സന്ദീപ് വാര്യർ എംഎൽഎ ഫുട്ബോളുകളെത്തിച്ചുനൽകിയപ്പോൾ.
തൃക്കരിപ്പൂർ: വനിത ഫുട്ബോളിൽ നേട്ടങ്ങൾ കൊയ്ത തൃക്കരിപ്പൂരിലെ പുതുതലമുറക്കാരായ പെൺകുട്ടികൾക്ക് കളിച്ചുവളരാൻ ഫുട്ബോളുകളെത്തിച്ചുനൽകി സന്ദീപ് വാര്യർ എംഎൽഎ.
കഴിഞ്ഞ ദിവസം റോട്ടറി ക്ലബിന്റെയും എക്സൈസ് വകുപ്പിന്റെയും സഹകരണത്തോടെ ലഹരിക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ എംഎൽഎയോട് ഡ്രീംസ് വനിത ഫുട്ബോൾ അക്കാദമിയിലെ കുഞ്ഞു താരമായ ആരാധ്യയാണ് കുട്ടികൾക്ക് കളിച്ചുവളരാൻ ഫുട്ബോൾ വേണമെന്ന ആവശ്യം ഉന്നയിച്ചത്. 24 മണിക്കൂറിനകം അഞ്ച് ബോളുകൾ എത്തിച്ചുനൽകി എംഎൽഎ കുട്ടികളുടെ ഫുട്ബോൾ ആവേശത്തിന് പിന്തുണ നൽകുകയായിരുന്നു. ബീരിച്ചേരി ടർഫിൽ പരിശീലനത്തിയ കുട്ടികൾക്ക് എംഎൽഎ തന്നെ ഫുട്ബോളുകൾ കൈമാറി. അധ്യാപകനായ വി.എം. മഹേഷിന്റെയും മാലതിയുടെയും മകളായ ആരാധ്യ സെന്റ് പോൾസ് എയുപി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ്.
ഡ്രീംസ് ഫുട്ബോൾ അക്കാദമി ഭാരവാഹികളായ ഡോ. വി. രാജീവൻ, രാജേഷ് മാപ്പിടിച്ചേരി, മെട്ടമ്മൽ പത്മനാഭൻ, പരിശീലകൻസജി കരിവെള്ളൂർ, കെ. ശാലിനി, കെ.വി. ഗംഗാധരൻ, കെ.കെ. രാജേന്ദ്രൻ, വി.പി.പി. ഷുഹൈബ് എന്നിവർ ഫുട്ബോളുകളുടെ കൈമാറ്റച്ചടങ്ങിൽ സംബന്ധിച്ചു.