അധ്യാപക-വിദ്യാർഥി ബന്ധത്തിൽ വിടവ്
ഇന്നത്തെ വിദ്യാഭ്യാസ മേഖലയിൽ അധ്യാപക-വിദ്യാർഥി ബന്ധത്തിൽ ഒരു വലിയ വിടവ് അനുഭവപ്പെടുന്നു എന്നത് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. പണ്ട് ഗുരു-ശിഷ്യ ബന്ധം ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ആഴമേറിയ ബന്ധമായിരുന്നെങ്കിൽ, ഇന്ന് പലയിടത്തും അത് കേവലം ക്ലാസ്മുറിയിൽ മാത്രം ഒതുങ്ങുന്ന ഔപചാരികബന്ധമായി മാറിയിട്ടുണ്ട്. പാഠ്യപദ്ധതി പൂർത്തിയാക്കാനുള്ള സമ്മർദവും വലിയ ക്ലാസുകളും അധ്യാപകർക്ക് ഓരോ കുട്ടിയെയും വ്യക്തിപരമായി അറിയാനുള്ള സമയം കുറയ്ക്കുന്നു.
സാങ്കേതികവിദ്യയുടെ അമിത ഉപയോഗവും സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനവും വിദ്യാർഥികളെ അധ്യാപകരിൽനിന്ന് കുറച്ചൊക്കെ അകറ്റുന്നുണ്ടെന്ന് വിലയിരുത്തലുകളുണ്ട്. ചില വിദ്യാർഥികൾക്ക് അധ്യാപകരോട് ഭയമോ മടിയോ കാരണം സ്വന്തം പ്രശ്നങ്ങൾ തുറന്നു പറയാൻ കഴിയാത്ത അവസ്ഥയുണ്ട്. എന്നാൽ, ഇന്നും ഒട്ടേറെ വിദ്യാലയങ്ങളിൽ അധ്യാപകരും കുട്ടികളും തമ്മിൽ അതീവ ഊഷ്മളവും വിശ്വാസം നിറഞ്ഞതുമായ ബന്ധങ്ങൾ നിലനിൽക്കുന്നുണ്ടെന്നതു ശ്രദ്ധേയമായ വസ്തുതയാണ്. കുട്ടികളുടെ മാനസികാവസ്ഥ മനസിലാക്കി അവരോടൊപ്പം നിൽക്കുന്ന, രക്ഷിതാവിനെപ്പോലെ കരുതൽ കാണിക്കുന്ന അധ്യാപകർ ഇന്നും ധാരാളമുണ്ട്.
അത്തരം ബന്ധങ്ങൾ കുട്ടികളുടെ ആത്മവിശ്വാസം വളർത്താനും പഠനത്തിൽ താത്പര്യം ജനിപ്പിക്കാനും വലിയ പങ്കുവഹിക്കുന്നു. അതിനാൽ ഈ വിടവ് എല്ലായിടത്തും ഒരുപോലെയല്ല, മറിച്ച് വ്യക്തിഗതവും സ്ഥാപനപരവുമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നു പറയാം. ആശയവിനിമയത്തിനും കരുതലിനും കൂടുതൽ ഊന്നൽ നൽകുന്ന അധ്യാപനരീതികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ വിടവ് നികത്താൻ കഴിയുമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ടിന്റു മാത്യു
പ്രിൻസിപ്പൽ, സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്സ്
ഇംഗ്ലീഷ് സ്കൂൾ, നെടുംകുന്നം.
കളിക്കളവും വായനയും നഷ്ടപ്പെടുന്ന കൗമാരം
ഒരിക്കൽ കൗമാരം കളിക്കളത്തിൽ സ്വപ്നങ്ങൾ ഓടിച്ചിരുന്ന കാലമായിരുന്നു; ഇന്ന് ആ ഓട്ടം പലപ്പോഴും ഒരു ചെറിയ സ്ക്രീനിന്റെ ചതുരത്തിനുള്ളിൽ ഒതുങ്ങുന്നു. പുസ്തകത്താളുകളിൽ ലോകം കണ്ടെത്തേണ്ട കണ്ണുകൾ ക്ഷണികമായ കാഴ്ചകളിൽ തങ്ങിനിൽക്കുമ്പോൾ, നമുക്ക് നഷ്ടമാകുന്നത് ഒരു ശീലം മാത്രമല്ല, ഒരു തലമുറയുടെ ചിന്തയും ഭാവനയും കൂടിയാണ്. കളിക്കളമാണ് കുട്ടിയെ ജയിക്കാനും തോൽക്കാനും വീണ്ടും എഴുന്നേൽക്കാനും പഠിപ്പിക്കുന്നത്; വായനയാണ് അവന്റെ ചിന്തകൾക്ക് ചിറകും ഹൃദയത്തിന് വിശാലതയും നൽകുന്നത്. അധ്യാപിക എന്ന നിലയിൽ ഞാൻ ചിന്തിക്കുന്നു. നാം കുട്ടികളെ പരീക്ഷകൾക്കായി ഒരുക്കുമ്പോൾ, ജീവിതത്തിനായി ഒരുക്കാൻ മറന്നുപോകുന്നുണ്ടോ? മാർക്കുകൾക്കൊപ്പം കളിക്കാനും വായിക്കാനും ചിന്തിക്കാനും സ്വപ്നം കാണാനും അവർക്കിടം നൽകണം.
കാരണം വിദ്യാഭ്യാസം തലച്ചോറിൽ അറിവ് നിറയ്ക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല; ശരീരത്തെ ചലിപ്പിക്കുകയും മനസിനെ ഉണർത്തുകയും ഹൃദയത്തെ മാനുഷികമാക്കുകയും ചെയ്യുന്നതാണ് യഥാർഥ വിദ്യാഭ്യാസം.
ഒരു നല്ല കളിക്കളവും ഒരു നല്ല പുസ്തകവും കുട്ടിയുടെ ജീവിതത്തിലെ നിശബ്ദ അധ്യാപകരാണ്. സ്ക്രീനിന്റെ വെളിച്ചത്തിൽ മാത്രം വളരുന്ന കുട്ടികളല്ല, പുസ്തകത്തിന്റെ വെളിച്ചത്തിൽ ചിന്തിക്കുകയും കളിക്കളത്തിന്റെ മണ്ണിൽ ജീവിതം പഠിക്കുകയും ചെയ്യുന്ന തലമുറയെയാണ് നാം വളർത്തേണ്ടത്.
സിസ്റ്റർ അൽഫോൻസ മാത്യു സിഎംസി
സെന്റ് ജോസഫ് എച്ച്എസ്
ചങ്ങനാശേരി
ശരിയും തെറ്റും അറിയാനുള്ള വിവേകം പകരണം
വിദ്യാഭ്യാസ അന്തരീക്ഷം ഇന്നു കുട്ടികളെ കേവലം പാഠങ്ങള്‍ പഠിപ്പിക്കുന്നതില്‍ നിന്ന് അവരെ സ്വയംപഠനത്തിന് പ്രാപ്തരാക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. എന്നാല്‍ ഈ പ്രക്രിയയില്‍ അധ്യാപകരുടെ പങ്ക് എത്രത്തോളം വലുതാണെന്ന് കോവിഡ് കാലം നമ്മെ വീണ്ടും ഓര്‍മിപ്പിച്ചു.
വിരല്‍ത്തുമ്പില്‍ വിജ്ഞാനത്തിന്റെ വന്‍ശേഖരം ലഭ്യമാകുന്ന ഈ കാലഘട്ടത്തില്‍, അതിലെ ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടത് അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ്.
എല്ലാറ്റിനെയും കച്ചവട മനോഭാവത്തോടെ കാണുന്ന പ്രവണത സമൂഹത്തില്‍ വര്‍ധിച്ചു വരുമ്പോള്‍, അധ്യാപകര്‍ അതിനെ അതിജീവിക്കേണ്ടതുണ്ട്. അറിവുകള്‍ ഇന്നു ഗൂഗിളിലും എഐയിലും സുലഭമായി ലഭിച്ചേക്കാം; എന്നാല്‍ ആ അറിവിനെ നന്മയാക്കി മാറ്റുന്ന സംസ്കാരം ഒരു അധ്യാപകന്റെ കണ്ണിലെ സ്നേഹത്തില്‍നിന്നു തന്നെയാണ് ലഭിക്കേണ്ടത്.
എന്‍.സി. കുര്യന്
ഹെഡ്മാസ്റ്റര്
സെന്റ് ഷന്താള്‍സ് ഹൈസ്കൂള്‍, മാമ്മൂട്
അധ്യാപകദിനം തൊഴിലിന്റെ ദിനമല്ല
അധ്യാപകദിനം തൊഴിലിന്റെ ദിനമല്ല. ഒരു തലമുറയെ രൂപപ്പെടുത്തുന്ന മഹത്തായ ദൗത്യത്തിന്റെ ദിനമാണ്. കാലവും വിദ്യാഭ്യാസ രീതികളും മാറിയിട്ടും കുട്ടികള്‍ക്ക് വിവരങ്ങള്‍മാത്രം നല്കുന്ന ഒരധ്യാപകന് കുട്ടികളുടെ മനസില്‍ സാധാരണ അധ്യാപകന് മാത്രമാണ്. വിദ്യാര്‍ഥിയിലെ ഒരു മനുഷ്യനെയും പൗരനെയും ചിന്തിക്കുന്ന മനസിനെയും സഹാനുഭൂതിയുള്ള ഹൃദയത്തെയും ചിട്ടപ്പെടുത്തിയെടുക്കാന്‍ കഴിയുന്നവനായിരിക്കണം ഒരധ്യാപകന്. അറിവിനപ്പുറം ജീവിതം പകരാന്‍ അധ്യാപകന് കഴിയണം.
എസ്. വിനോദ് ബാബു
ഹെഡ്മാസ്റ്റര്
എസ്ബി എച്ച്എസ്എസ്, ചങ്ങനാശേരി
ജീവിതമൂല്യങ്ങള്‍
തലമുറകളിലേക്ക് പകരണം
അധ്യാപനം ഒരു വിളിയാണ്. വാക്കിലും പ്രവര്‍ത്തിയിലും അനുകരണാര്‍ഹമായ വ്യക്തിത്വം പുലര്ത്തുന്നവന് ആകണം അധ്യാപകന്. കാലത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് ജീവിത മൂല്യങ്ങള്‍ വ്യക്തതയോടെ തലമുറകളിലേക്ക് വിവേകത്തോടെ കൈമാറ്റം ചെയ്യാന്‍ കഴിയുന്നവനാകണം അധ്യാപകന്. അധ്യാപകന് വിദ്യാര്‍ഥികളുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നുവെങ്കില്‍ അദ്ദേഹത്തിന് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനശക്തി ആകാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയമില്ല. നിര്‍മിത ബുദ്ധിയുടെ ഈ കാലത്ത് നിര്‍മിത ബുദ്ധി എത്ര വളര്‍ന്നാലും ഒരു നല്ല അധ്യാപകനെ മാറ്റിനിര്‍ത്താന്‍ ആവില്ല. അധ്യാപകന് എല്ലാ കാലത്തും ഏറ്റവും നല്ല മാതൃക ക്രിസ്തുതന്നെയാണ്.
ജയ് കെ ജോര്‍ജ്
പ്രിന്‍സിപ്പല്‍, സെന്റ് ജോസഫ്സ് ഗേള്‍സ്
എച്ച്എസ്എസ്, ചങ്ങനാശേരി
കളിക്കളങ്ങളിൽനിന്നും
പുസ്തകത്താളുകളിൽനിന്നും
അകന്ന് കൗമാരം
ഇന്നത്തെ കൗമാരം കളിക്കളങ്ങളിൽനിന്നും പുസ്തകത്താളുകളിൽനിന്നും അകന്നുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് വൈകുന്നേരങ്ങളിൽ പന്തു തട്ടിയും കൂട്ടുകൂടിയും നിറഞ്ഞിരുന്ന മൈതാനങ്ങൾ ഇന്ന് വിജനമാണ്. അവരുടെ വിരലുകൾ ഇന്ന് പന്തിനേക്കാൾ കൂടുതൽ തൊടുന്നത് മൊബൈൽ സ്ക്രീനുകളെയാണ്.
കളികളിലൂടെ ലഭിക്കേണ്ട ശാരീരിക കരുത്തും ടീം സ്പിരിറ്റും അവർക്ക് നഷ്ടമാകുന്നു.
അതുപോലെതന്നെ, വായനയുടെ ലോകത്തും വലിയൊരു വിടവ് വീണിരിക്കുന്നു. ഒരു കഥാപുസ്തകം വായിച്ചുതീർക്കാനുള്ള ക്ഷമ പലർക്കും ഇല്ലാതായിരിക്കുന്നു. റീൽസുകളുടെയും ഷോർട്ട് വീഡിയോകളുടെയും വേഗതയ്ക്കു മുന്നിൽ പുസ്തകങ്ങൾ പതുക്കെയായി തോന്നുന്നു. ഇതിന്റെ ഫലമായി ഭാവനാശക്തിയും ഭാഷാ പ്രാവീണ്യവും ഏകാഗ്രതയും കുറഞ്ഞു വരുന്നു.
കളിക്കളം നൽകുന്ന ആരോഗ്യവും വായന നൽകുന്ന അറിവും ഇല്ലാതെ കൗമാരം ദുർബലമാകുന്നു. അതിനാൽ മാതാപിതാക്കളും അധ്യാപകരും ചേർന്ന് അവരെ വീണ്ടും മൈതാനങ്ങളിലേക്കും ഗ്രന്ഥശാലകളിലേക്കും കൈപിടിച്ചു നടത്തേണ്ടതുണ്ട്.
പി.എം. മഞ്ജു
സെന്റ് തെരേസാസ് എച്ച്എസ്
നെടുംകുന്നം
സോഷ്യല്‍മീഡിയ തളർത്തുന്ന ബാല്യം
പഴയകാലത്തെ കായികവിനോദങ്ങളും വായനയും കലകളുമെല്ലാം കുട്ടികളുടെ വ്യക്തിത്വവികാസത്തിനും സര്‍ഗാത്മകതയ്ക്കും മാറ്റുകൂട്ടിയെങ്കില് ഇന്നത്തെ തലമുറയില്‍ സ്മാര്‍ട്ട്ഫോണുകളും സോഷ്യല്‍ മീഡിയയും അതേ സ്ഥാനത്തേക്ക് കടന്നുവന്ന് വലിയൊരു മാനസിക-സാമൂഹിക പ്രത്യാഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
തിരിച്ചറിവില്ലാത്ത പ്രായത്തില്‍ അപരിചിതരുമായി ഉണ്ടാക്കുന്ന ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ പലപ്പോഴും കുട്ടികളെ തെറ്റായ സ്വാധീനങ്ങളിലേക്കും ചൂഷണങ്ങളിലേക്കും നയിക്കുന്നു. പെട്ടെന്നുള്ള പ്രശസ്തിക്കും ശ്രദ്ധയ്ക്കുംവേണ്ടി അവര്‍ മോശമായ പ്രവണതകളിലേക്ക് വീണുപോകുന്നു.
രാത്രി മുഴുവന്‍ ഗെയിമിംഗിലും ചാറ്റിംഗിലും മുഴുകുന്നത് ശരീരത്തിന്റെ സ്വാഭാവിക ഉറക്കചക്രത്തെ തകരാറിലാക്കുന്നു. ഇതുമൂലം രാവിലെ ഉണര്‍ന്നു സ്കൂള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെവരുന്നു.
നിരന്തരമായ സ്ക്രീന്‍ ഉപയോഗവും ഉറക്കമില്ലായ്മയും കുട്ടികളില്‍ പെട്ടെന്നുള്ള ദേഷ്യം, വിഷാദം, ഉത്കണ്ഠ, അക്രമവാസന എന്നിവ വളര്‍ത്തുന്നുവെന്ന് മാത്രമല്ല യഥാര്‍ഥ ലോകവുമായുള്ള ബന്ധം ഇല്ലാതാക്കുന്നു.
വീടുകളില്‍ കൃത്യമായ സ്ക്രീന്‍ ടൈം നിശ്ചയിക്കണം. പ്രത്യേകിച്ച് രാത്രി ഒമ്പതിനു ശേഷം പഠനമുറിയിലും കിടപ്പുമുറിയിലും ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
വായന, കായികവിനോദങ്ങള്‍, കലകള്‍ എന്നിവയില്‍ കുട്ടികള്‍ക്ക് വീണ്ടും താല്പര്യം ഉണ്ടാക്കിയെടുക്കാന്‍ മാതാപിതാക്കള്‍ മുന്‍കൈയെടുക്കുക.
എം. ശ്രീദേവി
ഹെഡ്മിസ്ട്രസ്
എന്‍എസ്എസ് ഗേള്‍സ് ഹൈസ്കൂള്‍, പെരുന്ന
ഗുരുക്കന്മാരെ സ്നേഹത്തോടെ
ഓർക്കുന്ന ഒരു ദിവസം
പത്രത്തിന്റെ താളുകളിൽ, ദുഷ്പ്രവൃത്തിയുടെ കഥകളും പ്രതിനായകന്മാരും നിറയുമ്പോൾ, ഗുരുക്കന്മാരുടെ ഉപദേശങ്ങൾ എങ്ങോട്ടു പോയിമറഞ്ഞു എന്ന ചോദ്യം ഉയർന്നുവരുന്നു.
മക്കളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ, ലഹരിക്കടിമയായ രക്ഷാകർത്താവ് അധ്യപകർക്കെതിരേ ആക്രോശിക്കുമ്പോൾ, നമ്മുടെ ചിന്തയും ശീലവും മാറേണ്ട സമയം ആയിരിക്കുന്നു.
ആരാണ് ഗുരു? നമ്മുടെ ജീവിതത്തിൽ, നല്ല ദിശ പറഞ്ഞു തരുന്ന ഏതൊരാളും ഗുരുതന്നെയാണ്. തീർച്ചയായും മാതാപിതാക്കളും സ്വന്തം മക്കളുടെ ഗുരുക്കൾ തന്നെയാണ്. നേർവഴിയിലൂടെ കുട്ടികളെ നയിക്കുകയും, അതെ വഴിയിലൂടെ സഞ്ചരിച്ചുകാണിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയും ഗുരുതുല്യനാണ്. ഒരാളുടെ ജീവിതത്തിൽ സംഭവിച്ച തെറ്റുകൾ, വളർന്നുവരുന്ന ഭാവിയുടെ വാഗ്ദാനമായ കുട്ടികൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുന്ന ആളാണ് ഗുരു, അല്ലാത്തവർ നീചരാണ്.
നമ്മുടെ ഭാരതീയ ഗുരുകുല വിദ്യാഭ്യാസത്തിൽ ഏതൊരു പഠനവും ആരംഭിക്കുക പ്രാർഥനയോടെ ആണ്. പ്രാർഥന തീരുന്നതു ശാന്തി, ശാന്തി, ശാന്തി, എന്നാണ്.
ആദ്യത്തെ ശാന്തി നമ്മുടെ ചുറ്റുപാട്. ശാന്തമായിരിക്കണം രണ്ടാമത്തേത് വിദ്യാർഥിയുടെ മനസ് ശാന്തമായിരിക്കണം. മൂന്നാമത്തേത് ഗുരുവിന്റെ മനസ്. ശാന്തതയോടെ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും സൽപ്രവൃത്തി ആയിരിക്കും.
മനു പി. നായർ
പ്രിൻസിപ്പൽ
എൻഎസ്എസ് എച്ച് എസ്എസ്, കറുകച്ചാൽ
അറിവിന്റെ വെളിച്ചം പകരണം
അക്ഷരമുറ്റത്തേക്ക് ആദ്യമായി ചുവടെടുത്തുവയ്ക്കുന്ന കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തി, അവരുടെ മനസിൽ അറിവിന്റെ വെളിച്ചം പകരുന്നത് അധ്യാപകരാണ്. കേവലം പാഠപുസ്തകങ്ങളിലെ അറിവുകൾ പകർന്നുനൽകുന്നതിലുപരി നല്ലൊരു മനുഷ്യനായി ജീവിക്കാനുള്ള ജീവിതമൂല്യങ്ങൾ കൂടിയാണ് ഒരു നല്ല അധ്യാപകൻ തന്റെ വിദ്യാർഥികൾക്ക് സമ്മാനിക്കുന്നത്.
നമ്മിലെ കഴിവുകളെയും കഴിവുകേടുകളെയും ഒരുപോലെ തിരിച്ചറിഞ്ഞു സൻമനസോടെ നമ്മെ ശരിയായ പാതയിലൂടെ നയിക്കാൻ അവർ കാണിക്കുന്ന ക്ഷമയും അർപ്പണബോധവും വിലമതിക്കാനാവാത്തതാണ്.
പരാജയങ്ങളിൽ തളർന്നുപോകുമ്പോൾ ആത്മവിശ്വാസം നൽകി നമ്മെ ചേർത്തുപിടിക്കുന്ന അത്താണികളാണ് അവർ. വിദ്യാർഥികളുടെ ഹൃദയത്തിൽ സ്നേഹത്തിന്റെയും ആദരവിന്റെയും അമരസ്ഥാനത്ത് നിൽക്കാൻ കഴിയുന്നതാണ് ഏതൊരു അധ്യാപകന്റെയും ഏറ്റവും വലിയ വിജയം.
ഓരോ വിദ്യാർഥിയുടെയും സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി, ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ അവരുടെ വഴികാട്ടിയായി നിൽക്കുന്ന എല്ലാ ഗുരുക്കന്മാർക്കും മുന്നിൽ ഞാൻ ശിരസ് നമിക്കുന്നു.
ഫാ. പയസ് പായിക്കാട്ടുമാറ്റത്തിൽ
പ്രിൻസിപ്പൽ, എസ്എച്ച് പബ്ലിക് സ്കൂൾ, കിളിമല