തിരുവല്ല: സ്കൂള്‍ പരിസരങ്ങളിലെ തെരുവുനായ്ക്കളുടെ കണക്കെടുക്കാനുള്ള നോഡല്‍ ഓഫീസറായി അധ്യാപകരെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാകില്ലെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷൻ. പ്രാദേശിക ഭരണകൂടങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തുന്നതിന്റെ അനന്തരഫലമായി നാട്ടിന്‍പുറങ്ങളില്‍ തെരുവ് നായ്ക്കളുടെ എണ്ണം അനിയന്ത്രിതമായി പെരുകുന്നതിന്റെ ബാധ്യത അധ്യാപകരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമമെന്ന് എഎച്ച്എസ്ടിഎ ആരോപിച്ചു.
ഓരോ സ്കൂളിലും തെരുവുനായ്ക്കളുടെ കണക്കെടുപ്പിന് ഒരു അധ്യാപകനെ നോഡല്‍ ഓഫീസറായി അവരോധിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ പേരും, ഫോണ്‍ നമ്പരും സ്കൂള്‍ കവാടത്തില്‍ എഴുതിവച്ച് അധിക്ഷേപിക്കാനുള്ള, നീക്കത്തിനു പിന്നില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരാണെന്നും എഎച്ച്എസ്ടിഎ കുറ്റപ്പെടുത്തി.
മുമ്പ് പ്രൈമറി ക്ലാസ് മുറിയില്‍ ഒരു കുട്ടിക്ക് പാമ്പുകടി യേല്ക്കാനുള്ള സാഹചര്യം ഉണ്ടായപ്പോൾ, അതുമായി യതൊരു ബന്ധവുമില്ലാത്ത ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാളിനെ സസ്പെന്‍ഡ് ചെയ്തു തലയൂരാന്‍ ശ്രമിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നീക്കങ്ങളുടെ തുടര്‍ച്ചയാണ് ഈ ഉത്തരവിലും കാണാന്‍ കഴിയുന്നത്.
അധ്യാപനത്തിന്റെ പവിത്രത നശിപ്പിച്ച്, അധ്യാപകരെ അവഹേളിക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയായി യുഡിഎഫിനെ മാറ്റാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് തിരിച്ചറിഞ്ഞ്, നിലയ്ക്ക് നിര്‍ത്താന്‍ അമാന്തിക്കരുതെന്നും എഎച്ച്എസ്ടിഎ സംസ്ഥാന സെക്രട്ടറി പി. ചാന്ദിനി ആവശ്യപ്പെട്ടു.