പൂവച്ചൽ : പൂവച്ചലിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും മോഷണം. പൂവച്ചൽ കോട്ടക്കുഴി വാസുദേവത്തിൽ ആർമി ഉദ്യോഗസ്ഥനായ വിവേകിന്റെ വീട്ടിലാണ് പട്ടാപകൽ കവർച്ച നടന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനഞ്ച് പവൻ സ്വർണാഭരണങ്ങളും ലോക്കറിന്റെ താക്കോലും വീടിന് മുന്നിലുണ്ടായിരുന്ന സിസിടിവി കാമറയും മോഷ്ടാവ് കവർന്നു. വിവേക് നിലവിൽ ആർമിയിൽ ജോലിയിലായതിനാൽ ഭാര്യ ജയലക്ഷ്മിയും രണ്ട് കുഞ്ഞുങ്ങളുമാണ് ഈ വീട്ടിൽ താമസം.
ഇന്നലെ രാവിലെ പത്തിന് ജയലക്ഷ്മി വീട് പൂട്ടി തിരുവനന്തപുരത്തുള്ള കോളജിലേക്ക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പഠനത്തിനായി പോയ സമയത്തായിരുന്നു മോഷണം. വൈകുന്നേരം ഇവർ തിരികെ വീട്ടിലെത്തി മുൻവാതിൽ തുറന്നപ്പോൾ അകത്തെ എല്ലാ ലൈറ്റുകളും തെളിഞ്ഞു കിടക്കുന്നത് കണ്ട് സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലാണ് അടുക്കള വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്.
ബെഡ്റൂമിലെ അലമാരയും പൂർണമായി തകർത്ത നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, താലിമാല, വളകൾ, കുഞ്ഞുങ്ങളുടെ ആഭരണങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടത്.
വീടിന്റെ രണ്ടാം നിലയിലെ പിൻവാതിൽ ഉൾപ്പെടെ എല്ലാ വാതിലുകളും മോഷ്ടാവ് തുറക്കാൻ ശ്രമിച്ചിരുന്നു. തേങ്ങ പൊളിക്കാനായി വീടിന് പിന്നിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് പാര ഉപയോഗിച്ചാണ് കള്ളൻ അടുക്കള വാതിൽ കുത്തിത്തുറന്നത്.
മോഷണവിവരമറിഞ്ഞ് കാട്ടാക്കട സബ് ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. വാതിൽ പൊളിക്കാൻ ഉപയോഗിച്ച പാര പോലീസ് പുരയിടത്തിൽ നിന്നും കണ്ടെടുത്തു.
മോഷണം നടത്തിയ ശേഷം ഈ പുരയിടത്തിൽ നിന്നും പുറത്തു കടക്കാനായി, വീടിന്റെ സൈഡിൽ ഇരുന്നിരുന്ന പാചകവാതക സിലിണ്ടർ മതിലിനോട് ചേർത്തു വെച്ച്, അതിൽ ചവിട്ടിക്കയറിയാണ് മോഷ്ടാവ് മതിൽ ചാടി രക്ഷപ്പെട്ടത്.
Tags : nattu vishesham House broken 15 bags and CCTV camera stolen