കളക്ടറേറ്റിലെ യോഗ തീരുമാനങ്ങൾ ടോൾ കമ്പനി നടപ്പാക്കാത്തതിനെതിരെ ജനകീയവേദി എഡിഎമ്മിന് പരാതി നൽകുന്നു.
വടക്കഞ്ചേരി: പന്നിയങ്കര ടോൾ ബൂത്തിൽ പ്രദേശവാസികളുടെ സൗജന്യ പ്രവേശനവുമായി ബന്ധപ്പെട്ട് ഈ മാസമാദ്യം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗ തീരുമാനങ്ങൾക്ക് പുല്ലുവില കൽപിച്ച് ടോൾ കമ്പനി. കളക്ടറും കെ.രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ പി.പി. സുമോദ്, ടി.എം. ശശി,പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്ത യോഗ തീരുമാനങ്ങളാണ് കാറ്റിൽ പറത്തി ടോൾ കമ്പനി തോന്നും മട്ടിൽ നിലപാട് മാറ്റി പ്രദേശവാസികളെ വട്ടം കറക്കുന്നത്.
ടോൾപ്ലാസയിൽ നിന്നും ഏഴര കിലോമീറ്റർ പരിധിക്കുള്ളിൽ വരുന്ന അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ താമസക്കാർക്ക് പുതുതായി വാങ്ങുന്ന വാഹനങ്ങൾക്കും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കും സൗജന്യ ടോൾ പാസ് തുടരുമെന്നും ഇതിനായി 19 മുതൽ അപേക്ഷ സ്വീകരിക്കുമെന്നും 18 ന് രാവിലെ പറഞ്ഞ ടോൾ കമ്പനി 24 മണിക്കുറിനുള്ളിൽ തന്നെ വാക്ക് മാറ്റി പറഞ്ഞതെല്ലാം വിഴുങ്ങി. ടോൾ കമ്പനി നൽകുന്ന ഉറപ്പു പോലും പാലിക്കപ്പെടുന്നില്ല. ഓരോ തവണ കളക്ടറേറ്റിലും ജനപ്രതിനിധികളും തീരുമാനങ്ങളെടുക്കുമ്പോൾ ജനത്തിനെ കൂടുതൽ കഷ്ടപ്പെടുത്തുന്ന നടപടികളാണ് ടോൾ കമ്പനി സ്വീകരിക്കുന്നത്. സൗജന്യ പാസുള്ള വാഹനഉടമകൾ മൂന്നുമാസത്തിലൊരിക്കൽ പാസ് പുതുക്കണമെന്ന ടോൾ കമ്പനി ഏകപക്ഷീയമായി കൊണ്ടുവന്ന നിബന്ധന ഒഴിവാക്കി ആവശ്യമായ രേഖകൾ ഒറ്റതവണ സമർപ്പിച്ചാൽ മതിയെന്നായിരുന്നു ജില്ലാ കളക്ടർ കെ. സുധീറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ടോൾ ബൂത്തുമായി ബന്ധപ്പെട്ട പ്രധാന തീരുമാനമുണ്ടായത്.
എന്നാൽ ഇത് അംഗീകരിക്കില്ലെന്നും മൂന്നുമാസം കൂടുമ്പോൾ പാസ് പുതുക്കണമെന്നത് തുടരുമെന്നും കളക്ടറേറ്റിൽ നടന്നത് ഔദ്യോഗിക യോഗമായിരുന്നില്ലെന്നുമാണ് ടോൾ കമ്പനി നിലപാടെടുത്തത്. കൃത്യമായി പ്രവേശന പാസ് പുതുക്കുന്നവരുടെ വാഹനങ്ങൾ കടന്നു പോകുമ്പോഴും ഫാസ് ടാഗ് വഴി പണം നഷ്ടമാകുന്നത് ഇപ്പോഴും തുടരുകയാണ്. കളക്ടറും ഉയർന്ന ജനപ്രതിനിധികളും ചർച്ച ചെയ്തെടുക്കുന്ന തിരുമാനങ്ങൾ പോലും ധിക്കരിച്ച് പ്രവർത്തിക്കുമ്പോൾ എന്തുകൊണ്ട് ടോൾ കമ്പനിക്കെതിരെ കർശന നടപടി ഉണ്ടാകുന്നില്ലെന്ന വളരെ ഗൗരവമേറിയ ചോദ്യമാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്. തങ്ങൾ ഇനി ആരോട് പരാതി പറയുമെന്ന് നാട്ടുകാർ ചോദിക്കുന്നു.
ഓട്ടോകാർ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാലു ചക്ര ഓട്ടോറിക്ഷകളേയും സാധാരണ ഓട്ടോറിക്ഷകളായി പരിഗണിച്ച് സൗന്യ ടോൾ പാസ് അനുവദിക്കണമെന്ന തീരുമാനവും സ്വീകാര്യമല്ലെന്നാണ് ടോൾകമ്പനി പറയുന്നത്. കളക്ടറും ജനപ്രതിനിധികളും നാഷണൽ ഹൈവേ അഥോറിറ്റി, ടോൾ കമ്പനിയുടെ തന്നെ പ്രതിനിധികൾ എന്നിവരും പങ്കെടുത്ത യോഗ തീരുമാനങ്ങളാണ് പിന്നീട് ടോൾ കമ്പനി അവഗണിച്ചു കൊണ്ടിരിക്കുന്നത്. പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്നതിനെതിരെ വടക്കഞ്ചേരി ജനകീയവേദി പ്രവർത്തകർ എഡിഎമ്മിന് പരാതി നൽകി.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന തീരുമാനങ്ങൾ പോലും ടോൾ കമ്പനി നടപ്പിലാക്കുന്നില്ലെന്നും അടിയന്തരമായി സർവകക്ഷി യോഗം വിളിച്ച് ടോൾ വിഷയത്തിൽ തീരുമാനം ഉണ്ടാക്കണമെന്നും ജനകീയ വേദി ആവശ്യപ്പെട്ടു.
ആറ് പഞ്ചായത്ത് പരിധികളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളുടെ മാപ്പും എഡിഎമ്മിന് കൈമാറി. ബോബൻ ജോർജ്, ജിജോ അറയ്ക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.
Tags : NattuVishesham DistrictNews