അടൂർമല ഉരുൾപൊട്ടലിൽ പരിക്കേറ്റ മഷികല്ലേൽ രതീഷിനെ എം.വി. ഗോവിന്ദൻ സന്ദർശിച്ചപ്പോൾ.
തൊടുപുഴ: ജില്ലയില്‍ കനത്ത മഴയ്ക്ക് ശമനം. ഇന്നലെ കാര്യമായ തോതില്‍ മഴ പെയ്തില്ലെങ്കിലും മലയോര മേഖലകളില്‍നിന്ന് ആശങ്ക അകന്നിട്ടില്ല. വരും ദിവസങ്ങളിലും ജില്ലയില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതേത്തുടര്‍ന്ന് ജാഗ്രത തുടരണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാനിരോധനം ഉള്‍പ്പെടെയുള്ള വിവിധ നിയന്ത്രണങ്ങള്‍ തുടരുകയാണ്.
ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ തീവ്ര മഴസാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പകല്‍ കാര്യമായ മഴയുണ്ടായില്ല. പലയിടങ്ങളിലും വെയില് തെളിഞ്ഞു. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തൊടുപുഴ താലൂക്കിലാണ്. 65.4 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇടുക്കി - 37.6, പീരുമേട് - 49.7, ദേവികുളം - 27.6, ഉടുന്പഞ്ചോല -17 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളില്‍ രേഖപ്പെടുത്തിയ മഴയുടെ കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയില്‍ ഒരു വീട് പൂര്‍ണമായും മൂന്ന് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ 18 ദുരിതാശ്വാസ ക്യാന്പുകളിലായി 349 പേരാണ് കഴിയുന്നത്. തൊടുപുഴ, പീരുമേട്, ഇടുക്കി താലൂക്കുകളിലാണ് ക്യാമ്പുകള്‍ ഉള്ളത്.
വിദ്യാലയങ്ങളില്‍ പഠനം ആരംഭിക്കുന്നതിനായി ഇവിടെ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ കഴിയുന്നവരെ വാടക വീടുകളെടുത്ത് മാറ്റണമെന്ന് കളക്ടര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി മഴ മുന്നറിയിപ്പുകള്‍ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നു നിര്‍ദേശമുണ്ട്. ഇടുക്കി ഡാമില്‍ 2349.46 അടിയാണ് ജലനിരപ്പ്. 45.40 ശതമാനം വെള്ളമാണ് ഡാമിലുള്ളത്. മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ ഒരു മീറ്റര്‍ വരെ ഘട്ടം ഘട്ടമായി ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. 39.66 അടിയാണ് ഇന്നലെ വൈകുന്നേരത്തെ ജലനിരപ്പ്.
Tags : Nattuvishesham Local News Rain decreased Orange alert