എളങ്കൂർ-പേലേപ്പുറം റോഡ് മഴപെയ്ത് തകർന്ന നിലയിൽ.
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തിലെ തച്ചുണ്ണി-പുലത്ത്-മൈലൂത്ത്-ആലുങ്ങൽ-വാരിയംപറന്പ്-പേലേപ്പുറം റോഡ് തകർന്ന് യാത്രാക്ലേശം. യാത്രാദുരിതത്തിന് പരിഹാരം നീളുന്നതിനാൽ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ദിനംപ്രതി നിരവധി യാത്രക്കാർ ഉപയോഗിക്കുന്നതും ഏഴ് കിലോമീറ്റർ നീളമുള്ളതുമായ എളങ്കൂർ മേഖലയിലെ പ്രധാന റോഡുകളിൽ ഒന്നാണിത്.
ഇരുവശവും വയലും തോടും ഓവുപാലവും ഉള്ളതിനാൽ റോഡ് നവീകരണത്തിന് ലക്ഷങ്ങൾ വേണ്ടി വരും. വർഷങ്ങളായി പഞ്ചായത്തിന്റെ അധീനതയിലായിരുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കാൻ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് മാവുങ്ങൽ ഉമ്മൻചാണ്ടി സർക്കാരിന്റെ ജനസന്പർക്ക പരിപാടിയിലും പിണറായി സർക്കാരിന്റെ നവകേരള സദസിലും നിവേദനം നൽകിയിരുന്നു. മൂന്നു വർഷം മുന്പ് റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു. ഇതിനിടെ കനത്ത മഴയിൽ പലതവണ കല്ലിമ്മൽ ചിറ റോഡ് തകർന്നു. നാട്ടുകാർ ശ്രമദാനത്തിലൂടെയാണ് താത്കാലിക പരിഹാരമുണ്ടാക്കിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് റോഡിന് ഏഴ് കോടി രൂപ അനുവദിച്ചുവെന്ന് പറയപ്പെടുന്നു. എന്നാൽ ജില്ലയിലെ വിവിധ റോഡുകൾക്കായി വകമാറ്റി ചെലവഴിച്ചുവെന്നും എളങ്കൂർ റോഡിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ റോഡിന്റെ അറ്റകുറ്റപണികൾക്കായി തൃക്കലങ്ങോട് പഞ്ചായത്ത് 33 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാൽ ഈ തുക റോഡ് പ്രവൃത്തിക്ക് മതിയാകില്ലെന്ന് കണ്ടെത്തി മറ്റിടങ്ങളിലേക്ക് മാറ്റി. ഇപ്പോൾ റോഡിലെ അഞ്ച് ഓവുചാലുകൾ അടങ്ങുന്ന ചിറ പൊട്ടിച്ച് റോഡ് ഗതാഗത യോഗ്യമാക്കാനുള്ള ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ടെൻഡർ നടപടികൾ ആരംഭിച്ചിട്ടില്ല.
Tags : Local News Nattuvishesham Malappuram