അമ്പലപ്പുഴ: തകർന്ന റോഡും ട്രോളിയും വണ്ടാനം മെഡിക്കൽ കോളജിലെ മാലിന്യനീക്കത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. ആശുപത്രിയിലെ എല്ലാ വാർഡിൽ നിന്നുമുള്ള മാലിന്യം ഗൈനക്കോളജി വിഭാഗത്തിന്റെ തെക്കുഭാഗത്തുള്ള പ്ലാന്റിലേക്ക് എത്തിക്കുന്നത് 12 ഓളം വനിതകളാണ്. മാലിന്യം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രോളിയും കൊണ്ടുപോകുന്ന വഴിയും തകർന്നുകിടക്കുന്നതാണ് സ്ത്രീ തൊഴിലാളികൾക്ക് ദുരിതമാകുന്നത്.
വാർഡുകളിൽനിന്ന് ഏകദേശം 300 മീറ്റർ ദൂരത്താണ് മാലിന്യ പ്ലാന്റ്. ഇവിടേക്കുള്ള റോഡ് കാലങ്ങളായി കുണ്ടും കുഴിയുമായി തകർന്നുകിടക്കുകയാണ്. ഗൈനക്ക് വിഭാഗത്തിലേക്കും മോർച്ചറിയിലേക്കും വിവിധ ക്വാർട്ടേഴ്സുകളിലേക്കുമുള്ള ഏക റോഡാണിത്. ആംബുലൻസും ഡോക്ടർമാരുടെയും വിദ്യാർഥികളുടെയും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്.
ഈ റോഡിലൂടെ തകർന്ന ട്രോളി ഉന്താൻ ബുദ്ധിമുട്ടാണെന്ന് ശുചീകരണ തൊഴിലാളികൾ പറയുന്നു. ട്രോളി പലപ്പോഴും പണിമുടക്കുന്നതോടെ രോഗികൾ ഉപയോഗിക്കുന്ന വീൽചെയറുകളാണ് ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാർ മാലിന്യശേഖരണത്തിനായി കൊടുത്തുവിടുന്നത്. കനത്ത മഴയിൽ മഴക്കോട്ടുപോലുമില്ലാതെയാണ് വനിതകൾ മാലിന്യം തള്ളുന്നതെന്ന പരാതിയുമുണ്ട്. റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ഗൗനിക്കുന്നില്ല.