പ്രതീകാത്മക ചിത്രം
50 ക്ഷീരകർഷകർക്ക് സൗജന്യമായി പശുക്കിടാങ്ങൾ
മീനങ്ങാടി: കാർഷിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന വയനാടിന്റെ ഗ്രാമീണ സന്പദ് വ്യവസ്ഥയ്ക്ക് ഉണർവേകാൻ യാക്കോബായ സഭ മലബാർ ഭദ്രാസനത്തിന്റെ കൂടും കിടാവും പദ്ധതിക്ക് തുടക്കമാകുന്നു. ക്ഷീരമേഖലയിലൂടെ കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ ഉദ്ഘാടനം 12ന് നടക്കും.
രാവിലെ 11ന് മീനങ്ങാടി ബിഷപ്സ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം നിർവഹിക്കും. മലബാർ ഭദ്രാസനത്തിന്റെ കൂടി ചാരിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 50 അർഹരായ ക്ഷീരകർഷകർക്ക് അത്യുത്പാദന ശേഷിയുള്ള പശുക്കിടാങ്ങളെ സൗജന്യമായി നൽകും. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽനിന്നാണ് പശുക്കിടാങ്ങളെ എത്തിക്കുന്നത്.
രോഗപ്രതിരോധശേഷിയും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വളർച്ചാനിരക്കുമുള്ള കിടാങ്ങളെ വിദഗ്ധ പരിശോധനകൾക്ക് ശേഷമാണ് തെരഞ്ഞെടുക്കുന്നത്. സൗജന്യമായി കിടാവിനെ നൽകുന്നതിൽ ഒതുങ്ങുന്നതല്ല പദ്ധതിയുടെ ലക്ഷ്യം. കർഷക പങ്കാളിത്തത്തോടെ ദീർഘകാലം തുടരുന്ന കൈമാറ്റ മാതൃകയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ലഭിക്കുന്ന കിടാവിനെ കർഷകൻ പരിപാലിച്ച് വളർത്തുകയും പശു പ്രസവിക്കുന്പോൾ ലഭിക്കുന്ന ആദ്യത്തെ കിടാവിനെ പദ്ധതിയിലേക്ക് തിരികെ നൽകുകയും വേണം.
ഇങ്ങനെ ലഭിക്കുന്ന കിടാങ്ങളെ അടുത്ത ഘട്ടത്തിൽ 50 അർഹരായ കർഷകർക്ക് കൈമാറും. തുടർച്ചയായ കൈമാറ്റത്തിലൂടെ സാന്പത്തിക ബാധ്യതയില്ലാതെ തന്നെ കൂടുതൽ കുടുംബങ്ങളിലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കുകയാണ് ലക്ഷ്യം. പരന്പരാഗത കാർഷികവിളകളുടെ വിലയിടിവ് മൂലം പ്രതിസന്ധിയിലായ കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനൊപ്പം ജില്ലയിലെ പാലുൽപാദനം വർധിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
ഗ്രാമീണ മേഖലയിലെ സ്ത്രീ ശക്തീകരണത്തിനും ജൈവകൃഷി പ്രോത്സാഹനത്തിനും പദ്ധതി സഹായകമാകുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. മലയോര മേഖലകളിൽ സമാനമായ പദ്ധതികൾക്ക് മാതൃകയാക്കാവുന്ന ഗ്രാമവികസന സംരംഭമാകുമെന്നാണ് പ്രതീക്ഷ.
Tags : Nattuvishesham DistrictNews DeepikaNews Shed and Calf