റാന്നി: നാറാണംമൂഴിയിലെ തെക്കേത്തൊട്ടി നിവാസികളുടെ കൈവശ സ്ഥലത്തിന് പട്ടയമെന്ന സ്വപ്നത്തിന് വീണ്ടും ചിറക് മുളയ്ക്കുന്നു. വന്യജീവി പ്രശ്നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വടശേരിക്കരയിലെത്തി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ വനം മന്ത്രി ഷിബു ബേബി ജോണ്‍ പട്ടയ നടപടികള്‍ക്ക് അനാവശ്യ തടസം സൃഷ്ടിക്കരുതെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
പട്ടയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശപ്രകാരം വനംവകുപ്പ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ റേഞ്ച് ഓഫീസറില്‍ നിന്ന് മന്ത്രി തേടുകയും ചെയ്തു. പട്ടയം വിതരണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് പഴകുളം മധു എംഎല്‍എയും ആവശ്യപ്പെട്ടു.
പൊതുപ്രവര്‍ത്തകനും കര്‍ഷക സംഘടനാ നേതാവുമായ ജോണ്‍ മാത്യു ചക്കിട്ടയില്‍ വിഷയം മന്ത്രിയുടെ ശ്രദ്ധയില്പെടുത്തിയതിനേ തുടര്‍ന്ന് മന്ത്രി വിവരങ്ങള്‍ ചോദിച്ചറിയുകയും പ്രശ്നത്തില്‍ തടസമുണ്ടാകരുതെന്ന് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
വനഭൂമി വെട്ടിത്തെളിച്ച് സ്ഥിരതാമസമായിട്ട് 75 വര്‍ഷത്തോളമായിട്ടും പ്രദേശവാസികള്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല.
അവസാനം ഗതികെട്ട് ആളുകള്‍ സ്ഥലവാസിയും പൊതുപ്രവര്‍ത്തകനുമായ അനില്‍ അത്തിക്കയത്തിന്റെ നേതൃത്വത്തില്‍ കോടതിയെ സമീപിക്കുകയായിരുന്നു . തുടര്‍ന്ന് എത്രയും വേഗം പട്ടയ നടപടികള്‍ സീകരിക്കാന്‍ കോടതി ഉത്തരവു പുറപ്പെടുവിച്ചെങ്കിലും നടപടികള്‍ നീങ്ങിയില്ല. ഇക്കാര്യങ്ങളില്‍ വനം, റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥ തന്നെയാണ് ആളുകള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കോടതി ഉത്തരവുപ്രകാരം സംയുക്ത സര്‍വേ നടത്തിയതിന്റെ റിപ്പോര്‍ട്ടു പോലും യഥാസമയം സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥ നേതൃത്വത്തിനായില്ല.
അതേസമയം പ്രദേശത്തെ താമസക്കാര്‍ യഥാര്‍ഥ കൈവശക്കാരാണോ എന്നതിന് തെളിവു സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശവുമായി വനം, റവന്യൂ ഉദ്യോഗസ്ഥര്‍ പ്രദേശവാസികളെ വീണ്ടും വിഷമ വൃത്തത്തിലാക്കിയെന്നാണ് ആരോപണം. തങ്ങള്‍ക്ക് ലഭ്യമല്ലാത്ത രേഖകള്‍വരെ ആവശ്യപ്പെട്ടാണ് പലര്‍ക്കും കത്തു വന്നതെന്ന് പറയുന്നു.
വനപാലക, റവന്യൂ ഓഫീസുകള്‍ കയറി ഇറങ്ങിയവര്‍ വീണ്ടും നടപടിയില്ലാതെ നീങ്ങുമ്പോഴാണ് തെരഞ്ഞെടുപ്പുണ്ടായതും സര്‍ക്കാര്‍ മാറി വന്നതും. പട്ടയമില്ലാത്തതിനാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും കൃഷി വകുപ്പിന്റെയും സകല ആനുകൂല്യങ്ങളില്‍ നിന്ന് കാര്‍ഷിക വായ്പകള്‍, സബ്സിഡികള്‍, കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക പെന്ഷന്, വിദ്യാഭ്യാസ വീട് വായ്പ ഉള്‍പ്പെടെ എല്ലാത്തില്‍ നിന്നും ഇവര്‍ മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്.
മക്കളുടെ വിദ്യാഭ്യാസം, വിവാഹ ആവശ്യങ്ങള്‍ക്ക് സ്വന്തം ഭൂമിയില്‍ നട്ടുവളര്‍ത്തിയ ഒരു ചെറുമരം പോലും വെട്ടി വില്ക്കാന് കഴിയാതെ ക്ലേശിക്കുകയാണ് പാവപ്പെട്ട കൈവശ കര്‍ഷകർ.