‘വിഷൻ 2031’ പവർഫുൾ കേരളം വൈദ്യുതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാനതല സെമിനാർ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: സുസ്ഥിര ഉൗർജ പരിവർത്തനത്തിന് കേരളത്തെ ദേശീയ മാതൃകയാക്കുമെന്ന് മന്ത്രി. കെ. കൃഷ്ണൻകുട്ടി. വെല്ലുവിളികൾക്കിടയിലും സംസ്ഥാന വൈദ്യുതിമേഖലയെ പൊതുമേഖലയിൽ നിലനിർത്തിക്കൊണ്ട് കെഎസ്ഇബി യെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
‘വിഷൻ 2031’ സെമിനാറുകളുടെ ഭാഗമായി മലന്പുഴ ഹോട്ടൽ ട്രൈപ്പന്റയിൽ ഉൗർജവകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ‘പവർഫുൾ കേരള’യിലെ ആമുഖ സെഷനിൽ കരട് നയരേഖ അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് തോറിയം അധിഷ്ഠിത വൈദ്യുതി ലഭ്യമാക്കുന്നിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഉപഭോക്താക്കൾക്ക് മനസിലാക്കാവുന്ന ലളിതമായ തരത്തിൽ ബില്ലിംഗ് സന്പ്രദായം പരിഷ്കരിക്കും.
വർധിച്ചു വരുന്ന വൈദ്യുതി ആവശ്യകത, പരന്പരാഗത ഉൗർജസ്രോതസുകളുടെ പരിമിതികൾ, കാർബണ് ബഹിർഗമനം, കാലാവസ്ഥാ മാറ്റ ഭീഷണികൾ എന്നിവയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വൈദ്യുതി മേഖലയെ പൊതുമേഖലയിൽ നിലനിർത്തിക്കൊണ്ട് കെഎസ്ഇബിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പരിസ്ഥിതി സൗഹൃദവും ദീർഘകാല സുരക്ഷിതവുമായ ഒരു വൈദ്യുതി മോഡലാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ കരട് വൈദ്യുതി നിയമ ഭേദഗതി രാജ്യത്തെ പൊതുമേഖലാ വിതരണ സ്ഥാപനങ്ങൾക്ക് ഭീഷണിയാകുമെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. ഒരു ശൃംഖലയിൽ ഒന്നിലധികം കന്പനികൾക്ക് വിതരണം നടത്താൻ അനുവാദം നൽകുന്നത് സ്വകാര്യകന്പനികൾ ലാഭകരമായ വൻകിടക്കാരെ മാത്രം തെരഞ്ഞെടുക്കാനും പൊതുമേഖലയെ നഷ്ടത്തിലാക്കാനും ഇടയാക്കും.
കൂടാതെ ക്രോസ് സബ്സിഡി സന്പ്രദായം നിർത്തലാക്കുന്നത് സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും കർഷകർക്കും വൈദ്യുതി അപ്രാപ്യമാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉൗർജ വകുപ്പിന്റെ കഴിഞ്ഞ ഒന്പത് വർഷങ്ങളിലെ പ്രധാന നേട്ടങ്ങൾ ഉൗർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറും സംസ്ഥാന കരട് വൈദ്യുതി നിയമ ബില്ല് 2025 കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ (സോളാർ പ്രൊജക്ട്സ്) കെ. ഇന്ദിരയും അവതരിപ്പിച്ചു. ആമുഖ സെഷനിൽ എംഎൽഎമാരായ എ.പ്രഭാകരൻ, കെ.ഡി. പ്രസേനൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.കെ. രവി രാമൻ, കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മിൻഹാജ് ആലം, അനർട്ട് സിഇഒ ഹർഷിൽ ആർ. മീണ, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ ഹരികുമാർ, കെഎസ്ഇബി സ്വതന്ത്ര ഡയറക്ടർ വി.ആർ. മുരുകദാസ് , ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
Tags : K. Krishnankutty