എരുമേലി: പ്രപ്പോസ് വാർഡിലെ കൊടിത്തോട്ടം ഭാഗത്തെ പാറമടക്കുളത്തിൽ ഇറങ്ങുന്നതിനിടെ മുങ്ങി അപകടത്തിൽ ദാരുണമായി മരിച്ച അയൽവാസികളും കൂട്ടുകാരുമായ രണ്ട് വിദ്യാർഥികളുടെ സംസ്കാരം ഇന്ന്. കൊടിത്തോട്ടം ചീരംചേമ്പിൽ സന്തോഷ് - ലിസി ദമ്പതികളുടെ മകനും ഓട്ടോമൊബൈൽ വിദ്യാർഥിയുമായ ആഷ്ലിൻ സന്തോഷ് (20), തടത്തിൽ സുധീഷ് - രഞ്ജു ദമ്പതികളുടെ മകനും പ്ലസ് വൺ വിദ്യാർഥിയുമായ ആഷിർ സുധീഷ് (16) എന്നിവരാണ് മരണപ്പെട്ടത്.
ഇന്നലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചു. ഇന്ന് രാവിലെ എട്ടിന് കൊടിത്തോട്ടം പകൽവീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 11നാണ് സംസ്കാരം. ആഷിറിന്റെ മൃതദേഹം വെച്ചൂച്ചിറ തോമ്പിക്കണ്ടം വലിയപതാൽ റേടീമിംഗ് ഗോസ്പൽ മിനിസ്ട്രീസ് സെമിത്തേരിയിലും ആഷ്ലിന്റെ മൃതദേഹം മുക്കൂട്ടുതറ പനയ്ക്കവയൽ ദി പെന്തക്കോസ്ത് ഫെലോഷിപ് ഇന്ത്യ സെമിത്തേരിയിലും സംസ്കരിക്കും. ആഷ്ബിൻ, ലിസമ്മ എന്നിവരാണ് ആഷ്ലിന്റെ സഹോദരങ്ങൾ. അബിയ ആണ് ആഷിറിന്റെ സഹോദരി.
അപകടമെത്തിയത് ഫുട്ബോൾ കളിക്ക് പോയി മടങ്ങുന്നതിനിടെ
എരുമേലി: കഴിഞ്ഞ ദിവസം എരുമേലി കൊടിത്തോട്ടം പാറമടയിലെ കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചത് കുളിക്കാൻ ഇറങ്ങിയത് മൂലമല്ലെന്ന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ മൊഴി നൽകി. തൊട്ടടുത്ത പറമ്പിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ഫുട്ബോൾ കളിക്കാൻ പോയതായിരുന്നു അയൽവാസികളും വിദ്യാർഥികളുമായ അഞ്ചുപേർ. മഴ മൂലം കളി നടന്നില്ല. തുടർന്ന് വൈകുന്നേരത്തോടെ ഇവർ തിരികെ മടങ്ങി. എളുപ്പം വരാൻ വേണ്ടിയാണ് പാറമട ഭാഗത്തുകൂടി വന്നത്.
വെള്ളവും മണ്ണും ചെളിയും നിറഞ്ഞ പാറമടക്കുളത്തിന് സമീപം നിന്ന് ഇവർ മൊബൈൽ ഫോണിൽ സെൽഫി ചിത്രങ്ങൾ അടക്കം പകർത്തി. വൈകുന്നേരം 5.20ന് ഈ ചിത്രങ്ങൾ എടുത്തുകൊണ്ടിരിക്കെ തന്നെ ഇവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ആഷിർ ചെളിയിൽ താഴ്ന്നുപോയത് കണ്ട് രക്ഷിക്കാൻ ആഷ്ലിൻ പിന്നാലെ ഇറങ്ങി താഴ്ന്നുപോയി. ഇതുകണ്ട് മറ്റ് രണ്ട് വിദ്യാർഥികൾ ഇറങ്ങി താഴ്ന്നതോടെ ഒപ്പം ഉണ്ടായിരുന്ന ഒരു വിദ്യാർഥി അവസാനം ഇറങ്ങിയ രണ്ട് പേരെ ഏറെ പ്രയാസപ്പെട്ട് വലിച്ചുപൊക്കി രക്ഷിച്ചു.
എന്നാൽ, ആദ്യം താഴ്ന്ന ആഷിർ, ആഷ്ലിൻ എന്നിവരെ കണ്ടെത്താൻ കഴിഞ്ഞില്ല. കിണഞ്ഞു പരിശ്രമിച്ചിട്ടും ഇരുവരെയും കണ്ടെത്താൻ കഴിയാതെ വന്നതോടെ ഫോണിൽ വിളിച്ചു നാട്ടുകാരുടെ സഹായം തേടുകയും തുടർന്ന് പോലീസും ഫയർ ഫോഴ്സും എത്തി ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു.
സുരക്ഷാ പരിശോധന വേണം
എരുമേലി: കൊടിത്തോട്ടം പാറമടക്കുളത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ച സംഭവം മുൻനിർത്തി മേഖലയിലെ പൊതു കുളങ്ങൾ, ജലാശയങ്ങൾ എന്നിവയിൽ സുരക്ഷാ നിർദേശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യം ശക്തം. പ്രവർത്തനം ഉള്ളതും ഇല്ലാത്തതുമായ പാറമടകളിൽ ആഴവും ചെളിയും ചേറും അറിയാതെ ഇറങ്ങി അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്. ഇത്തരം കുളങ്ങൾ അടച്ചിടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : nattuvishesham district news