ചങ്ങനാശേരി: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വ്യാപകമായി കത്തിക്കുന്നതു തടയാന്‍ നഗരസഭകളും പഞ്ചായത്തുകളും നടപടി സ്വീകരിക്കണമെന്ന് സിറ്റിസണ്‍ സോഷ്യല്‍ സര്‍വീസ് യോഗം ആവശ്യപ്പെട്ടു.
ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുന്നതിനാലും അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നതിനാലും ജനകീയ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അധികാരികള്‍ മുന്‍കൈയെടുക്കണം.
ചങ്ങനാശേരിയിലെ പ്രൈവറ്റ് സ്റ്റാൻഡുകളിലും വഴിയോരങ്ങളിലും നഗരസഭാ ജീവനക്കാര്‍ പലപ്പോഴും ഇത്തരം മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിന് ഹരിത ട്രൈബ്യൂണലിന്റെ വിലക്കുള്ളതാണ്. എന്നാല്‍, ചില സ്വകാര്യ വ്യക്തികളും ഇത്തരത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പരസ്യമായി റോഡരികില്‍ ഇട്ട് കത്തിക്കുന്നതും പതിവാണ്. ഇത്തരക്കാര്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് ജോസുകുട്ടി നെടുമുടി അധ്യക്ഷത വഹിച്ചു. അഡ്വ. വിമല്‍ചന്ദ്രന്‍, ഡോ. ബിജു മാത്യു, അഡ്വ. തോമസ് ആന്റണി, മാത്യു ജോസഫ്, റൗഫ് റഹീം, പി.എസ്. ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam