മന്ത്രി മോന്‍സ് ജോസഫ്
കടുത്തുരുത്തി: തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രതികൂല കാലാവസ്ഥ മൂലം നിര്‍മാണം ആരംഭിക്കാന്‍ കഴിയാതിരുന്ന തോട്ടുവ-കുറുപ്പന്തറ-കല്ലറ പുത്തന്‍പള്ളി റീച്ചിലെ റീ ടാറിംഗ് റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 18ന് രാവിലെ എട്ടിന് തുടക്കം കുറിക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ അനുവദിച്ച 6.29 കോടി രൂപയുടെ പദ്ധതിയാണ് കുറുപ്പന്തറ മെയിന്‍ റോഡില്‍ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉന്നത നിലവാരത്തില്‍ നടപ്പാക്കുന്ന ബിഎം ആൻഡ് ബിസി ടാറിംഗും ബിസി ഓവര്‍ലേ ടാറിഗും സംയുക്തമാക്കിയാണ് വികസന പദ്ധതി നടപ്പാക്കുന്നത്. ജനത്തിരക്കും വാഹനത്തിരക്കുമുള്ള പ്രധാന കേന്ദ്രത്തില്‍ വീതി കൂട്ടി ടാറിംഗ് നടത്തും.
വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഏതാനും സ്ഥലങ്ങളില്‍ ഓട നിര്‍മിച്ചു സ്ലാബ് ഇടുന്ന വിധത്തില്‍ ഡ്രെയിനേജ് സൗകര്യവും ഉള്‍പെടുത്തിയിട്ടുണ്ട്. നിലവിലുള്ള കുഴികള്‍ അടച്ചു യാത്രാദുരിതം പരിഹരിക്കുന്നതിന് പ്രാഥമികമായി ചെയ്യാവുന്ന ജോലികള്‍ ആദ്യം നടപ്പാക്കും.
2025-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച നവകേരള സദസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മാണത്തിന് അനുമതി ഉണ്ടായത്. എന്നാല്‍, വിവിധ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ കാലതാമസം നേരിട്ടതുമൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലായി. സര്‍ക്കാര്‍തലത്തിലെ ഫണ്ടിന്റെ ക്ഷാമം മൂലം പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കാന്‍ കരാറുകാര്‍ തയാറാകാതെ വന്നതും റോഡ് നിര്‍മാണം ആരംഭിക്കുന്നതിന് തടസമായി തീര്‍ന്നു.
ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു പ്രവൃത്തി നടപ്പാക്കുന്നത് സംബന്ധിച്ചു പുതിയതായി അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ പരിശോധിക്കുകയുണ്ടായി.
മുഖ്യമന്ത്രി വി.ഡി. സതീശന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് തോട്ടുവ-കുറുപ്പന്തറ-കല്ലറ റോഡിന്റെ റീ-ടാറിംഗ് ജോലികള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.