അധികൃതർക്ക് മൗനം
നെടുമങ്ങാട്: ആനാട് പൊതു മാർക്കറ്റ് പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് അജൈവ വസ്തുക്കളും ഉപയോഗശൂന്യമായ വസ്തുക്കളും തള്ളുന്ന സ്ഥലമായി മാറുന്നുവെന്ന് ആരോപണം. പബ്ലിക് റോഡിൽനിന്നു സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യത്തിന്റെ ഫലമായി, 2004ൽ നിർമാണം ആരംഭിച്ചു രണ്ടു വർഷങ്ങൾക്കുശേഷമാണ് മാർക്കറ്റ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ അതിനുശേഷം ചന്തയുടെ വികസനത്തിൽ പഞ്ചായത്ത് അധികൃതർ ശ്രദ്ധക്കാതിരുന്നതിനെതുടർന്ന് പ്രവർത്തനം പൂർണമായും നിലയ്ക്കുകയായിരുന്നു. ആഴ്ചയിൽ ഒരു ദിവസംപോലും മാർക്കറ്റ് പ്രവർത്തിക്കുന്നില്ല.
മാർക്കറ്റ് കോംപ്ലക്സിലെ ഏഴോളം കടമുറികളിൽ ഒരു വനിതാ സംരംഭക നടത്തിവരുന്ന ഇറച്ചിക്കോഴിക്കട മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സമീപത്തുള്ള ഷെഡുകളിൽ കൃഷിവകുപ്പിന്റെ ചെടികളും, ജൈവ വളങ്ങളും മറ്റും സൂക്ഷിച്ചിരിക്കുകയാണ്. മാർക്കറ്റിനു ചുറ്റുമതിലുണ്ടെങ്കിലും പ്രവേശന കവാടത്തിലെ രണ്ടു ഗേറ്റുകളും തകർന്നിരിക്കുകയാണ്. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്താത്തതിനാൽ പല കടമുറികളും ചോരുന്ന അവസ്ഥയിലാണ്. ഇതുകൊണ്ടുതന്നെ കോംപ്ലക്സിലെ മറ്റു കടമുറികൾ ഏറ്റെടുക്കാനും ആരും തയാറാകുന്നില്ല. പബ്ലിക് മാർക്കറ്റിനുചുറ്റും കാടുകയറി, ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ആവാസ കേന്ദ്രമായി മാറിയിട്ടുണ്ട്. നിലവിലുള്ള പഞ്ചായത്ത് സമിതി അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെട്ട് സത്വര നടപടികൾ കൈക്കൊള്ളണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ലക്ഷങ്ങൾ മുടക്കി പ്രവർത്തനമാരംഭിച്ച പൊതുമാർക്കറ്റിൽ മത്സ്യക്കച്ചവടം ഉൾപ്പെടെ നടത്താതെ പൊതുനിരത്തുകളിൽ കച്ചവടം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാനും ആവശ്യമുണ്ട്.
കാർഷിക വസ്തുക്കളുടെ വിൽപനയും ഇക്കോ ഷോപ്പ് ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനവും ഈ കെട്ടിടത്തിലേക്കു മാറ്റണമെന്നുമാണ് ചെറുകിട കൃഷിക്കാരുടെ ആവശ്യം.
Tags : Local News Nattuvishesham Thiruvananthapuram