കീഴ്വായ്പൂര് മീന്‍മുട്ടിപ്പാറ വെള്ളച്ചാട്ടം.
മല്ലപ്പള്ളി: പ്രൗഢിക്കൊത്ത അംഗീകാരമില്ലെങ്കിലും കീഴ്വായ്പൂര് മീന്‍മുട്ടിപ്പാറ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് പ്രിയങ്കരം. മല്ലപ്പള്ളി പഞ്ചായത്തിലെ ഏഴ്, ഒമ്പത് വാര്‍ഡുകളില്‍ക്കൂടി കടന്നുപോകുന്ന പാറത്തോട്ടിലെ മീന്‍മുട്ടിപ്പാറ മഴക്കാലത്ത് ഏറെ മനോഹരമാണ്. കാലവര്‍ഷം കനിഞ്ഞനാളില് വെള്ളച്ചാട്ടം രൗദ്രഭാവത്തിലായപ്പോൾ അതാസ്വദിക്കാൻ സഞ്ചാരികൾ എത്തിത്തുടങ്ങി. 50 അടിയോളം ഉയരത്തില്‍ പാറക്കെട്ടുകളിലൂടെ പളുങ്കുമണികള്‍ വാരിവിതറുന്ന ജലപഥം സഞ്ചാരികളുടെ മനസിനെയും കുളിര്മയുള്ളതാക്കും.
പാറകള്‍ നിറഞ്ഞ വെള്ളച്ചാട്ടത്തിന് മൂന്ന് തട്ടുകളുണ്ട്. ഏറ്റവും താഴത്തെ തട്ടിനാണ് ഉയരക്കൂടുതൽ. ഒഴുക്കിനൊത്ത് കുട്ടികള്‍ മീനുകളെപ്പോലെ തെന്നിയിറങ്ങുന്നത് ആനന്ദകരമായ കാഴ്ചയാണ്. വെള്ളച്ചാട്ടത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ അകലെ കേള്‍ക്കാന്‍ കഴിയുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. മണിമലയാറിന്റെ കൈവരികളില്‍ ഉള്‍പ്പെടുന്ന തോടാണിത്.
കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയില്‍ കീഴ്വായ്പൂര് സ്റ്റോര്മുക്കില്നിന്ന് 3.5 കിലോമീറ്റര്‍ ദൂരവും പടുതോട് - എഴുമറ്റൂര്‍ റോഡില്‍ നാരകത്താനിക്ക് സമീപം ആര്യന്കുളത്തുനിന്ന് ഒരു കിലോമീറ്ററും പിന്നിട്ടാല്‍ മീൻമുട്ടിപ്പാറയായി. ദിശാസൂചക ബോര്‍ഡുകളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയാല്‍ വെള്ളച്ചാട്ടത്തിന് താഴെ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നടത്താനാകും. സാഹസിക മലകയറ്റത്തിനും ഫോട്ടോ ഷൂട്ടുകള്‍ക്കും ഇവിടെ സൗകര്യമുണ്ട്.
പദ്ധതികള്‍ വിഭാവനം ചെയ്താല്‍ മല്ലപ്പള്ളി പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി വെള്ളച്ചാട്ടത്തെ മാറ്റാനാകും. 2010 കാലയളവില്‍ ജില്ലാ പഞ്ചായത്ത് മീന്‍മുട്ടിപ്പാറ കേന്ദ്രീകരിച്ച് ചെറുകിട ജലവൈദ്യുത പദ്ധതിയുടെ സാധ്യത ആരാഞ്ഞിരുന്നു. ജില്ലയിലെ ഇത്തരം വെള്ളച്ചാട്ടങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ചെറുകിട പദ്ധതികള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി പദ്ധതികളുണ്ടായെങ്കിലും വൈദ്യുതി വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നില്ല.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തില്‍ പുതിയ പദ്ധതികള്‍ രൂപപ്പെടുത്തി ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ് ഇനിയുള്ള ലക്ഷ്യം.