പത്തനംതിട്ട: ലഹരി ശൃംഖലകളും വിപണനവും പൂർണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് പ്രഖ്യാപിച്ച പ്രത്യേക എൻഫോഴ്സ്മെന്റ് ഡ്രൈവ് ഓപ്പറേഷൻ തണ്ടർ പത്തനംതിട്ട ജില്ലയിൽ ശക്തമാക്കിയതായി അധികൃതർ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ്, സർക്കിൾ, റേഞ്ച് ഓഫീസുകളുടെ നേതൃത്വത്തിൽ വ്യാപകമായ റെയ്ഡുകളും മിന്നൽ പരിശോധനകളും നടന്നു. ലഹരിമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്തുക, അന്തർസംസ്ഥാന ലഹരി കടത്ത് തടയുക, വിപണന ശൃംഖലകൾ തകർക്കുക എന്നിവയ്ക്കൊപ്പം പുതിയ അധ്യയനവർഷം ആരംഭിച്ച പശ്ചാത്തലത്തിൽ സ്കൂൾ-കോളജ് പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കുകയുമാണ് ഇതിലൂടെ എക്സൈസ് വകുപ്പ് ലക്ഷ്യമിടുന്നത്.
നേരത്തെ ലഹരി കേസുകളിൽപ്പെട്ടവരെയും സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുന്നവരെയും കേന്ദ്രീകരിച്ച് കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പ്രധാന പാതകളിലും അതിർത്തി മേഖലകളിലും എക്സൈസ് രാത്രികാല പട്രോളിംഗും വാഹന പരിശോധനയും ഊർജ്ജിതമാക്കിയിട്ടുണ്ട്. ട്രെയിനുകൾ വഴിയുള്ള ലഹരിക്കടത്ത് തടയാൻ റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേക പരിശോധന നടക്കുന്നുണ്ട്. ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ മേയിൽ ജില്ലയിൽ 760 റെയ്ഡുകളാണ് നടത്തിയത്.
അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ച് പത്തനംതിട്ട എക്സൈസ് സ്പെഷൽ സ്ക്വാഡ് ടീം നടത്തിയ പരിശോധനയിൽ കോഴഞ്ചേരി ചിൽഡ്രൻസ് ഹോസ്പിറ്റലിന് സമീപം താമസിച്ചിരുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.968 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 60 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 57 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ നിന്നായി 2.661 കിലോഗ്രാം കഞ്ചാവ്, കഞ്ചാവ് ചെടികൾ, 3.020 ഗ്രാം ഹാഷിഷ് ഓയിൽ, എന്നിവ കണ്ടെടുത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കഴിഞ്ഞമാസം 183 അബ്കാരി കേസുകൾ കണ്ടെത്തി 168 പ്രതികളെ അറസ്റ്റ് ചെയ്തു. പുകയിലെ ഉത്പന്നങ്ങൾക്കെതിരേയുള്ള (കോട്പ) പരിശോധനയിൽ 401 കേസുകളിലായി 80,200 രൂപ പിഴ ഈടാക്കുകയും 8.882 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 645 കേസുകളാണ് കണ്ടെടുതതത് വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമായി തുടരുമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.