ഇല കൊഴിഞ്ഞ മലയോരത്തെ ഒരു റബർ തോട്ടം.
പെരുമ്പടവ്: വേനലിനെ വെല്ലുന്ന ചൂടിൽ മലയോരം പൊള്ളുന്നു. ഇടവിട്ട് മഴ പെയ്യേണ്ട സമയത്ത് കൊടുംവരൾച്ചയിൽ മണ്ണ് തിളയ്ക്കുകയാണ്. നനവുകിട്ടാതെ വാഴകൾ ഒടിഞ്ഞ് നിലംപൊത്തുന്നു. നാമ്പിട്ട പച്ചക്കറി തൈകൾ കരിഞ്ഞുണങ്ങി. ജൂൺ, ജൂലൈ മാസങ്ങളിൽ നട്ട കൃഷികൾ ഭൂരിഭാഗവും മഴ ലഭിക്കാതെ ഉണങ്ങി നശിച്ചു. പകൽ സമയങ്ങളിലെ അസഹ്യമായ ചൂടിനൊപ്പം രാത്രിയിലും താപനില ഉയർന്നു നിൽക്കുന്നത് കർഷകരെ തളർത്തുകയാണ്. ചൂട് കടുത്തതോടെ ചെടികളിലും വിളകളിലും വിവിധതരം രോഗബാധകളുടെ തീവ്രതയും ഇരട്ടിയായിട്ടുണ്ട്.
എളമ്പേരം പാറ, കൂവേരി പ്രദേശങ്ങളിൽ നെൽക്കൃഷിയെയും ചപ്പാരപ്പടവ്, നടുവിൽ, ആലക്കോട്, എരമം കുറ്റൂർ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ പച്ചക്കറി, കിഴങ്ങുകൃഷികളെയും വരൾച്ച ബാധിച്ചു. ഉയർന്ന പ്രദേശങ്ങളിൽ വാഴകൃഷി നടത്തിയ പലർക്കും വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. പാടശേഖരങ്ങളിലും തോടുകളിലും പുഴകളിലും കിണറുകളിലും വെള്ളം കുറഞ്ഞുതുടങ്ങി. വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ കരകൃഷിക്ക് പിന്നാലെ പാടശേഖരങ്ങളും കരിയും. വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകർക്കാണ് ഇത്തവണ വലിയ നഷ്ടം നേരിടുന്നത്. മാറിയ കാലാവസ്ഥയിൽ എന്തു ചെയ്യണമെന്ന് കൃഷി വകുപ്പ് അധികൃതർക്കും ധാരണയില്ല.
മലയോര മേഖലയിലെ കർഷകരുടെ പ്രധാന വരുമാനമാർഗമായ റബർ മേഖലയും തകർച്ചയിലാണ്. കടുത്ത ചൂടു മൂലം റബർ മരങ്ങൾ ഇലപൊഴിക്കുന്നു. പാൽ ഉത്പാദനം കുറഞ്ഞതും അസഹ്യമായ ചൂടും ഒപ്പം കാട്ടുമൃഗങ്ങളുടെ ശല്യവും മൂലം പലരും ടാപ്പിംഗ് തുടരാൻ മടിക്കുകയാണ്.
അന്തരീക്ഷ താപനില ഉയർന്നതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലായി. പാൽ ഉത്പാദനം കുത്തനെ ഇടിഞ്ഞു. തീറ്റപ്പുല്ല് കൃഷിയെയും ചൂട് ബാധിച്ചിട്ടുണ്ട്. കനത്ത ചൂടിൽ കന്നുകാലികളും തളർന്നുവീഴുകയാണ്.
Tags : NattuVishesham DistrictNews