കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്പെഷല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ പ്രതിഫലം ലഭിച്ചില്ല. പോളിംഗ് ബൂത്തുകളില്‍ പോയി വോട്ട് ചെയ്യാന്‍ കഴിയാത്ത 85 വയസിനു മുകളില്‍ പ്രായമുള്ളവരുടെയും ഭിന്നശേഷിക്കാരുടെയും വീടുകളില്‍ പോയി അവരെക്കൊണ്ട ് വോട്ട് ചെയ്യിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കാണ് ഇതുവരെ പ്രതിഫലം നല്‍കാത്തത്. തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തില്‍ ജോലി ചെയ്തവര്‍ക്ക് അന്നുതന്നെ പ്രതിഫലം നല്‍കുകകും ചെയ്തു.
മാര്‍ച്ച് 30 മുതല്‍ കഴിഞ്ഞു മൂന്നു വരെയുള്ള അഞ്ച് ദിവസങ്ങളിലായാണ് ജില്ലയില്‍ സ്പെഷല്‍ പോളിംഗ് ടീമുകള്‍ വീടുകളിലെത്തി തപാല്‍ വോട്ടുകള്‍ ചെയ്യിപ്പിച്ചത്. കടുത്ത ചൂടില്‍ കുന്നും മലയും കയറിയിറങ്ങി, പലദിവസങ്ങളിലും ഉച്ചഭക്ഷണം പോലും കഴിക്കാതെയാണ് സ്പെഷല്‍ പോളിംഗ് പൂര്‍ത്തീകരിച്ചത്.
പാചകവാതകക്ഷാമത്തെ തുടര്‍ന്ന് ഗ്രാമപ്രദേശങ്ങളിലെ ഹോട്ടലുകള്‍ മിക്കതും തുറന്നു പ്രവര്‍ത്തിക്കാത്തത് കാരണം ചായയോ, ഭക്ഷണമോ ലഭിക്കാതെ മിക്ക ടീമുകളും വലഞ്ഞു. രാവിലെ 8.30 മുതല്‍ വൈകുന്നേരം ഏഴുവരെയുള്ള സമയങ്ങളിലാണ് സ്പെഷല്‍ പോളിംഗ് നടത്തിയത്.
ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു പോളിംഗ് ഓഫീസര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു വീഡിയോഗ്രഫര്‍, ഒരു പോലീസ് ഉദ്യോഗസ്ഥന് എന്നിവരടങ്ങിയതാണ് ഒരു സ്പെഷല്‍ പോളിംഗ് ടീം.
ഒരു നിയോജക മണ്ഡലത്തില്‍ 16 മുതല്‍ 20 വരെ ടീമുകള്‍ ഉണ്ട്. 1500 മുതല്‍ 2000ത്തില്‍ അധികം വോട്ടര്‍മാര്‍ സ്പെഷല്‍ പോളിംഗിന് അപേക്ഷ നല്‍കിയിരുന്നു. ജില്ലയില്‍ ഏറ്റവുമധികം വോട്ടര്‍മാര്‍ ഉണ്ടായിരുന്നത് കടുത്തുരുത്തി നിയോജകമണ്ഡലത്തിലായിരുന്നു. രണ്ടായിരത്തിലധികം വോട്ടര്‍മാര്‍ അവിടെ ഉണ്ടായിരുന്നു.
മറ്റ് സ്ഥലങ്ങളില്‍ 1500 മുതല്‍ 2000 വരെയാണ് ഉണ്ടായിരുന്നത്. കോട്ടയം നിയോജക മണ്ഡലത്തില്‍ 16 സ്പെഷല്‍ പോളിംഗ് ടീമാണ് ഉണ്ടായിരുന്നത്. ഒരു എആര്‍ഒ യുടെ കീഴിലാണ് ഓരോ നിയോജക മണ്ഡലത്തിലെയും സ്പെഷല്‍ പോളിംഗ് ടീം പ്രവര്‍ത്തിക്കുന്നത്.
കനത്ത വെയിലും കൊണ്ട് മലകള്‍ കയറി ഭക്ഷണം പോലും കിട്ടാതെ വലഞ്ഞവര്‍ അഞ്ചു ദിവസത്തെ പ്രതിഫലത്തിന്റെ കാര്യം ചോദിക്കുമ്പോൾ എആര്‍ഒ ഉള്‍പ്പെടെയുള്ള അധികൃതര്‍ കൈ മലര്‍ത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കളക്ടറേറ്റില്‍നിന്നാണ് പ്രതിഫലം അനുവദിക്കുന്നത്; ഞങ്ങള്‍ക്ക് അറിയില്ലെന്നാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ മുന്‍ കാലങ്ങളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും കൗണ്ടിംഗ് ഡ്യൂട്ടിക്കും നിയോഗിക്കുന്നവരില്‍ പലര്‍ക്കും പ്രതിഫലം കിട്ടാതെ പോയിട്ടുണ്ട്. ചോദിക്കുമ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്നു കൃത്യമായ മറുപടി ലഭിക്കാറില്ല.
ഒരു പ്രിസൈഡിംഗ് ഓഫീസര്‍ക്ക് തെരഞ്ഞെടുപ്പ് പരിശീലനത്തിന് പങ്കെടുക്കുന്നതിന് 1350രൂപയും ഒരു ദിവസത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 2850 രൂപയും ഉള്‍പ്പെടെ 4200 രൂപയാണു പ്രതിഫലം. ഒന്നാം പോളിംഗ് ഓഫീസര്‍ക്ക് പരിശീലനത്തിന് 1150 രൂപയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 2550 രൂപയും മൈക്രോ ഒബ്സര്‍വര്‍ക്ക് 2800 രൂപയുമാണു പ്രതിഫലം. ഓരോ ടീമിനും ശരാശരി 100 പോസ്റ്റല്‍ വോട്ടുവീതമാണ് ഉണ്ടായിരുന്നത്.
നാലു മുതല്‍ അഞ്ചുദിവസം വരെ എടുത്താണ് പോളിംഗ് പൂര്‍ത്തിയാക്കിയത്. സ്പെഷൽ പോളിംഗ് ടീം വീടുകളില്‍ ചെല്ലുന്ന സമയത്ത് വോട്ടര്‍ ഇല്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും ചെന്ന് വോട്ട് ചെയ്യിപ്പിച്ചാണു മടങ്ങുന്നത്. ഇങ്ങനെ 99 ശതമാനം ആളുകളെക്കൊണ്ടും പോസ്റ്റല്‍ വോട്ട് ചെയ്യിപ്പിച്ച് മടങ്ങിയ ജില്ലയിലെ വിവിധ നിയോജക മണ്ഡലത്തിലെ ടീമുകള്‍ക്കാണ് ഇതുവരെ പ്രതിഫലം നല്‍കാത്തത്.
ട്രഷറിയില്‍ 2015 എന്ന വിഭാഗത്തില്‍നിന്നാണു തെരഞ്ഞെടുപ്പിന് കമ്മീഷന് പണം അനുവദിക്കുന്നത്. പണം അനുവദിക്കുന്നതിന് ട്രഷറിയില്‍ ഒരു തടസവുമില്ലെന്ന് ട്രഷറി അധികൃതര്‍ പറയുന്നു. തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ജില്ലയിലെ സ്പെഷല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഫലം കിട്ടാത്തതിനു പിന്നിലെന്ന് പോളിംഗ് ടീമുകള്‍ ആരോപിക്കുന്നത്.
Tags : nattu vishesham Legislative Assembly Election