ചേർത്തല: കാളികുളം-പോറ്റിക്കവല റോഡ് പുനർനിർമാണം വൈകുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. തണ്ണീർമുക്കം പഞ്ചായത്തിലെ 18, 19, 20 വാർഡുകളിലൂടെ കടന്നു പോകുന്ന കാളികുളം-പോറ്റിക്കവല റോഡ് പുനർനിർമിക്കുന്നതിനായി കഴിഞ്ഞ ജനുവരിയിലാണ് പൊളിച്ചത്.
തണ്ണീർമുക്കം തെക്ക് ഉൾപ്പെടെയുള്ള ഭാഗത്തുനിന്നും ദേശീയപാതയൊഴിവാക്കി ചേർത്തല നഗരത്തിലേക്ക് എത്തുന്നതിനുള്ള പ്രധാന റോഡുകളിൽ ഒന്നാണിത്.
രണ്ട് സ്വകാര്യബസുകൾ ഇതുവഴി സർവീസ് നടത്തിയിരുന്നതാണ്. റോഡ് പൊളിച്ചതോടെ സർവീസും നിലച്ചു. മെറ്റൽ ഇളകി ചിതറിക്കിടക്കുന്നതിനാൽ ഓട്ടോറിക്ഷ പോലും ഓട്ടം വിളിച്ചാൽ വരാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുചക്രവാഹനങ്ങൾക്കു പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. കാൽ നടയാത്രക്കാർ ഇളകി തെറിച്ച് മെറ്റലിൽ തട്ടി നിലത്ത് വീണ് പരിക്കേറ്റ സംഭവവുമുണ്ട്.
റോഡിന്റെ സെക്കൻഡ് റീച്ചാണ് ഇപ്പോൾ പൊളിച്ചിട്ടിരിക്കുന്നത്. ആദ്യ ഭാഗം ഒരുമാസം കൊണ്ട് കഴിഞ്ഞ വർഷം പുനർനിർമിച്ചിരുന്നു. 2.25 കിലോമീറ്റർ നീളത്തിലുള്ള റോഡ് മൂന്നു കോടി രൂപ മുടക്കി ബിഎംബിസി നിലവാരത്തിലാണ് പുനർനിർമിക്കുന്നത്.
മഴക്കാലത്ത് ടാറിംഗ് ജോലികൾ നടത്താൻ കഴിയാത്ത അവസ്ഥ വരുന്നതോടെ പ്രദേശവാസികളുടേയും യാത്രക്കാരുടേയും യാത്രാദുരിതം കൂടുതൽ സങ്കീർണമാകും. നാട്ടുരാടെ ദുരിതമകറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടു.
Tags :