പ്രതീകാത്മക ചിത്രം
ചേര്‍ത്തല: ബാങ്കിന്റെ രേഖകളുണ്ടാക്കി തട്ടിപ്പു നടത്തിയ കേസില്‍ ആരോപണ വിധേയയായ യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍, യുവതി അപകടനില തരണം ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നു മാറ്റിയിട്ടുണ്ട്. തട്ടിപ്പ് സംഭവം പുറത്തുവരുകയും പൊലീസ് യുവതിക്കെതിരേ കേസെടുത്തതിനു പിന്നാലേ അമിതമായി മരുന്നു കഴിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. ആശുപത്രയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തെങ്കിലും ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ യുവതിയെ ചോദ്യം ചെയ്യുകയുള്ളൂവെന്ന് പൊലിസ് പറഞ്ഞു.
ചേര്‍ത്തല നഗരത്തില്‍ കോടതികവലക്കു സമീപമുളള എസ്ബിഐ ശാഖയില്‍ കരാര്‍ ഏജന്‍സി നിയോഗിച്ചിരുന്ന ശുചീകരണ തൊഴിലാളിയായ യുവതിയാണ് പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയില്‍ കഴിയുന്നത്. എസ്ബിഐ മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ബാങ്കിന്റെ രേഖകള്‍ വ്യാജമായി ഉണ്ടാക്കി നടത്തിയ തട്ടിപ്പില്‍ 70 പേര്‍ക്കു രണ്ടു കോടിയിലധികം രൂപ നഷ്ടപ്പെട്ടതായാണ് വിവരം. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികള്‍ക്കാണ് പൊലിസ് കാക്കുന്നത്.
ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാല്‍ അറസ്റ്റുണ്ടാകമെന്നാണ് സൂചന. നിലവില്‍ പണം നഷ്ടപ്പെട്ടതായി 70ഓളം പേരാണ് പൊലിസില്‍ പരാതിപ്പെട്ടിരിക്കുന്നത്. രണ്ടു ലക്ഷം മുതല്‍ 15 ലക്ഷം വരെയാണ് ഓരോരുത്തര്‍ക്കും നഷ്ടമായിരിക്കുന്നത്. ബാങ്കിന്റെ ജീവനക്കാരിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ബാങ്കിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ചു തട്ടിപ്പു നടത്തിയതായാണ് വിവരം.
ഇതിനായി ബാങ്കിന്റെ ഉദ്യോഗസ്ഥരുടെ ഒപ്പും സീലും രസീതു സ്ഥിര നിക്ഷേപ രേഖകളും വ്യാജമായി തയാറാക്കി നല്‍കിയിരുന്നു. ബാങ്കിന്റെ രേഖകളോടു സാമ്യം തോന്നുന്ന രീതിയിലാണ് ഇതെല്ലാം തയ്യാറാക്കിയിരിക്കുന്നത്. രേഖകള്‍ വ്യാജമായി ഉണ്ടാക്കുന്നതിനടക്കം മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.