവെങ്കിലും ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നാണു നാട്ടുകാരുടെ ആരോപണം.
ഡ്രെയിനേജ് സ്ലാബ് തകർച്ചയും മഴവെള്ള പൈപ്പിനുള്ളിലെ ഇന്റർനെറ്റ് കേബിളുകളും വെളിച്ചത്തുവന്നതോടെ നിർമാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ശക്തമായിരിക്കുക യാണ്. അധികൃതർ അടിയന്തരമായി പരിശോധന നടത്തി പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.
Tags : waste disposal Drainage Nattuvishesham District news