പുല്ലാട് ജംഗ്ഷന് - കാലായിക്കുഴി റോഡ് നവീകരിച്ച് പൂച്ചട്ടികൾ സ്ഥാപിച്ചപ്പോൾ.
പുല്ലാട്: ലോക പരിസ്ഥിതിദിനത്തിനു മുന്നോടിയായി ഗ്രാമീണപാത നവീകരിച്ച് ഇരുവശങ്ങളിലും പൂച്ചട്ടികള്‍ വച്ച് വ്യത്യസ്തനാകുകയാണ് രതീഷ് കെ. മോഹന്‍. തിരുവല്ല - കുമ്പഴ സംസ്ഥാന പാതയോടു ചേര്‍ന്നുള്ള കോയിപ്രം ഗ്രാമപഞ്ചായത്തിന്റെ ഏഴാം വാര്‍ഡില്‍പ്പെട്ട പുല്ലാട് ജംഗ്ഷന് മുതല്‍ കാലായിക്കുഴി വരെയുള്ള റോഡിന്റെ 25 മീറ്ററിലാണ് പൂച്ചട്ടികളും പച്ചനെറ്റും സ്ഥാപിച്ച് രതീഷിന്റെ നേതൃത്വത്തിൽ റോഡ് ഹരിതാഭമാക്കിയത്. പുല്ലാട് ജംഗ്ഷനിലെ കാത്തിരിപ്പുകേന്ദ്രത്തിന്റെ തുടക്കത്തില്നിന്നുമുള്ള റോഡിന്റെ ഇരുവശത്തും പൂച്ചട്ടികള്‍ സ്ഥാപിച്ചു. 11 വീടുകൾ ഗ്രാമീണപാതയോരത്തുണ്ട്.
കാടുകയറിയും തകർന്നു കിടന്നതുമായ പാതയിൽ മാലിന്യങ്ങൾ വ്യാപകമായി തള്ളിയിരുന്നു. രാത്രികാലങ്ങളില്‍ ലഹരി വ്യാപാരവും റോഡ് കേന്ദ്രീകരിച്ച് നടന്നിരുന്നു. ഇതിനെതിരേയുള്ള ഒറ്റയാള്‍ പോരാട്ടമാണ് രതീഷ് കെ. മോഹന്‍ എന്ന യുവാവ് നടത്തിയത്.
തരിശിടങ്ങളിലെ മലിനജലവും കൊതുകുകളുടെ ശല്യവും പ്രദേശവാസികൾക്ക് ഏറെ ദുരിതമാണ് ഉണ്ടാക്കിയിരുന്നത്. റോഡ് വൃത്തിയാക്കാനുള്ള ഒരു നടപടിയും കോയിപ്രം ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതെ വന്നതോടെയാണ് റോഡിന്റെ ഉപയോക്താക്കളായ ആളുകളുടെ സഹായത്തിൽ നവീകരിക്കാന്‍ തീരുമാനിച്ചത്.
റോഡിന്റെ നവീകരണമറിഞ്ഞ് സ്ഥലത്തെത്തിയ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഡോ. പുണ്യ ചന്ദ്രന് പ്രദേശവാസികളുടെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചു. റോഡ് മുഴുവനായി പൂച്ചട്ടികള്‍ വയ്ക്കാനുള്ള സഹായം മെംബർ വാഗ്ദാനം ചെയ്തതായി രതീഷ് കെ. മോഹന്‍ പറഞ്ഞു.
പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുണ്ടായിട്ടും ഒരു നടപടിയും പഞ്ചായത്തിന്റെയോ ആരോഗ്യവകുപ്പിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
Tags : Local News Nattuvishesham Pathanamthitta