കാക്കനാട്: നാലു മാസമായി വേതനം കിട്ടാതായതോടെ ഉപജീവനമാർഗം തടസപ്പെട്ട ഡിജിറ്റൽ റീസർവേ കരാർ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ ഡിജിറ്റൽ റീസർവേ ജോലികൾ ചെയ്യുന്ന ഇരുന്നൂറിലേറെ താത്കാലിക ജീവനക്കാർ ഇന്നലെ പ്രതിഷേധ മാർച്ച് നടത്തി.
2022 ൽ എംപ്ലോയ്മെന്റ് ഓഫീസ് മുഖേന നിയമിച്ച ഡിജിറ്റൽ സർവേയർ, സർവേ ഹെൽപ്പർ തസ്തികകളിൽ ജോലി ചെയ്യുന്നവരാണ് വേതനം കിട്ടാത്തതിനാൽ ദുരിതത്തിലായത്. പുതിയ സർക്കാർ താത്കാലിക ജീവനക്കാരെ റവന്യൂ വകുപ്പിന് കീഴിലാക്കിയതോടെയാണ് ശമ്പള വിതരണം പ്രതിസന്ധിയിലായതെന്ന് പ്രതിഷേധക്കാർ പറയുന്നു.
2026 ജൂൺ 11ന് വേതനം കിട്ടുന്നില്ലെന്ന പരാതിയുമായി കരാർ ജീവനക്കാർ ജില്ലാ കളക്ടറേയും സർവേ മേലധികാരികളേയും നേരിൽ കണ്ട് പരാതി നൽകിയിരുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും ഉള്ള കരാർ ജീവനക്കാർ നേരിടുന്ന വേതന പ്രതിസന്ധിയിൽ തനിക്ക് മാത്രമായി നിലപാടെടുക്കാൻ കഴിയില്ലെന്ന് കളക്ടർ ജി. പ്രിയങ്ക പറഞ്ഞു.
വേതന കുടിശിക കിട്ടുംവരെ ഡിജിറ്റൽ സർവേ ജോലികളിൽ നിന്നും വിട്ടു നിൽകാനാണ് സമരക്കാരുടെ തീരുമാനം.കുടിശിക വേതനം നൽകുക, കരാർ ജീവനക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുക. ജോലി സ്ഥിരത ഉറപ്പുവരുത്തുക, ശമ്പളം സ്പാർക്കു വഴി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരക്കാർ പ്രതിഷേധിച്ചത്.
സർവ്വേ ഭൂരേഖ വകുപ്പ് നടപ്പിലാക്കുന്ന എന്റെ ഭൂമിഎന്റെ അവകാശം എന്ന പദ്ധതിക്കായിട്ടാണ് ഡിജിറ്റൽ സർവേ ജീവനക്കാരെയും, ഹെൽപ്പർമാരെയും കരാർ അടിസ്ഥാനത്തിൽ നാലു വർഷം മുൻപ് നിയമിച്ചത്.