കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ അപകടത്തില്‍ മൂന്നു പേര് മരിച്ചതിനു ശേഷം ടിപ്പറുകളുടെ നിയമലംഘനം തടയുമെന്ന് പോലീസും മന്ത്രിമാരും പറഞ്ഞിരുന്നു. പക്ഷേ, ഒരാഴ്ചയ്ക്കകം തന്നെ കാര്യങ്ങള്‍ പഴയപടിയായി.
ജില്ലാ പോലീസ് മേധാവിയുടെയും കളക്ടറുടെയും പ്രത്യേക നിര്‍ദേശപ്രകാരം എല്ലാ റോഡുകളിലും രാത്രികാല പരിശോധനകള്‍ ശക്തമാക്കിയതായും അനധികൃതമായി മണ്ണെടുത്ത ജെസിബികളും ടിപ്പറുകളും പിടിച്ചെടുത്ത് ലക്ഷക്കണക്കിന് രൂപ പിഴയീടാക്കിയതായും പോലീസും മോട്ടോര്‍വാഹന വകുപ്പും അവകാശപ്പെട്ടു.
വിജിലന്‍സ് വിഭാഗം നടത്തുന്ന പ്രത്യേക സ്ക്വാഡ് പരിശോധനകളും മാഫിയക്കെതിരെ നടക്കുന്നുണ്ടെന്നാണ് അധികൃതരുടെ നിലപാട്. ജില്ലയിലെ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ മാഫിയക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാറുണ്ടെങ്കിലും താഴേത്തട്ടിലുള്ള ചില ഉദ്യോഗസ്ഥരുടെ ഒത്താശയും രാഷ്്ട്രീയ സ്വാധീനവും കാരണം മണ്ണുമാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി അടിച്ചമര്‍ത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
നിയമലംഘനങ്ങള്‍ നടത്താന്‍ മണ്ണുമാഫിയക്കും ടിപ്പറുകള്‍ക്കും വളംവച്ചു കൊടുക്കുന്നത് നിയമലംഘനം നടത്തിയാലും ശിക്ഷ വളരെ ചെറുതാണ് എന്നതാണ്. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്കെതിരേ കേരള സ്റ്റേറ്റ് ഐടി മിഷന്റെയോ ജിയോളജി വകുപ്പിന്റെയോ കര്‍ശനമായ നിയമങ്ങള്‍ (കേരള മൈനര്‍ മിനറല്‍ കണ്സെഷന് ചട്ടങ്ങള്‍) ചുമത്തുന്നതിന് പകരം, സാധാരണ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ചെറിയ പെറ്റി കേസുകള്‍ മാത്രം ചാര്‍ജ് ചെയ്ത് വാഹനങ്ങള്‍ വിട്ടയക്കുന്നതാണ് പതിവ്.
50000 മുതല്‍ 75000 രൂപവരെ പിഴയിടാന്‍ മോട്ടര്വാഹനവകുപ്പിനു കഴിയുമെന്നിരിക്കെയാണ് 250 പിഴയിട്ട് വാഹനം പോകാന്‍ അനുവദിക്കുന്നത്. പിഴയീടാക്കിയ കാരണമാണ് അതിലും രസം, ഡ്രൈവര്‍ യൂണിഫോമിട്ടില്ല, ഇടത്തേ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിച്ചില്ല തുടങ്ങി ഏതുമാവാം. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇതിനു കൂട്ട്. കൂടെ രാഷ്ട്രീയക്കാരും.
പിന്നില്‍ രാഷ്്ട്രീയക്കാരും
നിയമലംഘനം നടത്തിയ ഒരു ടിപ്പര്‍ പിടിച്ചാല്‍ ഉടന്‍ വിട്ടയച്ചേക്കാന് പറയുന്ന രാഷ്്ട്രീയക്കാരുണ്ട്. ജനപ്രതിനിധികളുടെ ഓഫീസില്‍നിന്നുള്ള വിളിയാണ് അധികവും. അതിനുമാത്രം സ്വാധീനം മണ്ണുമാഫിയക്കുണ്ട്. ഇക്കാര്യം ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പിന്നെ കുന്നുകള്‍ സമതലങ്ങളായി മാറുന്നതിന്റെ കാരണം തേടി വേറെങ്ങും പോവേണ്ട കാര്യമില്ലല്ലോ.
ടിപ്പര്‍ ലോറികളുടെ നിയമലംഘനം കണ്ടെത്താന്‍ ജില്ലയില്‍ ആറോളം സ്ക്വാഡുകളാണ് മോട്ടോര്‍വാഹന വകുപ്പിനുള്ളതെന്നാണ് വിവരം. എന്നിട്ടും നിയമലംഘനത്തിന് യാതൊരു കുറവുമില്ല. അതിനര്‍ഥം ഇവരാരും റോഡിലിറങ്ങി പണിചെയ്യുന്നില്ല എന്നുതന്നെയല്ലേ. നാട്ടുകാര്‍ പരാതി പറഞ്ഞു മടുത്തു.
ഇന്‍ഫോര്‍മര്‍മാരായി പോലീസും
പോലീസ് പൂര്‍ണമായി നടപടിയെടുക്കുന്നു എന്ന് പറയാന്‍ കഴിയില്ല. ചില പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിലെ ജീവനക്കാരും മണ്ണുമാഫിയയില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സ് പലവട്ടം കണ്ടെത്തിയിട്ടുണ്ട്.
റെയ്ഡ് വരുന്ന വിവരം മാഫിയ സംഘങ്ങള്‍ക്ക് മുന്‍കൂട്ടി ചോര്‍ത്തി നല്കുന്ന ‘ഇന്‍ഫോര്‍മര്‍മാരായി' ചില പോലീസുകാര്‍ തന്നെ പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ട്. രാഷ്്ട്രീയക്കാര്ക്കും ഉയര്‍ന്ന പോലീസുകാർക്കും വേണ്ടപ്പെട്ട ടിപ്പറിന് പിഴയിട്ടാല്‍, പിഴയിട്ടവനു പിന്നെ ഭീഷണിയായി സ്ഥലംമാറ്റമായി.
ഇതോടെ പുലിവാലുപിടിക്കുന്ന കേസുകളില്‍ നിന്ന് സ ത്യസന്ധരായ പോലീസുകാരും പിന്‍വാങ്ങും. ഇനി ധൈര്യപൂര്‍വം കേസുമായി കോടതിയിലെത്തിയാലും പല ടിപ്പര്‍ ഉടമകളും പണമടയ്ക്കാതെ പോരും. നിയമലംഘനം പിടിച്ച പോലീസുകാരന് ഡിപ്പാര്‍ട്ട്മെന്റി ലെ ചില പോലീസുകാര്‍ക്കും ടിപ്പര്‍ ഉടമയ്ക്കും ശത്രുവാകുന്നത് മിച്ചം.
മണ്ണുകടത്ത് താത്കാലിക പെര്‍മിറ്റുകളുടെ മറവില്‍
കുന്നിടിക്കലും മണ്ണുകടത്തും മിക്കപ്പോഴും നടത്തുന്നത് താത്കാലിക പെര്‍മിറ്റുകളുടെ മറവിലാണ്. വീട് നിര്‍മാണത്തിനോ വികസന പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്നോ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നോ വാങ്ങുന്ന താത്കാലിക പെര്മിറ്റുകളാണിവ. പെര്‍മിറ്റില്‍ അനുവദിച്ച അളവിനേക്കാള്‍ പത്തിരട്ടി മണ്ണാണ് പലയിടത്തുനിന്നും കടത്തുന്നത്. ഇക്കാര്യം അറിയാമെങ്കിലും ഉദ്യോഗസ്ഥരും കണ്ണടയ്ക്കുന്നു.
റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ കുറവുള്ള ശനിയാഴ്ച രാത്രികള്‍, ഞായറാഴ്ചകള്‍, മറ്റ് പൊതു അവധി ദിവസങ്ങള്‍ എന്നിവയാണ് മാഫിയ സംഘങ്ങള്‍ പ്രധാനമായും മണ്ണുകടത്തിനായി തെരഞ്ഞെടുക്കുന്നത്.
വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നു
കുന്നിടിച്ചും പെര്‍മിറ്റ് ലംഘിച്ചും കടത്തുന്ന മണ്ണ് പ്രധാനമായും ഉപയോഗിക്കുന്നത് ജില്ലയിലെ അവശേഷിക്കുന്ന നെല്‍വയലുകളും കായലോരങ്ങളിലെ തണ്ണീര്‍ത്തടങ്ങളും അനധികൃതമായി നികത്താനാണ്.
ഇത് വലിയ രീതിയിലുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും പ്രാദേശികമായി വെള്ളപ്പൊക്കത്തിനും കാരണമാകുന്നുണ്ട്. കഴിഞ്ഞതവണത്തെ പ്രളയത്തില്‍ ജില്ലയില്‍ ഏറ്റവുമധികം ദുരിതത്തിനു കാരണമായതിന്റെ കാരണവും മറ്റൊന്നല്ല.
ജനവാസ മേഖലകളിലൂടെയും ഇടുങ്ങിയ ഗ്രാമീണ റോഡുകളിലൂടെയും അമിതഭാരം കയറ്റിയ ടിപ്പര്‍ ലോറികള്‍ അമിതവേഗത്തില്‍ പായുന്നത് ജില്ലയില്‍ പല ഭാഗങ്ങളിലും പതിവ് കാഴ്ചയാണ്.
Tags : Local News Nattuvishesham Kollam