ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ചെങ്ങന്നൂർ: സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് പ്രകോപിതനായി പിണറായി വിജയൻ.
ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലായിരുന്നു സംഭവം. ചങ്ങനാശേരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഗസ്റ്റ് ഹൗസിലെത്തിയ പിണറായിയോട് ഇഡി റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ, -പുറത്തു നിൽക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത്റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല- എന്ന് അദ്ദേഹം കയർത്തു സംസാരിക്കുകയായിരുന്നു. അതേസമയം, വിഷയം ഗൗരവത്തോടെ കാണുന്നുണ്ടെന്നും നിയമപരമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ കേസിൽ തുടർനടപടികളിലേക്ക് കടക്കൂ എന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. തെളിവുകൾ വ്യക്തമായി പരിശോധിച്ച് നിയമപരമായ വഴിയിലൂടെ മാത്രമേ മുന്നോട്ടുപോകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായിലേക്ക് പണം കടത്തിയെന്ന് ആരോപണം
സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ മകൾ വീണ തൈക്കണ്ടിയിൽ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇഡി കണ്ടെത്തൽ. ഈ പണം കൈപ്പറ്റാനും വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്ക് കടത്താനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേതൃത്വം നൽകിയെന്നും സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ കത്തിൽ ഇഡി വ്യക്തമാക്കുന്നു.
അഴിമതിപ്പണം കൈമാറാനുള്ള വഴിയായാണ് വീണയുടെ ഐടി കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെ ഉപയോഗിച്ചത്. കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂടൈൽ ലിമിറ്റഡിൽ (സിഎംആർഎൽ) നിന്ന് യാതൊരു സേവനവും നൽകാതെയാണ് വലിയ തുക ലഭിച്ചത്. വീണയുടെ അക്കൗണ്ടിലെത്തിയ പണത്തിന്റെ വഴി അന്വേഷിച്ചപ്പോഴാണ് യഥാർഥ ഗുണഭോക്താക്കൾ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസുമാണെന്ന് കണ്ടെത്തിയത്.
സിഎംആർഎൽ എംഡി ശശിധരൻ കർത്ത നൽകിയ കൈക്കൂലിപ്പണം എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് വഴിയാണ് കൈമാറിയത്. പി. സുരേഷ് കുമാർ, ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ്, പി.വൈ. ഫൈജാസ്, എം. നന്ദുലാൽ തുടങ്ങിയവരാണ് പണം കൈമാറാൻ സഹായിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
സിഎംആർഎൽ എംഡി ഉൾപ്പെടെ 13 പേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കള്ളപ്പണ നിരോധന നിയമത്തിലെ(പിഎംഎൽഎ) 66(2) വകുപ്പ് പ്രകാരമാണ് ഇഡി ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയത്. ഡിജിപിക്കു നൽകിയ റിപ്പോർട്ടിലെ ഒന്നാമത്തെ പേര് പിണറായി വിജയൻ്റേതാണ്. കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ തീരുമാനമുണ്ടായേക്കും.