വർഷങ്ങളായി തകർന്നുകിടക്കുന്ന കൂരിക്കുഴി–പഞ്ഞംപള്ളി റോഡ്.
കയ്പമംഗലം: വർഷങ്ങളായി തകർന്നുകിടക്കുന്ന കൂരിക്കുഴി–പഞ്ഞംപള്ളി റോഡിന്റെ നവീകരണത്തിൽ അധികൃതർ തുടരുന്ന അവഗണനയ്ക്കെതിരെ കൂരിക്കുഴി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏകദിന നിരാഹാരസമരം ആരംഭിച്ചു. കൂരിക്കുഴി സ്വദേശി ഫഹദാണ് നിരാഹാര സമരം അനുഷ്ഠിക്കുന്നത്.
റോഡ് റീടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. വർഷങ്ങളായി തകർന്നുകിടന്ന റോഡിന്റെ ഒരു ഭാഗം കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ടൈൽ വിരിച്ചും ടാറിംഗ് നടത്തിയും ഗതാഗതയോഗ്യമാക്കിയിരുന്നു. മുൻ എംഎൽഎ ഇ.ടി. ടൈസൺ അനുവദിച്ച 67 ലക്ഷം രൂപ വിനിയോഗിച്ചാണ് കൊപ്രക്കളം മുതൽ കൂരിക്കുഴി സലഫി റോഡ് വരെയുള്ള ഭാഗത്തെ പ്രവൃത്തികൾ പൂർത്തീകരിച്ചത്.
എന്നാൽ ഇതിനുശേഷമുള്ള ഭാഗം ഇപ്പോഴും തകർന്ന അവസ്ഥയിലാണ്. കുഴികളും പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളും നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യുന്നത് പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും വാഹനയാത്രക്കാർക്കും ഏറെ ദുരിതമുണ്ടാക്കുന്നുണ്ട്.
റോഡിന്റെ ശേഷിക്കുന്ന ഭാഗം നവീകരിക്കുന്നതിനായി 20 24–25 വർഷത്തിൽ മുൻ എംഎൽഎ ഇ.ടി. ടൈസൺ 45 ലക്ഷം രൂപ അനുവദിക്കുകയും പ്രവൃത്തിക്ക് കരാർ നൽകുകയും ചെയ്തിരുന്നു. എന്നാൽ കരാറുകാരൻ ഒരു വർഷത്തിന് ശേഷം പ്രവൃത്തി ആരംഭിക്കാതെ കരാർ റദ്ദാക്കുകയായിരുന്നു. തുടർന്ന് പുതിയ ടെൻഡർ ക്ഷണിച്ചെങ്കിലും പ്രവൃത്തി ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ല.
രണ്ടരവർഷം മുമ്പുള്ള എസ്റ്റിമേറ്റായതിനാലും ടാറിന്റെ വില മൂന്നിരട്ടിയിലധികം വർധിച്ചതിനാലുമാണ് കരാർ ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതോടെ ഫണ്ട് റിവൈസ് ചെയ്ത് വീണ്ടും ടെൻഡർ നടപടികളിലേക്ക് പോകേണ്ട സാഹചര്യമാണുള്ളത്.
സാങ്കേതിക തടസങ്ങളും നടപടിക്രമങ്ങളും ചൂണ്ടിക്കാട്ടി റോഡ് നവീകരണം നീണ്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ജനകീയ കൂട്ടായ്മയുടെ നിലപാട്.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുകയും ആവശ്യമായ ഫണ്ട് കണ്ടെത്തി എത്രയും വേഗം നവീകരണ പ്രവൃത്തി ആരംഭിക്കുകയും വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
ജനങ്ങളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ജനകീയ കൂട്ടായ്മ അറിയിച്ചു.
Tags : NattuVishesham DistrictNews