അറുനൂറ്റിമംഗലം കുടുംബാരോഗ്യകേന്ദ്രം.
കടുത്തുരുത്തി: അറുനൂറ്റിമംഗലം സര്‍ക്കാര്‍ ആശുപത്രിയിലെ കിടത്തിച്ചികിത്സാവിഭാഗം പ്രവര്‍ത്തിക്കാതായിട്ട് ഒരു വര്‍ഷത്തിലേറേയായി. നാട്ടിന്‍പ്രദേശത്ത് ഏതുസമയത്തും ചികിത്സ ലഭ്യമായിരുന്ന ആശുപത്രിയുടെ ഐപി വാര്‍ഡ് അടച്ചു പൂട്ടിയതോടെ സാധാരണക്കാരായ രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്റെ പരിധിയിലുള്ള ഏക കുടുംബാരോഗ്യ കേന്ദ്രം അറുനൂറ്റിമംഗലം സര്‍ക്കാര്‍ ആശുപത്രി മാത്രമാണ്. വൈക്കം താലൂക്ക് ആശുപത്രിയുടെ അനുബന്ധ ചികിത്സ കേന്ദ്രമായിട്ടാണ് വൈക്കം മണ്ഡലത്തിലെ തലയോലപ്പറമ്പ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, കടുത്തുരുത്തിയില്‍ സര്‍ക്കാര്‍ താലൂക്ക് ആശുപത്രി ഇല്ലാത്ത സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ചികിത്സയ്ക്കായി ആശ്രയിക്കുന്ന പ്രധാന സര്‍ക്കാര്‍ ആശുപത്രി അറുനൂറ്റിമംഗലം കുടുംബാരോഗ്യ കേന്ദ്രമാണ്.
കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായിരുന്ന ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിരുന്നു. പിന്നീടാണ് കുട്ടികളുടെ വാര്‍ഡ് ഉള്‍പ്പെടെ 20 കിടക്കകളുള്ള ഐപി വിഭാഗം അടയ്ക്കുന്നത്. സിഎച്ച്സി കുടുംബാരോഗ്യ കേന്ദ്രമാക്കുമ്പോള്‍ നിലവിലുള്ള ഐപി വിഭാഗം നിലനിര്‍ത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണിതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഇപ്പോള്‍ വൈകുന്നേരം ആറിനു ശേഷം അടിയന്തര ചികിത്സ തേടിയെത്തുന്നവരെ കിലോമീറ്ററുകള്‍ ദൂരെയുള്ള പിറവം താലൂക്ക് ആശുപത്രിയിലേക്കോ, വൈക്കം താലൂക്ക് ആശുപത്രിയിലേക്കോ കൊണ്ടുപോകേണ്ട സ്ഥിതിയാണുള്ളത്. രാത്രികാലങ്ങളില്‍ ചികിത്സ തേടേണ്ടി വരുന്ന നിര്‍ധന രോഗികള്‍ക്ക് ഇതു വലിയ ബുദ്ധിമുട്ടാകുകയാണ്.
ദിവസം 300 ലധികം രോഗികള്‍ വരെ ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍ നിലവില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ നാല് ഡോക്ടര്‍മാരാണുള്ളത്. ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകുന്നേരം ആറ് വരെയാകട്ടെ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. നാല് നഴ്സുമാര്‍, രണ്ട് നഴ്സിംഗ് അസിസ്റ്റന്റുമാര്‍, രണ്ട് ഫാര്‍മസിസ്റ്റുമാര്‍, രണ്ട് സെക്കന്‍ഡ് ഗ്രേഡ് അറ്റന്‍ഡര്‍മാർ, ഒരു ലാബ് ടെക്നീഷ്യന് എന്നിവരാണ് ഇവിടുത്തെ മറ്റു ജീവനക്കാര്‍. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി പുതിയ നിയമനങ്ങള്‍ നടത്തി കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആശുപത്രിയിലെ ഐപി വിഭാഗം അടിയന്തരമായി തുറക്കണമെന്നാണ് നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. രാത്രി ഏഴിനുശേഷം ചികിത്സ തേടിയെത്തുന്ന രോഗികളോട് ഇവിടെ കിടത്തി ചികിത്സ ഇല്ലെന്ന് പറഞ്ഞ് വിടും. പിറവത്തേക്കോ, വൈക്കത്തേക്കോ കൊണ്ടുപോകാന്‍ പറയുമ്പോള്‍ പാവപ്പെട്ട രോഗികള്‍ക്ക് ഇത്രദൂരം എത്തപെടാനുള്ള സാമ്പത്തികം ഉണ്ടാകില്ലെന്ന് ആശുപത്രിക്ക് മുന്നില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ പറയുന്നു. ഇത്തരം സാഹചര്യത്തിൽ നിസ്സഹായരായി നില്ക്കുന്ന രോഗികളെ കാണുമ്പോള്‍ സങ്കടം വരുമെന്ന് ഇവര്‍ പറയുന്നു.
രാത്രി പിറവം വരെ ഓട്ടം പോകാന്‍ 300-400 രൂപ കൊടുക്കാന്‍ ഇല്ലാത്തവരാണ് കൂടുതലും. അപകടത്തില്‍ പരിക്കേറ്റവര്‍, ശ്വാസം മുട്ടലുമായി വരുന്ന വയോധികര്‍, മറ്റു രോഗങ്ങളുമൊക്കെയായിട്ടാണ് രാത്രിയില്‍ പലരുമെത്തുന്നത്. ഇവരെയെല്ലാം മറ്റു ആശുപത്രികളിലേക്ക് കൊണ്ടു പോകേണ്ട അവസ്ഥയാണ്.
Tags : Local News Nattuvishesham Kottayam