പത്തനംതിട്ട: വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞു. 1,500 മുതല്‍ 3,000 രൂപ വരെയാണ് സ്വകാര്യ ബസുകളുടെ പ്രതിദിന നഷ്ടം. റോഡ് നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 50 ശതമാനം കുറച്ചതു മാത്രമാണ് സ്വകാര്യ ബസുകള്‍ക്കുള്ള ആശ്വാസം. എന്നാല്‍ വരുമാനത്തിലെ കുറവു കാരണം നികുതിയിലെ ഇളവു കൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ലെന്നാണ് സ്വകാര്യ ബസുടമകള്‍ പറയുന്നത്.
പല റൂട്ടുകളിലും വരുമാനം കുത്തനെ ഇടിഞ്ഞതോടെ ജി ഫോം നല്കി സര്‍വീസ് നിര്‍ത്തിവയ്ക്കാനുള്ള ശ്രമത്തിലാണ് സ്വകാര്യബസുടമകൾ. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ കൂടുതലായി സര്‍വീസ് നടത്തുന്ന റൂട്ടുകളിലാണ് സ്വകാര്യബസുകള്‍ കൂടുതല്‍ നഷ്ടത്തിലായത്. പത്തനംതിട്ട ജില്ലയില്‍ ടികെ റോഡ്, പിഎം റോഡ്, കെപി റോഡ്, എന്‍എച്ച് 83 എ ദേശീയപാത എന്നിവിടങ്ങളിലൂടെ സര്‍വീസ് നടത്തുന്ന ബസുകളുടെ വരുമാനമാണ് കൂടുതലായി ഇടിഞ്ഞത്. പ്രതിദിന വരുമാനത്തില്‍ 3,000 രൂപ വരെ പല റൂട്ടുകളിലും കുറഞ്ഞു.
പത്തനംതിട്ട - കോഴഞ്ചേരി - തിരുവല്ല റൂട്ടിലെ സ്വകാര്യബസുകള്‍ വന്‍ നഷ്ടത്തിലായി. കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട, കോന്നി, റാന്നി, തിരുവല്ല, കോട്ടയം ഡിപ്പോകളിലെ ഓര്‍ഡിനറി ബസുകള്‍ 20 -30 മിനിട്ട് ഇടവേളകളില്‍ ഓടുന്ന റൂട്ടാണിത്. എന്നാല്‍ പത്തനംതിട്ട - കോഴഞ്ചേരി - ചെങ്ങന്നൂര്‍ റൂട്ടിനെ പ്രിയദര്‍ശിനി സൗജന്യ യാത്ര ബാധിച്ചിട്ടില്ല. പത്തനംതിട്ടയില്‍ നിന്ന് കോഴഞ്ചേരി വരെ വരുമാനം കുറഞ്ഞാലും കോഴഞ്ചേരി - ചെങ്ങന്നൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടാത്തതിനാല്‍ സ്വകാര്യ ബസുകള്‍ക്ക് നേട്ടമായി. കോഴഞ്ചേരി - റാന്നി, കോഴഞ്ചേരി - പന്തളം റൂട്ടുകളെയും ഇതു ബാധിച്ചിട്ടില്ല. എന്നാല്‍ ഇത്തരം റൂട്ടുകളിലെ വനിതാ യാത്രക്കാര്‍ കെഎസ്ആര്‍ടിസി ബസ് ലഭിക്കുന്ന സ്ഥലംവരെ സ്വകാര്യ ബസിലെ യാത്ര പരിമിതപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട - റാന്നി, പുനലൂർ, തട്ട - അടൂര്‍ റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ കുത്തനെ ഇടിവുണ്ടായി. എന്നാല്‍ ഉള്പ്രദേശങ്ങളിലേക്കുള്ളവയുടെ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. ഉള്‍പ്രദേശങ്ങളിലേക്ക് സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നതും സ്വകാര്യ ബസുടമകള്‍ ആലോചിക്കുന്നുണ്ട്.
നികുതിയിലെ ആനുകൂല്യത്തില്‍ ബസുടമയ്ക്ക് കുറഞ്ഞത് പ്രതിദിനം 110 രൂ പ മാത്രമാണു ലഭിക്കുന്നതെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി മനോജ് മാധവശേരില്‍ പറഞ്ഞു. ഇതിനു പുറമേയാണ് ഡീസല്‍ വിലവര്‍ധനയും ഇരുട്ടടി ആയിരിക്കുന്നത്.
കെഎസ്ആര്‍ടിസി വരുമാനത്തിലും കുറവ്
പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയതിനു പിന്നാലെ കെഎസ്ആര്‍ടിസി ബസുകളില്‍ തിരക്ക് കൂടിയെങ്കിലും വരുമാനം കുത്തനെ ഇടിഞ്ഞു. ഓര്‍ഡിനറി ബസുകളുടെ വരുമാനം മൂന്നിലൊന്നായി കുറഞ്ഞു. പത്തനംതിട്ട - കൊല്ലം ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് 15നു മുമ്പുവരെ ശരാശരി 34,000 രൂപ പ്രതിദിന വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് ഇന്നിപ്പോള്‍ 8,000 രൂപയായി വരുമാനം കുറഞ്ഞു. യാത്രക്കാരുടെ എണ്ണമാകട്ടെ കുത്തനെ കൂടിയിട്ടുണ്ട്.
വനിതകള്‍ക്കുള്ള പൂജ്യം നിരക്കിലുള്ള ടിക്കറ്റുകൂടി കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലും വരുമാനത്തില്‍ കുറവ് ഉണ്ടായിട്ടുണ്ട്. ഓര്‍ഡിനറിയില്‍ സൗജന്യം ലഭിച്ചുതുടങ്ങിയതോടെ ദീര്‍ഘദൂര യാത്രക്കാര്‍ ഒഴികെയുള്ളവര്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളെ ആശ്രയിച്ചുതുടങ്ങി. കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്വീസുകളിലേതടക്കം വരുമാനം കുറഞ്ഞിരിക്കുകയാണ്.
സര്‍ക്കാര്‍ അനുകൂല തീരുമാനം ഉണ്ടാകണം
സ്വകാര്യ ബസുകളുമായി ബന്ധപ്പെട്ട് സംഘടന നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളില്‍ അനുകൂല തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി ലാലു മാത്യു ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ സ്വകാര്യബസ് വ്യവസായം പിടിച്ചു നില്‍ക്കാനാകാത്ത സാഹചര്യത്തിലാണ്. സ്വകാര്യ ബസുകള്‍കൂടി കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ വാടക നിശ്ചയിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്നതാണ് അസോസിയേഷന് മുന്നോട്ട് വച്ചിരിക്കുന്ന പ്രധാന ആവശ്യം.
വാടക ബസുടമയ്ക്ക് നല്‍കുകയും വരുമാനം സര്‍ക്കാരിന് എടുക്കുകയുമാ കാം. ജീവനക്കാരുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഡ്രൈവറുടെ വേതനം ബസുടമ നല്‍കുകയും ചെയ്യും. ഇന്ധനവും നികുതിയും അടക്കമുള്ള ചെലവുകള്‍ ഉടമ വഹിക്കും. കെഎസ്ആര്‍ടിസി ഇല്ലാത്ത റൂട്ടുകളില്‍നിന്ന് ബസുകള്‍ക്കുവേണ്ടി ഉയരുന്ന ആവശ്യം പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ കൂടി ഏറ്റെടുത്ത് സൗജന്യ യാത്രയ്ക്കു സൗകര്യം ചെയ്യുകയെന്നതാണ് പോംവഴിയെന്നും ലാലു മാത്യു ചൂണ്ടിക്കാട്ടി.