മലപ്പുറം: ക്വാറികളുടെ പ്രവര്‍ത്തനം കൃത്യമായി പരിശോധിക്കാനും നിരീക്ഷിക്കാനുമുള്ള ഡ്രോണ്‍- ലിഡാര്‍ സംവിധാനം ജില്ലയില്‍ പേരിന് മാത്രം. ഡ്രോണ്‍-ലിഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ക്വാറി നിരീക്ഷണം വിപ്ലവകരമായ ചുവടുവയ്പായിരുന്നുവെങ്കിലും സര്‍വേ നടത്താന്‍ ആവശ്യത്തിന് ഡ്രോണുകളോ വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധരോ ഇല്ലാത്തതിനാല്‍ സര്‍വേ റിപ്പോര്‍ട്ട് ലഭിക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പ്.
ക്വാറിയില്‍നിന്ന് എത്രത്തോളം പാറ ഖനനം ചെയ്തു എന്നത് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അളക്കുകയായിരുന്നു പതിവ്. ഇതില്‍ വലിയ അട്ടിമറികള്‍ നടന്നിരുന്നു. എന്നാല്‍ ഡ്രോണ്‍ സര്‍വേ വഴി ക്വാറിയുടെ ത്രിഡി ചിത്രം ലഭിക്കുന്നതിനാല്‍ അനുവദിനീയമായ പരിധി ലംഘിച്ച് താഴേക്കോ വശങ്ങളിലേക്കോ ഖനനം നടത്തിയിട്ടുണ്ടെങ്കില്‍ അത് കൃത്യമായി കണ്ടെത്താന്‍ സാധിക്കും. അനുവദിച്ച അളവിലും കൂടുതല്‍ പാറ പൊട്ടിച്ച നിരവധി ക്വാറികളെ ഡ്രോണ്‍ സര്‍വേയിലൂടെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് കൈയോടെ പിടികൂടിയിരുന്നു.
മലപ്പുറം ജില്ലയിലുള്‍പ്പെടെ പല പ്രമുഖ ക്വാറികള്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ പിഴ ചുമത്തിയത്. ഇത് സര്‍ക്കാരിലേക്കുള്ള വരുമാനം വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് കെല്‍ട്രോണ്‍ പോലുള്ള ഏജന്‍സികളെയാണ് സര്‍വേ നടത്താന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ ജില്ലയില്‍ നൂറുകണക്കിന് ക്വാറികളുള്ളപ്പോള് കൃത്യമായ നിരീക്ഷണം നടത്താന്‍ ആവശ്യമായ സജ്ജീകരണങ്ങളില്ല.ഡ്രോണ്‍ സര്‍വേ സാധാരണയായി വര്‍ഷത്തിലൊരിക്കലോ അല്ലെങ്കില്‍ ലൈസന്‍സ് പുതുക്കുന്ന സമയത്തോ മാത്രമാണ് നടക്കുന്നത്.
സര്‍വേ കഴിഞ്ഞ് അടുത്ത പരിശോധന നടക്കുന്നത് വരെയുള്ള മാസങ്ങളില്‍ ക്വാറി ഉടമകള്‍ക്ക് വീണ്ടും അനിയന്ത്രിതമായി ഖനനം നടത്താന്‍ സാധിക്കുന്നുണ്ട്. ഇത് തടയാന്‍ ആഴ്ചയില്‍ 24 മണിക്കൂറും നീളുന്ന നിരീക്ഷണ സംവിധാനം ഇപ്പോഴുമില്ല. ജില്ലയില്‍ ആകെ 80ലധികം വലിയ കരിങ്കല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. ജില്ലയില്‍ ചെങ്കല്‍ ക്വാറികള്‍ ആയിരകണക്കിനാണ്.
ഉദ്യോഗസ്ഥ ക്ഷാമവും അഴിമതിയും വെല്ലുവിളി
മലപ്പുറം: ഉദ്യോഗസ്ഥ ക്ഷാമവും അഴിമതിയും നിയമപോരാട്ടവും ക്വാറികളുടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ പ്രധാന വെല്ലുവിളി. ഡ്രോണ്‍ നല്കുന്ന ഡിജിറ്റല്‍ ഡാറ്റ പരിശോധിച്ച് നടപടിയെടുക്കേണ്ടത് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരാണ്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഫയലുകള്‍ കെട്ടിക്കിടക്കാനിടയാക്കുന്നു.
ഡ്രോണ്‍ റിപ്പോര്‍ട്ടുകള്‍ അട്ടിമറിക്കാന്‍ പ്രാദേശികതലത്തില്‍ ഉദ്യോഗസ്ഥരും ക്വാറി മാഫിയയും തമ്മില്‍ ഒത്തുകളിക്കുന്നതായും ആക്ഷേപമുണ്ട്. ഡ്രോണ്‍ സര്‍വേയുടെ ശാസ്ത്രീയതയെ ചോദ്യം ചെയ്ത് ക്വാറി ഉടമകള്‍ കോടതികളെ സമീപിക്കുന്നതും കര്‍ശന നടപടികള്‍ വൈകാന്‍ കാരണമാകുന്നു.
Tags : Local News Nattuvishesham Malappuram