കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ മഴക്കെടുതി വിലയിരുത്താൻ കാഞ്ഞിരപ്പള്ളി സിവിൽസ്റ്റേഷനിൽ ചേർന്ന ദുരന്തനിവാരണ യോഗത്തിൽ നിന്ന്.
കാഞ്ഞിരപ്പള്ളി: ശക്തമായ മഴയിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നാശനഷ്ടമുണ്ടായ കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ദുരന്തനിവാരണ യോഗം ചേർന്നു. കാഞ്ഞിരപ്പള്ളി സിവിൽസ്റ്റേഷനിൽ ചേർന്ന യോഗത്തിൽ റോണി കെ. ബേബി എംഎൽഎ അധ്യക്ഷതവഹിച്ചു. അപ്രതീക്ഷിതമായ പ്രളയസാഹചര്യമായിരുന്നുവെങ്കിലും വിവിധ വകുപ്പുകളുടെ സമയോചിത ഇടപെടലിലൂടെ ആളുകളെ സുരക്ഷിതരാക്കാൻ കഴിഞ്ഞതായി എംഎൽഎ പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിതമായി നടത്തിയതായി യോഗം വിലയിരുത്തി. വീട് നഷ്ടമായവർക്കും നാശനഷ്ടം സംഭവിച്ചവർക്കും സർക്കാർ സഹായം കാലതാമസമില്ലാതെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. കൂട്ടിക്കൽ വില്ലേജിലെ കൊടുങ്ങ, നൂർക്കാട്, ടോപ്പ് മേഖലകളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നിസാര പരിക്കുകൾ റിപ്പോർട്ട് ചെയ്തു. മണ്ണിടിച്ചിലിൽ ഒറ്റപ്പെട്ട ഒരു വീട്ടിലെ അഞ്ച് അംഗങ്ങളുള്ള കുടുംബത്തെ നാല് കിലോമീറ്ററോളം നടന്നെത്തി കസേരയിൽ ചുമന്നാണ് രക്ഷപ്പെടുത്തി ജെ.ജെ. മർഫി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചതെന്ന് തഹസിൽദാർ അറിയിച്ചു. ഫയർഫോഴ്സും പോലീസും നടത്തിയ രക്ഷാപ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു.
വിവിധ പഞ്ചായത്തുകളിലെയും വില്ലേജുകളിലെയും വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, സംരക്ഷണഭിത്തി തകർച്ച, റോഡുകളുടെയും പാലങ്ങളുടെയും നാശം, കുടിവെള്ള ക്ഷാമം, വൈദ്യുതി തടസം തുടങ്ങിയ പ്രശ്നങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. നിലവിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലെ താമസക്കാർക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന് എന്നിവ ലഭ്യമാക്കിയതായും അധികൃതർ അറിയിച്ചു.
കെഎസ്ഇബിക്ക് 24 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. കുടിവെള്ള വിതരണവും വൈദ്യുതി പുനഃസ്ഥാപനവും വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. റോഡുകളിലേക്ക് വീണ മരങ്ങൾ നീക്കം ചെയ്യാൻ ആവശ്യമായ
ജെസിബി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാനും തീരുമാനമായി.
യോഗത്തിൽ ഡപ്യൂട്ടി കളക്ടർ നിർമൽകുമാർ, തഹസിൽദാർ പി.എസ്. സുനിൽകുമാർ, ഭൂരേഖ തഹസിൽദാർ യാസർഖാൻ, ബിഡിഒ ഷാനവാസ്, വകുപ്പുതല ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
നഷ്ടപരിഹാരം നല്കാന് തയാറാകണമെന്ന്
കോട്ടയം: കഴിഞ്ഞദിവസം അപ്രതീക്ഷിതമായുണ്ടായ ഉരുള്‍പൊട്ടലിലും ജലപ്രളയത്തിലുമായി ചെറുകിട വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും കോടിക്കണക്കിനു രൂപയുടെ നഷ്ടം നേരിട്ടതായും സംരംഭകര്‍ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നും കേരള ചെറുകിട വ്യവസായി അസോസിയേഷന് കോട്ടയം ജില്ല പ്രസിഡന്റ് കെ. ദിലീപ് കുമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് സേവ്യര്‍ തോമസ് കൊണ്ടോടി, സെക്രട്ടറി ജോസ് ഞാവള്ളി എന്നിവര്‍ ആവശ്യപ്പെട്ടു.
ഈരാറ്റുപേട്ടയിലെ സുനില്‍ തടിക്കലിന്റെ തനി നാടന്‍ ഫുഡ് പ്രോസസിംഗ് യൂണിറ്റിന് ഉത്പന്നങ്ങളും മെഷീനറികളും അടക്കം ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടു. കാര്‍ഷിക ഉപകരണ നിര്‍മാണ ശാലയായ വിജയകുമാറിന്റെ ഫാക്ടറിയിലെ ലക്ഷക്കണക്കിന് വിലവരുന്ന മോട്ടോറുകളും അനുബന്ധ സാമഗ്രികളും വെള്ളം കയറി നശിച്ചിട്ടുള്ളതാണ്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നിരവധി വ്യവസായ ശാലകള്‍ക്ക് നഷ്ടം സംഭവിച്ചതായും ആവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്തുനൽകണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
മൂന്ന് കുടുംബങ്ങളെമാറ്റി പാര്‍പ്പിച്ചു
എരുമേലി: കനത്ത മഴ തുടരുകയും വലിയ തോട്ടില്‍ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മൂന്ന് കുടുംബങ്ങളെക്കൂടി കൊരട്ടി ഡിടിപിസിയിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇതോടെ എട്ട് കുടുംബങ്ങളിലായി 14 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. കരിങ്കല്ലുംമൂഴി മുതല്‍ കൊരട്ടി വരെ വലിയ തോടിന്റെ സമീപത്ത് താമസിക്കുന്ന കുടുംബങ്ങളാണ് എല്ലാവരും.
വലിയതോട്ടിലെ വെള്ളപ്പൊക്കത്തില്‍ വീടിന് ഭീഷണി നേരിടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗങ്ങളായ പഞ്ചായത്തംഗങ്ങളായ നാസര്‍ പനച്ചി, അഭിരാമി ദേവരാജ്, ഷമീന ലത്തീഫ് എന്നിവർ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ എരുമേലിയില്‍ വ്യാപകമായി വെള്ളം കയറി നാശനഷ്ടം ഉണ്ടായിരുന്നു. കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ, കൃഷി വകുപ്പ് ഓഫീസ്, ആയുര്‍വേദ ആശുപത്രി, എരുമേലി ടൗണിലെ കടകള്‍ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
ധ്യാനം ഇല്ല
Tags : Nattuvishesham DistrictNews DeepikaNews meeting