പ്രതീകാത്മക ചിത്രം
ഏറ്റുമാനൂര്‍: രാവിലെ എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്ര ദുരിതയാത്രയായി തുടരുന്നു. തിങ്കളാഴ്ചകളില്‍ തിരക്ക് പതിന്മടങ്ങ് വര്‍ധിക്കും. ട്രെയിനിനുള്ളില്‍ ശ്വാസം കിട്ടാതെ യാത്രക്കാര്‍ മോഹാലസ്യപ്പെട്ട് വീഴുന്നത് തിങ്കളാഴ്ചകളിലെ പതിവ് കാഴ്ചയാണ്. തിങ്കളാഴ്ചകളില്‍ രാവിലെ എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകളില്‍ കയറിപ്പറ്റുക അത്ര എളുപ്പമല്ല. മെമുവിലും പാലരുവിയിലും വന്‍ തിരക്കാണ്. കോട്ടയം മുതല്‍ ട്രെയിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കാതെ സ്ത്രീകളും വിദ്യാര്‍ഥികളുമടക്കം വാതില്‍പ്പടിയില്‍ നിന്നാണ് യാത്ര ചെയ്യുന്നത്.
മെമുവിന് കോച്ചുകള്‍ കുറവായതിനാല്‍ ചിങ്ങവനം മുതല്‍ ചോറ്റാനിക്കര വരെ അഞ്ചുസ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ നിഷേധിച്ചിരിക്കുകയാണ്. കോട്ടയത്തുനിന്ന് രാവിലെ ഒരു മെമു അനുവദിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. കോട്ടയത്ത് നിന്നുള്ള തിരക്കാണ് ട്രെയിനില്‍ വായുസഞ്ചാരം പോലും നഷ്ടപ്പെടുത്തി യാത്ര ദുസഹമാക്കുന്നത്.
വൈകുന്നേരം എറണാകുളത്ത് നിന്നുള്ള മടക്കയാത്രയും അതീവ ദുരിതമാണ്. തൃപ്പൂണിത്തുറയില്‍ നിന്നും യാത്രക്കാര്‍ വാതില്‍പ്പടിയില്‍ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ട്രെയിന്‍ നീങ്ങി ത്തുടങ്ങുന്നത്. ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍ കോട്ടയത്തേക്കു ദീര്‍ഘിപ്പിച്ചാല്‍ തിരക്കിന് കുറവുണ്ടാകും. എന്നാല്‍ ഈ ആവശ്യം റെയില്‍വേ പരിഗണിക്കുന്നില്ല.
അഞ്ചു പ്ലാറ്റ്ഫോമുകളുമായി കോട്ടയം റെയില്‍വേ സ്റ്റേഷന് നവീകരിച്ചെങ്കിലും പുതുതായി ഒരു ട്രെയിന്‍ പോലും കോട്ടയത്തിന് ലഭിച്ചില്ല. എറണാകുളം ഭാഗത്തേക്കു മെമു സര്‍വീസുകള്‍ക്കായി നിര്‍മ്മിച്ച 1 എ പ്ലാറ്റ്ഫോം നാലു വര്‍ഷമായി വെറുതെ കിടക്കുകയാണ്. എറണാകുളത്ത് അവസാനിക്കുന്ന ഒരു ട്രെയിന്‍ പോലും കോട്ടയത്തേക്കു ദീര്‍ഘിപ്പിക്കാനും റെയില്‍വേ തയാറാകുന്നില്ല. കോട്ടയത്തിനും എറണാകുളത്തിനുമിടയില്‍ റെയില്‍വേ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതമകറ്റാന്‍ ജനപ്രതിനിധികള്‍ അടിയന്തരമായി ഇടപെടണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.