മൺപാത്രക്കച്ചവടം നടത്തുന്ന പാത്രമംഗലം സ്വദേശി രാധയും സഹോദരിയും.
തൃശൂർ: സ്റ്റീലും അലൂമിനിയവും എത്രയൊക്കെ അടുക്കളകളിൽ സ്ഥാനംപിടിച്ചാലും ഓണക്കാലത്ത് പാരന്പര്യത്തിന്റെ പ്രതീകമായി, അഴകോടെ മൺപാത്രങ്ങളെത്തും. ഇത്തവണയും പതിവു തെറ്റിയില്ല. തേക്കിൻകാട് മൈതാനിയിൽ പാത്രക്കച്ചവടം പൊടിപൊടിക്കുന്നു. പാചകത്തിന് കളിമൺ പാത്രങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന തിരിച്ചറിവും, ഓണസദ്യയുടെ തനിമ ചോരാതിരിക്കാനുള്ള ആഗ്രഹവുമാണ് വിപണിയിൽ കളിമൺ ഉത്പന്നങ്ങൾക്ക് പ്രിയമേറാൻ ഇടയാക്കുന്നത്.
ഗ്ലാസ് മുതൽ കറിപ്പാത്രം വരെ നീളുന്ന കളിമൺ ഉത്പന്നങ്ങൾക്ക് ഏറെ ആവശ്യക്കാർ എത്തുന്നു. ചീനചട്ടിക്ക് 250 മുതൽ 300 രൂപ വരെയും വാൽചട്ടി 300 രൂപയുമാണ് വില. ഫ്രൈപാൻ -350, കാസറോൾ -250, കൂജകൾ -250 മുതൽ 350 വരെ, ചെടിച്ചട്ടി 100 രൂപ മുതൽ എന്നിങ്ങനെയാണ് വിലനിലവാരം. ബുദ്ധപ്രതിമ (100 മുതൽ 200 രൂപവരെ), രാധാകൃഷ്ണ ശിൽപം (1000 രൂപ) തൃക്കാക്കരയപ്പൻ (100 രൂപ മുതൽ) തുടങ്ങിയവയ്ക്കും നല്ല കച്ചവടം നടക്കുന്നു.
പുകയുന്ന അടുപ്പിലെ കണ്ണീർച്ചാലുകൾ
മഴയും വെയിലുമൊക്കെ പോയവർഷങ്ങളിൽ കച്ചവടത്തെ ബാധിച്ചെങ്കിലും ഇത്തവണ മൺപാത്രങ്ങൾ ചോദിച്ച് നിരവധിപ്പേർ വരുന്നുണ്ടെന്നും തരക്കേടില്ലാത്ത കച്ചവടം ലഭിക്കുന്നുണ്ടെന്നും കഴിഞ്ഞ ഏഴ് വർഷമായി നഗരത്തിൽ ഓണക്കച്ചവടത്തിനു എത്തുന്ന പാത്രമംഗലം സ്വദശി രാധ പറഞ്ഞു. നേരത്തെ സരസ് മേളയിലും കച്ചവടത്തിന് എത്തിയിരുന്നു. മുന്പത്തെപ്പോലെ കളിമണ്ണു കിട്ടാനില്ലാത്തതാണ് പ്രയാസം. വലിയ തുക മുടക്കിയാണ് മണ്ണ് ലഭിക്കുന്നത്. ഇത്തവണയെങ്കിലും കഷ്ടപ്പാടുകൾക്ക് അറുതിയാവുമെന്ന പ്രതീക്ഷയിലാണ് ഇവർ.
Tags : earthenware NattuVishasham DistrictNews