ചങ്ങനാശേരി അതിരൂപതയും ഡോ. ജോര്‍ജ് പടനിലം ഫൗണ്ടേഷനും ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ആരംഭിക്കുന്ന ജൈവകാര്‍ഷിക വിപണിയുട
ജീവനം ജൈവകാര്‍ഷിക വിപണിക്കു തുടക്കം
ചങ്ങനാശേരി: ഭിന്നശേഷി കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പരിശീലിപ്പിക്കണമെന്നും ഇവര്‍ക്ക് തൊഴില്‍ അതിഷ്ഠിത പരിശീനവും നല്‍കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ഡോ. ജോര്‍ജ് പടനിലം നടത്തുന്ന പ്രവര്‍ത്തനങ്ങളെ ആര്‍ച്ച്ബിഷപ് അഭിനന്ദിച്ചു.
ഇക്കാര്യത്തില്‍ ചങ്ങനാശേരി അതിരൂപതയോടു ചേര്‍ന്നുള്ള പ്രവര്‍ത്തനം ഭിന്നശേഷിക്കാരുടെ സമഗ്ര മുന്നേറ്റത്തിനു കാരണമാകുമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. ചങ്ങനാശേരി അതിരൂപതയും ഡോ. ജോര്‍ജ് പടനിലം ഫൗണ്ടേഷനും ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ആരംഭിക്കുന്ന ജൈവകാര്‍ഷിക വിപണിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തുരുത്തിയിലുള്ള കൊച്ചുവീട്ടില്‍ ബില്‍ഡിംഗില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വിനു ജോബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡോ. ജോര്‍ജ് പടനിലം പദ്ധതി വിശദീകരിച്ചു. വികാരി ജനറാൾമാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കരി, ഡോ. ജോര്‍ജ് പടനിലം ഫൗണ്ടേഷന് ഡയറക്ടര്‍ ഫാ. ജയിംസ് പഴേമഠം, പൊന്നമ്മ ജോര്‍ജ് പടനിലം, വാഴപ്പള്ളിപഞ്ചായത്ത് പ്രസിഡന്റ് വീണ ദിലീപ്, കൃഷി ഓഫീസര്‍ അഖില്‍ സുഗുണന്, പ്രോജക്റ്റ് മാനേജര്‍ പ്രിന്‍സ് കുട്ടംപേരൂര്‍, സി.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പോളിഹൗസുകള്‍ക്കും അടുക്കളത്തോട്ടങ്ങള്‍ക്കും ടെറസ് ഫാമിംഗിനും ആവശ്യമായ ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍, ഫലവൃക്ഷത്തൈകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, ജൈവവളം എന്നിവയെല്ലാം ജീവനത്തിലൂടെ കര്‍ഷകരില്‍ എത്തിക്കും.
ഗ്രോബാഗുകളും നടീല്‍ വസ്തുക്കളും നല്കി വീടുകളിലും വിദ്യാലയങ്ങളിലും മറ്റു താത്പര്യപ്പെടുന്ന സ്ഥാപനങ്ങളിലുമൊക്കെ ജൈവകൃഷി പ്രോത്സാഹിപ്പിക്കും. സമുദായ ശക്തീകരണ വര്‍ഷത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ അതിരൂപതാദിനത്തില്‍ പ്രഖ്യാപിച്ച ഭിന്നശേഷിക്കാരുടെ പുനരധിവാസവും തൊഴില്‍ ദാനവും എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള പദ്ധതിയാണിത്. എസ്ബി കോളജ്, മീഡിയ വില്ലേജ് കുരിശുമൂട്, ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ എന്നിവരും പദ്ധതിയുടെ സഹകാരികളാണ്.
Tags : Local News Nattuvishesham Kottayam