രാജുവിന്റെ മൃതദേഹവുമായി സിപിഎം പ്രവർത്തകർ പ്രതിഷേധിക്കുന്നു.
മാനന്തവാടി: കാട്ടിക്കുളം പുളിമൂട് കുന്നിൽ കാട്ടാന ആക്രമണത്തിൽ രാജു മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിന് മുന്പിൽ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം.
വനംവകുപ്പിന്റെ വീഴ്ചയ്ക്കെതിരേയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്താത്തതിലും പ്രതിഷേധിച്ചായിരുന്നു മൃതദേഹവുമായി പ്രവർത്തകർ പ്രതിഷേധിച്ചത്. തുടർന്ന് സബ് കളക്ടറും എംഎൽഎയും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചർച്ചയ്ക്കൊടുവിൽ 14 ലക്ഷം രൂപ നഷ്ടപരിഹാരവും രാജുവിന്റെ ആശ്രിതർക്ക് ജോലി തുടങ്ങിയയുൾപ്പെടെയുള്ള തീരുമാനത്തെത്തുടർന്നാണ് മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിന് അയവുവന്നത്.
വന്യമൃഗശല്യം രൂക്ഷമായിട്ടും വനംവകുപ്പ് കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു സിപിഎം നേതൃത്വത്തിൽ മെഡിക്കൽ കോളജിന് മുന്പിൽ പ്രതിഷേധം ആരംഭിച്ചത്. സ്ഥലത്തേക്ക് ഡിഎഫ്ഒയും എംഎൽഎയും എത്താത്തതിനെ തുടർന്ന് പ്രതിഷേധം കടുപ്പിച്ചു.
വൈകുന്നേരം എംഎൽഎ, സബ് കളക്ടർ, വനംവകുപ്പ് ഉദദ്യോഗസ്ഥർ എന്നിവർ സമരക്കാരുമായി ചർച്ച നടത്തി. മരണമടഞ്ഞയാളുടെ ആശ്രിതർക്ക് വകുപ്പിൽ താത്കാലിക ജോലി നൽകും, സ്ഥിര നിയമനം നടത്തുന്നത് സംബന്ധിച്ചും 50 ലക്ഷം രൂപ നൽകുന്നത് സംബന്ധിച്ചും സർക്കാരിനോട് ശിപാർശ ചെയ്യും തുടങ്ങിയ തീരുമാനങ്ങളുമുണ്ടായി. ഇതെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
പ്രതിഷേധത്തിന് സിപിഎം ഏരിയാ സെക്രട്ടറി ടി.കെ. പുഷ്പൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. ജിതിൻ, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ, എ.കെ. റയിഷാദ്, എൻ.ജെ. ഷജിത്ത്, കെ.എം. വർക്കി, സി.പി. മുഹമ്മദലി, എന്നിവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Wayanad