അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി. അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ.
കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്ടിക്കുകയെന്ന നിശബ്ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്റെ ആശംസകൾ, അഭിവാദ്യങ്ങൾ!
പരമ്പരാഗത അധ്യാപക സങ്കല്‍പ്പം മാറി
ഡിജിറ്റല്‍ യുഗത്തില്‍ അധ്യാപകന്റെ പരമ്പരാഗത സ്ഥാനം മാറുകയും വിദ്യാർഥി-അധ്യാപക വൈകാരിക ആത്മബന്ധം കുറയുകയും ചെയ്തു. ശിക്ഷാഭയമില്ലാത്ത പുതിയ കാലത്ത് കുട്ടികളെ തിരുത്താനോ നിയന്ത്രിക്കാനോ കഴിയുന്നില്ല. നടപടികള്‍ ഭയന്ന് പല അധ്യാപകരും വിദ്യാര്‍ഥികളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ചെറിയ തിരുത്തലുകളെപ്പോലും ചോദ്യം ചെയ്യുകയും സംശയദൃഷ്ടിയോടെ കാണുകയും ചെയ്യുന്ന രക്ഷാകര്‍തൃരീതി അധ്യാപകരുടെ ആത്മാര്‍ഥത കുറച്ചു. സ്നേഹവും കരുതലുമുള്ള പഴയകാല ഗുരുശിഷ്യ ബന്ധത്തിലേക്ക് തിരിച്ചെത്താന്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് മുന്നില്‍ കൃത്യമായ മാതൃകകളായി മാറേണ്ടത് അത്യന്താപേക്ഷിതമാണ്.
ഡോ. നോയല്‍ മാത്യൂസ്
സ്റ്റേറ്റ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട്
അധ്യാപകൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുമളി
കുട്ടികൾക്ക് വഴികാട്ടിയാകണം
അധ്യാപകർ കുട്ടികൾക്ക് വഴികാട്ടികളായി മാറണം. സാങ്കേതികവിദ്യ വളർച്ച പ്രാപിച്ച ഇക്കാലത്ത് അറിവ് നേടുവാൻ അനേകം മാർഗങ്ങൾ ഉണ്ടെങ്കിലും ജ്ഞാനവും മൂല്യങ്ങളും പകർന്നു നൽകാൻ അധ്യാപകന് മാത്രമേ സാധിക്കു. അച്ചടക്കവും മൂല്യബോധവും സഹാനുഭൂതിയും വളർത്തുന്നതിന് നല്ല അധ്യാപക-വിദ്യാർഥി ബന്ധം ആവശ്യമാണ്. അതിനാൽ സ്നേഹവും ബഹുമാനവും വിശ്വാസവും നിറഞ്ഞ അധ്യാപക-വിദ്യാർഥി ബന്ധം ശക്തിപ്പെടുത്തണം.
ജയിംസ്കുട്ടി കുര്യൻ, ഹെഡ്മാസ്റ്റർ
സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്ലാശനാൽ
കുട്ടികളുടെ സഹൃത്തായി മാറണം
അറിവ് പകര്‍ന്ന് നല്കുന്നതിനപ്പുറം കുട്ടികളുടെ സുഹൃത്തായി നിന്ന് സ്വപ്നങ്ങള്‍ക്കും ചിറക് നല്കുന്നയാളാകണം അധ്യാപകൻ. അതില്‍ സന്തോഷം കണ്ടെത്തുന്ന മനോഭാവം അധ്യാപകന് ഉണ്ടാവണം. ഒപ്പം മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പിന്തുണയും വേണം.
ബിജോയി ജോസഫ്, ഹെഡ്മാസ്റ്റര്
സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ പാലാ
സ്വഭാവരൂപീകരണവും സാധ്യമാക്കണം
അറിവിനൊപ്പം കുട്ടികളുടെ സ്വഭാവരൂപീകരണവും സാധ്യമാക്കേണ്ട ഉത്തരവാദിത്വം അധ്യാപകനാണ്. എന്നാൽ മാറുന്ന പുതിയ കാലത്ത് അധ്യാപക-വിദ്യാര്‍ഥി ബന്ധത്തില്‍ വിള്ളലുകൾ ദൃശ്യമാകുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഈ പ്രതിസന്ധിക്കിടയിലും ഊഷ്മള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന അധ്യാപകര്‍ ഇന്നും സമൂഹത്തിലുണ്ട്. അധ്യാപനത്തിന്റെ പവിത്രതയും ഉന്നതമായ മൂല്യങ്ങളും വീണ്ടെടുക്കാനുള്ള ആത്മപരിശോധനയുടെ ദിനമായി ഈ അധ്യാപകദിനം മാറട്ടെ.
ജോജി എബ്രഹാം, ഹെഡ്മാസ്റ്റർ
ഹോളിക്രോസ് എച്ച് എസ് എസ് ചേര്‍പ്പുങ്കല്‍
കുട്ടികളുടെ മനസ് വായിക്കാൻ കഴിയണം
അറിവ് പകര്‍ന്നുനല്‍കുക മാത്രമല്ല, ഓരോ കുട്ടിയുടെയും മനസ് വായിക്കാൻ അധ്യാപകന് കഴിയണം. പഠനത്തില്‍ പിന്നിലാകുന്നത് കഴിവില്ലായ്മകൊണ്ടോ മടികൊണ്ടോ ആകണമെന്നില്ല, ചിലപ്പോള്‍ ജീവിതം പഠിപ്പിച്ച വേദനകളുടെ ആഴം കൊണ്ടായിരിക്കാം. അതു തിരിച്ചറിയാന്‍ കഴിയുന്ന ഹൃദയമാണ് യഥാര്‍ഥ അധ്യാപകന്റെ അടയാളം.
ഡോ. ബ്രിന്‍സി മാത്യു, അസോ. പ്രഫസര്‍
ദേവമാതാ കോളജ്, കുറവിലങ്ങാട്
ക്ലാസ് മുറികൾ യാന്ത്രികമായി മാറുന്നു
ഡിജിറ്റല്‍ സ്വാധീനം ക്ലാസ്മുറികളെ യാന്ത്രികമാക്കി മാറ്റുന്നു എന്നത് ഇന്നിന്റെ യാഥാര്‍ഥ്യമാണ്. ധാര്‍മിക മൂല്യച്യുതിയും അനാരോഗ്യ പ്രവണതകളും അധ്യാപക സമൂഹത്തെയും സ്പര്‍ശിക്കുന്നുവെന്നത് ഗൗരവതരമായ വിഷയമാണ്. കേവലം സിലബസ് യന്ത്രങ്ങളാകാതെ വിദ്യാര്‍ഥികളുടെ മനസ് അറിയുന്ന സുഹൃത്തുക്കളാകാന്‍ അധ്യാപകര്‍ക്ക് കഴിയണം. അധ്യാപകർ കുട്ടികളുടെ യഥാര്‍ഥ വഴികാട്ടികളായി മാറി ആ ബന്ധത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണം.
സിസ്റ്റര്‍ സിനി മാത്യു, ഹെഡ്മിസ്ട്രസ്
സെന്റ് മേരീസ് ജിഎച്ച്എസ്എസ്, പാലാ
കുട്ടികളുടെ ചിന്തകൾക്ക് ചിറക് നൽകുന്നവർ
കുട്ടികളുടെ ചിന്തകൾക്ക് ചിറകുകൾ നൽകുന്നവരാണ് അധ്യാപകർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വിവരങ്ങൾ നൽകാൻ സാധിക്കും. എന്നാൽ ശരിയും തെറ്റും വേർതിരിച്ചറിഞ്ഞ് കുട്ടികളോടൊപ്പം നടക്കാൻ അധ്യാപകനെ സാധിക്കൂ. മുറിവുകൾ ഏൽക്കാതെയും ഏൽപ്പിക്കാതെയും തലമുറയെ പരുവപ്പെടുത്തേണ്ടവരാണ് അധ്യാപകർ. കുട്ടികളുടെ ഹൃദയത്തിൽ ഇടം നേടുന്നവരായി അധ്യാപകർ മാറണം. നിശബ്ദ സാമൂഹിക പരിഷ്കർത്താക്കളും പരിവർത്തനത്തിന്റെ ചാലക ശക്തികളുമാണ് അധ്യാപകർ.
ജോ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ
സെന്റ് മേരീസ് എച്ച്എസ്എസ്, തീക്കോയി
അധ്യാപനം നന്മയിലേയ്ക്ക് വഴി തെളിക്കാനുള്ള വിളി
അധ്യാപനം ഒരു ജോലിയല്ല നന്മയിലേയ്ക്ക് വഴി തെളിക്കാനുള്ള വിളിയാണ്. പാഠപുസ്തകത്തിനൊപ്പം ജീവിത പുസ്തകവും പഠിപ്പിക്കുന്നവരാണ് അധ്യാപകർ. പാഠം തീര്‍ക്കാനുള്ള അധ്യാപകരുടെയും മാര്‍ക്ക് നേടാനുള്ള കുട്ടികളുടെയും തിരക്കിനിടയില്‍ മനുഷ്യരെ കാണാന്‍ അധ്യാപകന് പഠിപ്പിക്കണം. നല്ല മാര്‍ക്കിനേക്കാള്‍ നല്ല മനുഷ്യരെ സൃഷ്ടിക്കാന്‍ കുട്ടികളെ ഒരുക്കണം.
സിസ്റ്റര്‍ ലിസി ജോസ് എഫ്സിസി
മേരിമാതാ പബ്ലിക് സ്കൂള്‍ പാലാ
ഓരോ ക്ലാസ് മുറിയും നിശബ്ധ ശില്പശാലയാണ്
“ആർജിത പുണ്യകളധ്യാപികമാർ…” എന്ന് വൈലോപ്പിള്ളി എഴുതുമ്പോൾ, അദ്ദേഹം പുകഴ്ത്തിയത് പാഠപുസ്തകം തുറക്കുന്ന കൈകളെയല്ല, കുട്ടികളുടെ ഹൃദയങ്ങൾ തുറക്കുന്നവരെയാണ്. ഓരോ ക്ലാസ് മുറിയും ഭാവിയുടെ നിശബ്ദ ശിൽപശാലയാണ്. ജീവിതത്തിലെ ചോദ്യങ്ങളെ നേരിടാൻ ധൈര്യം പകരുന്നവരാണ് യഥാർഥ ഗുരുക്കന്മാർ. ഓരോ വിദ്യാർഥിയുടെയും വിജയത്തിൽ അധ്യാപകൻ പേര് എഴുതപ്പെടണം.
സിസ്റ്റർ മെറിലിറ്റ് എസ്എബിഎസ്
സെന്റ് തോമസ് എച്ച്എസ് പുള്ളിക്കാനം
അധ്യാപക സ്നേഹം കുട്ടികളെ
വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നു
അധ്യാപകരുടെ സ്നേഹമാണ് കുട്ടിയെ ആദ്യമായി വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നത്. പിന്നീടാണ് ഗുരുവിന്റെ പ്രാധാന്യവും അറിവിന്റെ മഹത്വവും ഒരു വിദ്യാർഥി തിരിച്ചറിയുന്നത്. അധ്യാപകരെ ഉന്നതരായി കരുതിയിരുന്ന ഒരുസമൂഹം ഉണ്ടായിരുന്നു. കൂലിവേല വേലയേക്കാൾ താഴ്ന്ന വേതനം ദിവസക്കൂലിയായി അധ്യാപകർക്ക് നൽകുന്ന രീതി സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അത് പൊതുസമൂഹത്തിന്റെ ജീർണതകൾ അധ്യാപകരിലേക്കും കടന്നുവരാൻ കാരണമായി. സ്വസ്ഥമായ ഹൃദയം അധ്യാപകർക്ക് എങ്ങനെ നൽകാം എന്ന ചർച്ച ഈ അധ്യാപക ദിനത്തിൽ ആരംഭിക്കട്ടെ.
ജോബെറ്റ് തോമസ്,
ഹെഡ്മാസ്റ്റർ, ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം
കളിക്കളങ്ങൾ കുട്ടികളെ പരുവപ്പെടുത്തുന്നു
കളിക്കളങ്ങള്‍ നഷ്ടപ്പെടുന്നു എന്നത് കൗമാരക്കാര്‍ നേരിടുന്ന വലിയ ഒരു പ്രശ്നമാണ്. ഇവിടെയാണ് അധ്യാപകരുടെയും മാതാപിതാക്കളുടെയും മറ്റ് സംഘടനകളുടെയും കണ്ണു തുറക്കേണ്ടത്. കുട്ടികള്‍ക്ക് കളിക്കാന്‍ പറ്റുന്ന കളിക്കളങ്ങള്‍ നിർമിക്കുക എന്നത് ഭരണകൂടങ്ങളുടെ ബാധ്യതയാണ്. പ്രകൃതിയുമായി ഇണങ്ങി വളരാന്‍ കഴിയാത്ത കുട്ടികളിലാണ് സ്വഭാവ വൈകല്യങ്ങള്‍, മൊബൈലിന്റെ അമിതോപയോഗം, പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നത്.
ഷീജ തോമസ്, ലക്ചറർ
സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, പാലാ
കുട്ടികളിൽ മൂല്യങ്ങൾ വളർത്താൻ അധ്യാപകൻ വേണം
ഡിജിറ്റൽ യുഗത്തിൽ വിവരങ്ങൾ വിരൽത്തുമ്പിലാണെങ്കിലും കുട്ടികളിൽ ശരിയായ മൂല്യങ്ങൾ വളർത്താൻ അധ്യാപകന്റെ സാന്നിധ്യം ആവശ്യമാണ്. മാറുന്ന ലോകത്ത് സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി ബോധനരീതികൾ നവീകരിക്കാൻ അധ്യാപകർ തയാറാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ അധ്യാപക-വിദ്യാർഥി ബന്ധത്തിലെ വിടവ് നികത്താനും സമൂഹത്തിലെ ജീർണതകൾ ക്ലാസ് മുറികളെ ബാധിക്കാതെ കാത്തുസൂക്ഷിക്കാനും സാധിക്കൂ. ഇതിനായി ദിവസവും ക്ലാസ് തുടങ്ങുന്നതിന് അഞ്ച് മിനിറ്റ് മുൻപ് കുട്ടികളുടെ വികാരങ്ങളും ആശങ്കകളും പങ്കുവയ്ക്കാൻ ഇമോഷണൽ ചെക്ക്-ഇൻ സമയം അനുവദിക്കുന്നതും ഓരോ ആഴ്ചയും ഒരു നല്ല പ്രവൃത്തി ഡിജിറ്റലായി രേഖപ്പെടുത്തുന്ന കൈൻഡ്നെസ് ഡയറി പ്രോത്സാഹിപ്പിക്കുന്നതും ഉചിതമാകും. സ്നേഹത്തിലൂടെയും ഇത്തരം നവീന മാതൃകകളിലൂടെയും മാത്രമേ കുട്ടികളുടെ വ്യക്തിത്വം ശുദ്ധീകരിക്കാനും അവരെ നല്ലൊരു നാളെയുടെ വക്താക്കളാക്കാനും അധ്യാപകന് കഴിയൂ.
റെനി ഡിക്രൂസ് , അധ്യാപിക, സെന്റ് ആന്റണീസ്
പബ്ലിക് സ്കൂൾ, ആനക്കല്ല്
അധ്യാപക വാക്കും ചോദ്യം ചെയ്യപ്പെടുന്ന കാലം
മാതാ പിതാ ഗുരു ദൈവം എന്ന സങ്കല്പം ഉണ്ടായിരുന്ന കാലത്ത് ഗുരുവിന്റെ വാക്കുകൾ ചോദ്യം ചെയ്യാതെ സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് അധ്യാപകന്റെ ഓരോ വാക്കും കുട്ടിയും മാതാപിതാക്കളും ചോദ്യം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന കാലമാണ്. അറിവുകൾ അധ്യാപകന്റെ കൈവശം മാത്രം ഉണ്ടായിരുന്ന കാലം കഴിഞ്ഞു. അധ്യാപകന്റെ സ്നേഹം അതിരുകളില്ലാത്ത ലാളനയല്ല, ശരിയായ വഴിയിലേയ്ക്ക് നയിക്കുന്ന കരുതലാണ്. ഇന്ന് ഗുരുവിന് ദൈവത്തിന്റെ പദവി ആവശ്യമില്ല. പകരം കുട്ടിയുടെ വിശ്വാസം നേടുന്ന മനുഷ്യനാകുകയാണ് കൂടുതൽ പ്രധാനം.
ജൂബി ജോർജ്, അധ്യാപിക, എസ്എച്ച് യുപി സ്കൂൾ, പൊൻകുന്നം
അധ്യാപകർ എന്നും വിലമതിക്കപ്പെടുന്നവർ
ആചാര്യന്മാരുടെയും ഗുരുക്കന്മാരുടെയും നാടായ ഭാരതത്തിൽ അധ്യാപകർ എന്നും വിലമതിക്കപ്പെടുന്നവരാണ്. എഐ യുഗത്തിലും അധ്യാപകരുടെ പ്രസക്തി കുറഞ്ഞിട്ടില്ല. വിദ്യാർഥിയെ അറിയുന്ന, മനസിലാക്കുന്ന അവന് താങ്ങും തണലുമാകുന്ന ഒരു അധ്യാപകന് പകരമാക്കുവാൻ യന്ത്രബുദ്ധിക്കു സാധ്യമല്ല. സമൂഹത്തിന്റെ തിരുത്തൽ ശക്തിയായി കുട്ടികളുടെ മനസിൽ നിലനിൽക്കുന്ന ഈശ്വര പ്രതിബിംബങ്ങളായി മാറാൻ ഓരോ അധ്യാപകനും കഴിയട്ടെ.
ടോം എബ്രഹാം, ഹെഡ്മാസ്റ്റർ
സെന്റ് ജോർജ്സ് ഹൈസ്കൂൾ കൂട്ടിക്കൽ
കുട്ടികളെ സ്വാധീനിക്കാൻ കഴിയണം
കുട്ടികളെ സ്വാധീനിക്കാൻ അധ്യാപക സമൂഹത്തിന് കഴിയണം. അവരുടെ ജീവിത പശ്ചാത്തലങ്ങൾ മനസിലാക്കി നേർവഴിയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്വം അധ്യാപകരിൽ നിക്ഷിപ്തമാണ്. അതിരുവിടുന്ന ആഘോഷങ്ങളും അക്രമസംഭവങ്ങളും ലഹരിയുടെ വ്യാപനവും കാമ്പസുകളിൽ ഒരിക്കലും ആശാസ്യമല്ല. കുട്ടികളെ നേർവഴിക്ക് നടത്താനും അവർക്ക് ദിശാബോധവും ആത്മധൈര്യവും പകർന്നു നൽകാനുമുള്ള വെല്ലുവിളി അധ്യാപക സമൂഹം സധൈര്യം ഏറ്റെടുക്കട്ടെ.
ബിനോയി എം. ജേക്കബ്, പ്രിൻസിപ്പൽ
സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ,
കാഞ്ഞിരപ്പള്ളി
കളിക്കളങ്ങൾ മനക്കരുത്തിന്റെ ആദ്യപാഠശാല
പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും പരാജയങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്തിന്റെയും ആദ്യപാഠശാലകളാണ് കളിക്കളങ്ങൾ. ചിന്തകൾക്ക് മൂർച്ച കൂട്ടാനും ലോകത്തെ ആഴത്തിൽ മനസിലാക്കാനും കുട്ടികളെ സഹായിക്കുന്നതാണ് വായന. തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും മുൻകൈയെടുത്ത് ഗ്രാമങ്ങളിൽ കളിസ്ഥലങ്ങളും വായനമുറികളും വീണ്ടും സജീവമാക്കണം. സർഗാത്മകതയും ശാരീരികക്ഷമതയുമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ വായനയും കളികളും നമുക്ക് തിരികെ കൊണ്ടുവരാം.
സ്മിത ജോർജ്, അധ്യാപിക,
സെന്റ് തോമസ് യുപിഎസ്, കണമല
അറിവിനപ്പുറമുള്ള സാന്നിധ്യം
അറിവിനപ്പുറമുള്ള സാന്നിധ്യമാണ് ഓരോ അധ്യാപകനും. അറിവിനായി അധ്യാപകനെ മാത്രം ആശ്രയിക്കേണ്ടതല്ലാത്ത ലോകമാണിന്ന്. എന്നാൽ അറിവിൽ നിന്ന് നെല്ലും പതിരും തിരിച്ചറിയാനും അറിവിനെ വിവേകമാക്കി ആത്മവിശ്വാസം നേടാനും അധ്യാപക സാന്നിധ്യം അനിവാര്യമാണ്. മാർക്ക് കുറഞ്ഞ കുട്ടിയിൽ ഒരു പരാജിതനെ കാണാതെ അവനിലേക്ക് ഇറങ്ങി അവന്റെ കഴിവിനെ കണ്ടെത്തുന്ന കണ്ണാവണം അധ്യാപകർ.
തോമസ് പടിയറ, അധ്യാപകൻ
സെന്റ് തോമസ് ഹൈസ്കൂൾ, ആനിക്കാട്
പുതുതലമുറയ്ക്ക് അധ്യാപനത്തോട് താത്പര്യമില്ല
അടച്ചുപൂട്ടൽ, ജോലിപോകൽ, ശമ്പളമില്ലായ്മ പോലുള്ള നിലവിളി ജാഥകൾ കണ്ടു മടുത്തിട്ടോ, അവധിക്കാലത്തെ പിള്ളേരെപിടുത്തക്കാരെ വിഷയമാക്കിയ കോമഡി ഷോകൾ കണ്ട് പുച്ഛം തോന്നിയിട്ടോ, ആത്മാർഥതയും ആർജവവുമൊക്കെ പ്രതിക്കൂട്ടിൽ നിൽക്കുന്നത് കണ്ടു ഭയന്നിട്ടോ.... എന്താണെന്നറിയില്ല പുതുതലമുറയിലെ മിടുക്കരിൽ നിന്നു വിരളമായിപ്പോലും ഭാവിയിൽ ആരാകണം എന്ന ചോദ്യത്തിന് അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക എന്ന ഉത്തരം ലഭിക്കുന്നില്ല. ഈ വസ്തുത നമ്മുടെ ഭാവി തലമുറയെ എങ്ങനെ ബാധിക്കുമെന്ന് ഈ അധ്യാപക ദിനത്തിൽ ചിന്താവിഷയമാക്കുന്നത് നന്നായിരിക്കും.
രേഖ മാത്യു, ഹെഡ്മിസ്ട്രസ്,
സെന്റ് തോമസ് ഹൈസ്കൂൾ, എരുമേലി
തലമുറ വ്യത്യാസങ്ങൾ അകൽച്ചയാകരുത്
ജെൻ എക്സിലും മില്ലേനിയൽസിലും ജെൻ സിയിലും പെട്ട അധ്യാപകർ ജെൻ സിയെയും ജെൻ ആൽഫയേയും രൂപപ്പെടുത്തുന്ന കാലമാണിത്. തലമുറ വ്യത്യാസത്തെ അകൽച്ചയായി കാണാതെ, വിദ്യാർഥിയുടെ ലോകത്തെ മനസിലാക്കാനുള്ള അവസരമായി അധ്യാപകർ സ്വീകരിക്കണം. സാങ്കേതികവിദ്യയും വിവരലഭ്യതയും ചിന്താശൈലിയും മാറിയപ്പോൾ അധ്യാപനരീതികളും മാറേണ്ടതുണ്ട്. അറിവ് പകർന്നുനൽകുന്നതിലുപരി മാറുന്ന തലമുറയോടൊപ്പം സഞ്ചരിക്കാനുള്ള ബുദ്ധിപൂർവമായ പൊരുത്തപ്പെടലാണ് ഇന്നത്തെ അധ്യാപകന്റെ ഏറ്റവും വലിയ വെല്ലുവിളി.
രാജീവ് ജോസഫ്, ഹെഡ്മാസ്റ്റർ
എഎം എച്ച്എസ്എസ്, കാളകെട്ടി
കോവിഡ് അധ്യാപക-വിദ്യാർഥി ബന്ധത്തെ ബാധിച്ചു
കോവിഡ് കുട്ടികളുടെ പഠനരീതിയെ മാത്രമല്ല അധ്യാപക-വിദ്യാർഥി ബന്ധത്തെയും മാറ്റിമറിച്ചു. വീടും വിദ്യാലയവും തമ്മിലുള്ള അതിരുകൾ മാഞ്ഞഓൺലൈൻ പഠനകാലം രക്ഷിതാക്കളെ കുട്ടിയുടെ പഠനത്തിന്റെ നേരിട്ടുള്ള പങ്കാളികളാക്കിയെങ്കിലും കോവിഡാനന്തരം ആ ബന്ധം പലപ്പോഴും പരാതികളുടെയും ഇടപെടലുകളുടെയും തലത്തിലേക്ക് ചുരുങ്ങി. സാങ്കേതികവിദ്യ പഠനത്തിന് വേഗം നൽകിയേക്കാം. പക്ഷേ കുട്ടിയുടെ ഹൃദയത്തിലേക്കെത്താൻ ഇന്നും സ്നേഹവും വിശ്വാസവും നിറഞ്ഞ മനുഷ്യബന്ധം തന്നെയാണ് ഏറ്റവും ശക്തമായ മാധ്യമം.
ബിനോൾ കെ. മാത്യു, ഹെഡ്മിസ്ട്രസ്
ഹോളിഫാമിലി യുപി സ്കൂൾ, ഇഞ്ചിയാനി
അധ്യാപകർ സമൂഹത്തിന്റെ ശില്പികൾകുട്ടികളിലെ കഴിവുകൾ കണ്ടെത്തി അവരെ മികച്ച വ്യക്തികളാക്കി മാറ്റുന്ന അധ്യാപകർ തന്നെയാണ് നല്ല സമൂഹത്തിന്റെ യഥാർഥ ശില്പികൾ. അറിവും തിരിച്ചറിവും പകർന്നു നൽകി തലമുറകളെ സന്മാർഗത്തിലേക്ക് കൈപിടിച്ചു നടത്തുന്ന എല്ലാ ഗുരുക്കന്മാർക്കും അധ്യാപകദിനാശംസകൾ നേരുന്നു.
വി.എം. സിന്ധുമോൾ, ഹെഡ്മിസ്ട്രസ്
സെന്റ് ജോസഫ്സ് എൽപിഎസ്, മുണ്ടക്കയം
ഡിജിറ്റൽ യുഗത്തിൽ അധ്യാപകസമൂഹം
വെല്ലുവിളികൾ നേരിടുന്നു
അധ്യാപകസമൂഹം ഈ ഡിജിറ്റൽ യുഗത്തിൽ നിരവധിയായ വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും വിവരസാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പഠനരീതികളും ഹൈടെക് ക്ലാസ് മുറികളും ഓൺ ലൈൻ പഠനസംവിധാനങ്ങളും വിദ്യാഭ്യാസമേഖലയിലും അധ്യാപനരംഗത്തും വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. അധ്യാപകർ ഇന്ന് വിദ്യാർഥികൾക്ക് പഠന സാഹചര്യം ഒരുക്കുന്നവരായി മാറി. ഇത് പഴയകാല ഗുരുശിഷ്യ ബന്ധം എന്ന സങ്കല്പംതന്നെ മാറ്റിയെഴുതി. ബാലാവകാശ നിയമങ്ങളെക്കുറിച്ച് ബോധ്യമുള്ള വിദ്യാർഥീസമൂഹം തങ്ങളുടെ അവകാശങ്ങൾ ചോദിച്ചുവാങ്ങുന്നവരായി മാറി. എന്നാൽ ഇപ്പോഴും പൊതുസമൂഹം അധ്യാപകസമൂഹത്തോട് വലിയ ആദരവുംസ്നേഹവും പ്രകടിപ്പിക്കുന്നു. അധ്യാപകരിൽനിന്നും മാതൃകാപരമായ സേവനങ്ങളും ഇടപെടലുകളും സമൂഹവും ആവശ്യപ്പെടുന്നു. അതിന്റെ ഓർമപ്പെടുത്തലുകളാണ് ഓരോ അധ്യാപക ദിനവും.
ബൈജുമോൻ ജോസഫ്, ഹെഡ്മാസ്റ്റർ, സെന്റ് ലൂയിസ് യുപി സ്കൂൾ
പള്ളിപ്രത്തുശേരി, വൈക്കം
അധ്യാപനം മനുഷ്യനെ രൂപപ്പെടുത്തുന്ന പ്രക്രിയ
അധ്യാപനം അറിവ് പകരുക മാത്രമല്ല, ഒരു മനുഷ്യനെ രൂപപ്പെടുത്തുന്ന പ്രക്രിയ കൂടിയാണ്. ഇന്നത്തെ കുട്ടികള്‍ക്ക് പാഠപുസ്തക പഠനത്തേക്കാള്‍ കൂടുതല്‍ ആവശ്യം തങ്ങളെ കേള്‍ക്കാനും മനസിലാക്കാനും തയാറുള്ള ഒരു അധ്യാപകനെയാണ്. സോഷ്യല്‍ മീഡിയയുടെ ആഗമനത്തോടെ കുട്ടികളുടെ സ്വഭാവത്തിലും പഠനത്തിലും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവരെ യാഥാര്‍ഥ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിന് സാങ്കേതികവിദ്യയെക്കാള്‍ അഭികാമ്യം ഒരു അധ്യാപകന്റെ സ്നേഹവും പ്രോത്സാഹനവുമാണ്. ഒരു നല്ല അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം സുദൃഢമായി വളരുന്നത് ഭയത്തിലല്ല, സ്നേഹത്തിലാണ് എന്ന് തിരിച്ചറിയണം.
വി.എസ്. ഇന്ദിരാമണി
സെന്റ് തെരേസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, ആയാംകുടി
അധ്യാപകൻ വഴികാട്ടി
അധ്യാപനം ഏറ്റവും സങ്കീർണമായിരിക്കുന്ന കാലയളവാണിത്. കുട്ടികൾക്ക്, വിജ്ഞാനം വിരൽത്തുമ്പിൽ ലഭ്യമാകുന്നു. ധാരാളം വിമർശനങ്ങൾ പല രീതിയിലും അധ്യാപകർ ഏറ്റുവാങ്ങേണ്ടിവരുന്ന കാലഘട്ടം. മാറുന്ന കാലത്തും അധ്യാപനത്തിന്റെ മഹത്വവും പ്രസക്തിയും ഏറെ വർധിച്ചിട്ടുണ്ടെന്ന് സമൂഹവും തിരിച്ചറിയുന്നുണ്ട്. പാഠങ്ങൾ പഠിപ്പിക്കുക എന്നതിലുപരിയായി കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലാൻ അധ്യാപകർക്ക് കഴിയണം. പാരസ്പര്യം, സഹജീവിസ്നേഹം തുടങ്ങി തിരിച്ചറിവിന്റെ വലിയ പാഠങ്ങൾ കുട്ടികളിലേക്കെത്തിക്കാൻ അധ്യാപകർക്കാണ് കഴിയുക. സാമൂഹ്യവീക്ഷണവും പൗരബോധവും ജനാധിപത്യബോധവും കുട്ടികളിൽ രൂപപ്പെടുന്നത് വിദ്യാലയങ്ങളിൽനിന്നാണ്. ശാസ്ത്രബോധമുള്ള തലമുറയെ സൃഷ്ടിക്കാനും അവരെ അഭിപ്രായമുള്ളവരായി മാറ്റാനും അധ്യാപകർക്കു സാധിക്കും. ഏറ്റവും ഉപരിയായി വിദ്യാർഥിയെ അവനായി, അവളായിത്തന്നെ അവരുടെ സ്വത്വ ബോധത്തെ നിലനിർത്തി വ്യക്തിത്വവികസനം സാധ്യമാക്കുന്ന നല്ലൊരു വഴികാട്ടിയുടെ റോളാണ് ഇന്ന് അധ്യാപകർക്കുള്ളത്. വിദ്യാർഥിയുടെ ഏതു പ്രശ്നവും പറയാൻ പറ്റുന്ന ആളായി അധ്യാപകൻ മാറണം. പ്രകൃതിയെയും സമൂഹത്തേയും അറിഞ്ഞ് ഓരോ കുഞ്ഞിന്റെയും അകക്കണ്ണ് തുറപ്പിച്ച് അവരെ കൈപിടിച്ചു നടത്താൻ കഴിയുമ്പോഴാണ് ഒരു അധ്യാപകന്റെ ദൗത്യം പൂർണമാകുന്നത് .
സി. മായാദേവി, ഹെഡ്മിസ്ട്രസ്, എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, തലയോലപ്പറമ്പ്
കളിക്കളങ്ങളും വായനകളും നഷ്ടപ്പെടുന്ന കൗമാരം
ഡിജിറ്റല്‍ സ്ക്രീനുകള്‍ക്കു മുന്നില്‍ തളച്ചിടപ്പെടുന്ന ഇന്നത്തെ കൗമരത്തിന് കളിസ്ഥലങ്ങളും വായനശാലകളും അന്യമായിക്കൊണ്ടിരിക്കുകയാണ്. ശാരീരിക വ്യായാത്തിന്റെ കുറവ് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുബോള്‍ പുസ്തകങ്ങളുടെ അഭാവം ഭാവനയെയും ചിന്തശേഷിയെയും പരിമിതപ്പെടുത്തുന്നു. കളിക്കളങ്ങളിലെ സൗഹൃദങ്ങളും വായന നല്കുന്ന ഉള്‍കാഴ്ചകളും കൗമാരക്കാരുടെ വ്യക്തിത്വവികസനത്തിന് അത്യന്താപേക്ഷിതമാണ്.
എസ്. ബ്ലിസി, സെന്റ് ജോര്‍ജ് ഇഎംഎച്ച്എസ്, തലയോലപ്പറമ്പ്
കളിക്കളങ്ങളും വായനയും നഷ്ടപ്പെടുന്ന കൗമാരം
കൗമാരം വ്യക്തിത്വവും ചിന്തകളും രൂപപ്പെടുന്ന ജീവിതത്തിലെ പ്രധാന ഘട്ടമാണ്. എന്നാല്‍ ഇന്ന് കുട്ടികള്‍ കളിക്കളങ്ങളില്‍നിന്ന് അകന്ന് മൊബൈല്‍ ഫോണിലും സോഷ്യല്‍ മീഡിയയിലും കൂടുതല്‍ സമയം ചെലവഴിക്കുന്നു. കളികള്‍ ശരീരാരോഗ്യത്തോടൊപ്പം അച്ചടക്കം, സഹകരണം, നേതൃത്വഗുണം എന്നിവ വളര്‍ത്തുന്നു. കളിക്കളത്തില്‍ നിന്ന് കുട്ടികള്‍ ജയ-പരാജയങ്ങളെ ഒരുപോലെ നേരിടാന്‍ പഠിക്കുന്നു. കുട്ടികളില്‍നിന്ന് അകന്നുപോകുന്ന മറ്റൊരു നല്ല ശീലമാണ് വായന. പുസ്തകവായന ഭാഷാശേഷിയും ചിന്താശേഷിയും സൃഷ്ടിപരതയും മനുഷ്യസ്നേഹവും വളര്‍ത്തുന്നു. അധ്യാപകരും മാതാപിതാക്കളും കുട്ടികള്‍ക്ക് കളിക്കാനും വായിക്കാനും ആവശ്യമായ സമയം നല്‍കണം. സ്കൂളുകളില്‍ കായിക പ്രവര്‍ത്തനങ്ങള്‍ക്കും വായനശാലകള്‍ക്കും വായനാക്ലബ്ബുകള്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കണം. സാങ്കേതികവിദ്യക്കൊപ്പം പുസ്തകവും പഠനത്തോടൊപ്പം കളിയും ചേരുമ്പോഴാണ് ആരോഗ്യകരവും ചിന്താശേഷിയുള്ളതുമായ ഒരു കൗമാരത്തെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയുന്നത്.
ജോഷി ജോര്‍ജ്, ഹെഡ്മാസ്റ്റര്, സെന്റ് സേവ്യേഴ്സ്
വൊക്കേഷണല്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുറുപ്പന്തറ
കുട്ടിത്തം നഷ്ടപ്പെടുന്ന കുട്ടികള്‍
ഇന്നത്തെ കുട്ടികള്‍ പഠനത്തിന്റെയും മത്സരത്തിന്റെയും തിരക്കില്‍ സ്വന്തം കുട്ടിത്തം ആസ്വദിക്കാന്‍ മറക്കുന്നു. കളിയും ചിരിയും കൂട്ടുകാരോടൊപ്പമുള്ള സന്തോഷനിമിഷങ്ങളും അവരുടെ ജീവിതത്തില്‍ കുറയുന്നു. മൊബൈല്‍ ഫോണിന്റെയും ടെലിവിഷന്റെയും അമിത ഉപയോഗവും കുട്ടികളുടെ സ്വാഭാവികമായ വളര്‍ച്ചയെ ബാധിക്കുന്നു. പ്രായത്തിന് അനുസരിച്ചല്ലാത്ത അറിവുകള്‍ അവര്‍ നേടുന്നു. ചെറിയ വായില്‍ വലിയ വര്‍ത്തമാനം എന്നു പറയുന്നത് ഒരു സ്വഭാവികമായ കാര്യമായി മാറുന്നു.
കുട്ടികള്‍ക്ക് പഠനത്തോടൊപ്പം കളിക്കാനും ചിരിക്കാനും സ്വപ്നം കാണാനും പ്രകൃതിയെ ആസ്വദിക്കാനും അവസരം നല്‍കണം.
ടില്‍ജി അലോഷ്യസ്, സെന്റ് ആഗ്നസ് എല്‍പിഎസ്, മുട്ടുചിറ
പഠിക്കാനായി കടന്നുവരുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ്
കലാലയങ്ങള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഓരോ വര്‍ഷവും പഠിക്കാനായി കടന്നുവരുന