ജലാശയങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞനിലയിൽ.
ആലപ്പുഴ: കുട്ടനാടൻ ജലാശയങ്ങളിൽ വീണ്ടും പോളയും പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞ് ജലഗതാഗതവും നീരൊഴുക്കും തടസപ്പെടുന്നു. തണ്ണീർമുക്കം ഷട്ടർ അടച്ചതോടെ കാര്യമായ നീരൊഴുക്കില്ലാത്തതു പോള നിറയാൻ കാരണമായിട്ടുണ്ട്. മാർച്ച് 15നു ശേഷം മാത്രമേ ഇനി തണ്ണീർമുക്കം ഷട്ടർ തുറക്കൂ. ഈ സമയം വരെ കാര്യമായ നീരൊഴുക്കു കാണുകയില്ല.
പോളവാരി തെളിച്ചിട്ട പല തോടുകളിലും ഇപ്പോൾ വീണ്ടും പോള നിറയുകയാണ്. പാടശേഖരങ്ങളിൽനിന്നു പുറംതള്ളുന്ന രസവളം അടങ്ങിയ വെള്ളവും പോളയുടെ വളർച്ചയ്ക്കു കാരണമായി. ക്രിസ്മസ്, ന്യൂ ഇയർ സീസണിൽ ഹൗസ് ബോട്ട് ടൂറിസം കാര്യക്ഷമമായി നടന്നതും പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള മാലിന്യങ്ങൾ കായലിൽ തള്ളുന്നതിനിടയായി.