വാടാനപ്പിള്ളി: കനത്ത മഴയിൽ വെള്ളം ഒഴുകിപ്പോകാൻ കഴിയാതെ നടുവിൽക്കര തെക്കൻ മേഖല മുങ്ങിയതോടെ പ്രതിഷേധവുമായി വീട്ടമ്മമാർ രംഗത്തിറങ്ങി. ഇതോടെ പഞ്ചായത്ത് ഇടപെട്ട് കാനകോരി. വെള്ളം ഒഴുകിപ്പോകാൻ കാനകൾ ഉണ്ടാക്കാതെ പുതിയ ദേശീയപാത നർമാണം നടത്തിയതാണ് മഴയിൽ കനത്ത വെള്ളക്കെട്ടിന് കാരണമായത്.
പാടവും മുട്ടുകായലുംതോടുകളും നികത്തിയാണ് പുതിയ 66 ദേശീയ പാത നിർമിച്ചത്. മഴയിൽ ഒഴുകിവരുന്ന വെള്ളം തോടുകൾ വഴി കനോലി പുഴയിലാണ് വന്നുചേർന്നിരുന്നത്. തോടുകൾ അടച്ചതോടെയാണ് വെള്ളം ഒഴുകി പോകാൻ കഴിയാതെ പ്രദേശം വെള്ളത്തിലാകാൻ കാരണമായത്.
നടുവിൽക്കരയിലേയും ദേശീയ പാതയോരത്തേയും 50 ലധികം വീടുകളാണ് വെള്ളത്തിലായത്. വീടിനുള്ളിലേക്ക് വെള്ളം കയറുമെന്ന അവസ്ഥയാണ്. വെള്ളത്തിന് കറുത്ത നിറമാണ്. വെള്ളം ചവിട്ടുന്നതോടെ പലർക്കും ചൊറിച്ചിലാണ്. രോഗ ഭീഷണിയുമുണ്ട്. മഴ ഇനിയും കനത്താൽ നിരവധി വീടുകൾ വെള്ളത്തിലാകുമെന്ന അവസ്ഥയാണ്.
വെള്ളംകയറി കുടുംബങ്ങൾ ദുരിതത്തിലായതോടെയാണ് സിന്ധു, ഷൈലജ, ഷീല, സീനത്ത്, കോമള എന്നിവരുടെ നേതൃത്വത്തിൽ വീട്ടമ്മമാരടക്കം നാട്ടുകാരും വാർഡ് അംഗം എം.എസ്. സുജിത്തും രംഗത്തിറങ്ങിയത്.
വാർഡ് അംഗം ഇടപെട്ടതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ട് ജെസിബി കൊണ്ടുവന്ന് മഴയത്തും വെള്ളം ഒഴുകിപ്പോകാൻ വീട്ടമ്മമാരുടേയും വാർഡ് അംഗത്തിന്റെയും സാന്നിധ്യത്തിൽ കാന കോരുകയായിരുന്നു. വെള്ളം ഒഴുക്കിവിടാൻ ഒരു കിലോമീറ്ററോളം ദൂരത്തിൽ കാന കോരേണ്ട അവസ്ഥയാണ്. ദേശീയ പാത നിർമാണത്തിന് മുമ്പ് ശാസ്ത്രീയമായ രീതിയിൽ കാന നിർമിക്കാതിരുന്നതാണ് വെള്ളം ഒഴുകി പ്പോകാതെ കനത്ത വെള്ളക്കെട്ടിന് കാരണമെന്നും കഴിഞ്ഞ മൂന്നു വർഷമായി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ്് ഐ.എൻ സുധീഷ്, വൈസ് പ്രസിഡന്റ്് ഹേമലത പ്രതാപൻ, ഒന്നാം വാർഡ് അംഗം സുദർശൻ എന്നിവരും സ്ഥലം സന്ദർശിച്ചു.
Tags : nattu vishesham Heavy rain