പത്തനാപുരം :ഏകദേശം 26 വർഷങ്ങൾക്കു മുൻപ് നിർമിച്ച ഇടത്തറ കട്ടച്ചിക്കടവ് പാലം അപകടാവസ്ഥയിൽ.പത്തനാപുരം - കലഞ്ഞൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പാലത്തിന്റെ കൈവരി തകർന്നതും ഒരു ഭാഗം ഇടിഞ്ഞു തോട്ടിലേക്കു തള്ളിയതും അപകട ഭീതി വർധിപ്പിക്കുകയാണ്.
കൊടിക്കുന്നിൽ സുരേഷ് എംപി യുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2000 ഡിസംബർ ഒന്നിനാണ് പാലം നിർമ്മിച്ചത്.പിന്നീട് 2008 - 2009 സാമ്പത്തിക വർഷത്തിൽ ജനകീയ ആസൂത്രണ പദ്ധതിയിൽപ്പെടുത്തി പാലത്തിന്റെ അപ്രോച്ച് റോഡ് പത്തനാപുരം ഗ്രാമ പഞ്ചായത്ത് നിർമിച്ചിരുന്നു.2018 - 2019 കാലയളവിൽ റോഡ് റീ കോൺക്രീറ്റ് ചെയ്യാനും പണം അനുവദിച്ചു.എന്നാൽ തകർച്ചയിലായ പാലത്തിന്റെ കൈവരി സ്ഥാപിക്കാൻ ഇനിയും നടപടിയുണ്ടായിട്ടില്ല.
പാതിരിക്കൽ, ഇടത്തറ മേഖലയിലുള്ള ആയിരകണക്കിന് കുടുംബങ്ങൾ കട്ടച്ചിക്കടവ് പാലത്തെ ആശ്രയിച്ചാണ് വാഴപ്പാറ, മാങ്കോട്, പാടം തുടങ്ങിയ മേഖലകളിൽ എത്തുന്നതും.
കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാവുന്ന വീതിയാണ് പാലത്തിനുള്ളത്.എതിരെ വാഹനം വന്നാൽ സൈഡ് കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. പുനലൂർ - മൂവാറ്റുപുഴ റോഡിൽ കലഞ്ഞൂരിനും പത്തനാപുരത്തിനും ഇടയ്ക്ക് ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ കട്ടച്ചിക്കടവ് പാലത്തിലൂടെയാണ് കൊല്ലം - പത്തനംതിട്ട ഭാഗങ്ങളിലേക്കുള്ള ചെറുതും വലുതുമായ വാഹനങ്ങൾ കടത്തിവിടുന്നത്.ഇതുവഴിയുള്ള റോഡും പൂർണ തകർച്ചയിലാണ്.
ഈ ഭാഗത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തതു രാത്രികാല യാത്രയിൽ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. അടിയന്തിരമായി പാലത്തിന്റെ അറ്റകുറ്റപണികൾ നടത്തി സുഗമമായ യാത്രക്ക് വഴിയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Local News Nattuvishesham Kollam