ആലക്കോട്: മഴയാരംഭിച്ചതോടെ മലയോരമേഖലയിൽ അട്ട ശല്യം രൂക്ഷമായി. അട്ടകൾ കാരണം കൃഷിയിടങ്ങളിൽ കയറാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കർഷകർ. വന്യമൃഗശല്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കൊപ്പം അട്ടകളും കൂടി എത്തിയതോടെ കർഷകർ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. വന്യമൃഗങ്ങൾ നാട്ടിലെക്ക് എത്തുന്നതാണ് ജനവാസമേഖലകളിലെ കൃഷിയിടങ്ങളിലും അട്ടകൾ എത്താൻ കാരണമെന്നാണ് കർഷകർ പറയുന്നത്.
കാട്ടിൽ നിന്ന് വന്യമൃഗങ്ങളുടെ ശരീരത്തിൽ ചോരകുടിക്കാനായി കയറിപ്പറ്റിയ അട്ടകൾ കൃഷിയിടത്തിലെത്തി പെരുകിയതാണെന്നാണ് കർഷകരുടെ അഭിപ്രായം. അട്ടശല്യം കാരണം കാടുപിടിച്ച പറന്പുകൾ വൃത്തിയാക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. അട്ടശല്യം രൂക്ഷമായിട്ടും ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നും പരിഹാര നടപടികൾ ഉണ്ടാകുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു.
ശരീരത്തിൽ കടിക്കുന്ന അട്ടകളെ ഉപ്പു വിതറിയും സാനിറ്റൈസർ സ്പ്രേ ചെയ്തും നശിപ്പിക്കാമെങ്കിലും കൃഷിയിടങ്ങളിൽ പെരുകുന്ന അട്ടകളെ എങ്ങിനെ നശിപ്പിക്കണമെന്നറയാതെ വലയുകയാണ് കർഷകർ.
Tags : Nattuvisesham District News