എഴുകോൺ: വിവിധ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടുപോയവരും നിർധനരുമായ കുട്ടികൾക്കായി വിദ്യാഭ്യാസ സംരംഭത്തിന് തുടക്കമിട്ടു റിഫോർമ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾട്രസ്റ്റ്. കഴിഞ്ഞ ദിവസം വിരമിച്ച കൊട്ടാരക്കര കില ഐഎച്ച്ആർഡി ഡയറക്ടർ വി. സുദേശനാണ് വിശ്രമജീവിത നയിക്കാതെ സമൂഹത്തിലിറങ്ങി കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചത്. റിഫോർമ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ സുദേശൻ വിരമിച്ച ഏപ്രിൽ 30ന് ആരംഭിച്ചു.
കൊട്ടാരക്കര കിലയിൽ നടന്ന വിരമിക്കൽ ചടങ്ങിൽ പുതിയ സംരംഭം സുദേശൻ പ്രഖ്യാപിച്ചു. ഗുണമേന്മയുള്ളതും എല്ലാവരെയും പരിഗണിക്കുന്നതുമായ സാമൂഹിക വിദ്യാഭ്യാസത്തിലൂടെ നിശബ്ദരാക്കപ്പെട്ട കുട്ടികളെ ശാക്തീകരിക്കുക എന്ന സന്ദേശം ഉയർത്തിയാണ് റിഫോർമ ട്രസ്റ്റ് കടന്നുവരുന്നത്.
ട്രസ്റ്റിന്റെ പേരിൽ പവിത്രേശ്വരം കാരുവേലിൽ പ്രദേശത്ത് വാങ്ങിയ ഒന്നര ഏക്കർ ഭൂമിയിലാണ് റിഫോർമ കെട്ടിടം ഉയരുന്നത്. 200 കുട്ടികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യമൊരുക്കും. പല സാഹചര്യങ്ങളിൽ രക്ഷാകർത്താക്കളെ നഷ്ടമാകുന്നതും സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നതുമായ കുട്ടികളെയും സമൂഹത്തിന്റെ ഉന്നതങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാരിന്റെ അനുമതിയോടെയാണ് റിഫോർമയ്ക്ക് രൂപം നൽകിയത്.
നിർധന കുടുംബത്തിൽ ജനിച്ച സുദേശൻ തന്നെ പരുവപ്പെടുത്തിയ സമൂഹത്തിനു നൽകുന്ന സമ്മാനമാണ് റിഫോർമ. മൺറോതുരുത്ത് എന്ന കൊച്ചുഗ്രാമത്തിൽ നിന്ന് ഐക്യരാഷ്ട്രസഭയിലേക്ക് വരെ സുദേശൻ എത്തി. ‘ഇടം' വികസനപദ്ധതി അവതരിപ്പിക്കാനാണ് 2018ൽ ഐക്യരാഷ്ട്രസഭയിൽ എത്തിയത്. സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ലയായി കൊല്ലത്തെ മാറ്റുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇന്ത്യൻ ഭരണഘടന വെല്ലുവിളി നേരിടുന്ന കാലത്ത് സംസ്ഥാന സർക്കാരിന്റെ വിവിധങ്ങളായ ഭരണഘടനാ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. കൊട്ടാരക്കര കിലയുടെ ഓഫീസ് സംവിധാനമാകെ ഭരണഘടനാ ശില്പികളുടെ പേരുകളിൽ അറിയപ്പെടും വിധമാക്കി.
ഡോ. ബി ആർ അംബേദ്കർ ചെയറും ദാക്ഷായണി വേലായുധൻ ഹോസ്റ്റലും ആരംഭിച്ചു.
മുഖ്യമന്ത്രിയുടെ ഇന്നൊവേഷൻ അവാർഡ്, തദ്ദേശ വകുപ്പിന്റെ പ്രതിഭാ പുരസ്കാരം, കളക്ടറുടെ എക്സലൻസ് അവാർഡ്, യുഎൻ അവാർഡ് എന്നിവ ലഭിച്ചു. 2015ൽ ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ഇലക്ഷൻ ആശയം അവതരിപ്പിച്ച് കണ്ണൂർ ജില്ലയിൽ പൈലറ്റ് പദ്ധതി നടപ്പാക്കാനും വി. സുദേശൻ നേതൃത്വം നൽകി. പതിവുപോലെ ഭാര്യ റോഷ്നിയും മകൾ ഡോ. നടാഷയും റിഫോർമ ട്രസ്റ്റിന്റെ കാര്യത്തിലും കൂടെയുണ്ട്.
Tags : Local News Nattuvishesham Kollam