മലപ്പുറം: ലോകകപ്പിനെ വരവേറ്റ് ജില്ലയിലെ ഫുട്ബോൾ ആരാധകർ. ഇന്നു മുതൽ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നി രാജ്യങ്ങളിലാണ് ഇത്തവണത്തെ ലോകകപ്പ് അരങ്ങേറുന്നത്. ലോകമെന്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്കൊപ്പം ജില്ലയിലെ കളി ആരാധകരും ഇനിയുള്ള രാപ്പകൽ ഫുട്്ബോളിനൊപ്പമായിരിക്കും.
12 ഗ്രൂപ്പുകളിലായി 48 ടീമുകളുടെ കഠിനപോരാട്ടങ്ങൾക്കാണ് കായികലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഉജ്ജ്വല മുന്നേറ്റം, കണ്ണഞ്ചിപ്പിക്കുന്ന ഫ്രീകിക്ക്, ചടുലത നിറഞ്ഞ ഡ്രിബ്ലിംഗ്, കരുത്തുറ്റ പ്രതിരോധം, ഗോൾ വലയത്തിൽ അപാരമായ രക്ഷപ്പെടുത്തലുകൾ, അട്ടിമറി, സുന്ദരഗോളുകൾ, ചുവപ്പുകാർഡ്, പുത്തൻ താരോദയം, നയന മനോഹരമായ സ്റ്റേഡിയങ്ങൾ, തോറ്റുമടങ്ങുന്നവരുടെ കണ്ണീർ, വിജയം നേടുന്നവരുടെ ആഹ്ലാദം...
തുടങ്ങി വിവിധ സംഭവവികാസങ്ങൾ തെളിഞ്ഞു കാണാം. ഗ്രൂപ്പിലെ ആദ്യഘട്ട മത്സരങ്ങൾക്കുശേഷം ബാക്കിയാകുന്ന 32 ടീമുകൾ നോക്കൗട്ട് റൗണ്ടിലേക്ക് മത്സരം പ്രവേശിക്കുന്പോൾ ആവേശവും മത്സരവീര്യവും പരകോടിയിലെത്തും. മൊത്തം 108 കളികളാണ് ഇക്കുറി നടക്കുക.
പ്രമുഖ ടീമുകൾക്കെല്ലാം ജില്ലയിൽ ആരാധകരുണ്ട്. എന്നിരുന്നാലും ബ്രസീൽ, അർജന്റീന, പോർച്ചുഗൽ ടീമുകൾക്കാണ് ഏറെ പേരുടെയും പിന്തുണ. ഇതിൽ തന്നെ ബ്രസീൽ-അർജന്റീന ആരാധകരാണ് വാശിയോടെ രംഗത്തുള്ളത്. ഏതാനും നാളുകൾക്കു മുന്പേ തന്നെ ജില്ലയിലെ തെരുവിഥീകളിൽ ഇഷ്ടടീമുകളുടെയും ഇഷ്ടതാരങ്ങളുടെയും കൊടിത്തോരണങ്ങളും കട്ടൗട്ടും സ്ഥാപിച്ചുകഴിഞ്ഞിരുന്നു. കൂറ്റൻ ഫ്ളക്സ് ബോർഡുകളാണ് വഴി നീളെ കാണാനാകുന്നത്.
ലയണൽ മെസി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ സൂപ്പർതാരങ്ങളുടെ കൗട്ടുകളാണ് ഏറെയും കാണാനാകുന്നത്. ഈ മൂന്നു താരങ്ങളുടെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് വ്യക്തം.
അതിനാൽ വലിയ പ്രതീക്ഷയിലാണ് ഈ ടീമുകളുടെ ആരാധകർ കൊണ്ടാടുന്നത്. വിവിധ സമയങ്ങളിലാണ് മത്സരമെന്നത് ഫുട്ബോൾ ആരാധകരെ തെല്ലുവിഷമിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും കടുത്ത ഫുട്ബോൾ ആരാധകർ തങ്ങളുടെ ഇഷ്ടടീമുകളുടെ മത്സരങ്ങൾ ഉറക്കമൊഴിച്ചും കാണുമെന്നുറപ്പാണ്.
Tags : Local News Nattuvishesham Malappuram