തിരുവല്ല റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗ്.
തിരുവല്ല: അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെങ്കിലും റെയിൽവേയുടെ പാർക്കിംഗ് ഗ്രൗണ്ട് ഫീസിൽ ഇളവുകളില്ല. അടിക്കടി ഫീസ് വർധിപ്പിക്കുന്നതല്ലാതെ സൗകര്യങ്ങൾ കൂട്ടാനോ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനോ അധികൃതർ ശ്രദ്ധിക്കുന്നില്ല.
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരുടെ വാഹനങ്ങൾ പാർക്കിംഗ് ഏരിയായിൽ വെയിലും മഴയും ഏറ്റാണ് കിടക്കുന്നത്. പാർക്കിംഗ് സ്ഥലത്തു മേൽക്കൂരയോ സിസിടിവി സംവിധാനങ്ങളോ ഇല്ല.
ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്വത്തിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. വാഹനങ്ങൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷണം പോകുന്നതായും പരാതി ഉണ്ട്.
ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് പാർക്കിംഗ് ഷെഡ് ഉള്ളത്. പാർക്കിംഗ് ഫീസ് കഴിഞ്ഞയിടെയും കുത്തനെ വർധിപ്പിച്ചു. കുറച്ചു സമയം പാർക്ക് ചെയ്യുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കി.പരമാവധി രണ്ട് മണിക്കൂർ പാർക്ക് ചെയ്യുന്നതിന് ഇരുചക്രവാഹനങ്ങൾക്ക് അഞ്ചു രൂപയായിരുന്നത് ഇപ്പോൾ 10 രൂപയാക്കി. നാല് ചക്ര വാഹനങ്ങൾക്ക് 10 രൂപയായിരുന്ന നിരക്ക് 30 രൂപയാക്കി. ഇരുചക്ര വാഹനങ്ങൾക്കുള്ള പ്രതിമാസ നിരക്കും മൂന്നിരട്ടി കൂട്ടി. നേരത്തേ 200 രൂപയായിരുന്നത് 600 രൂപയായാണ് വർധിപ്പിച്ചത്.
മൂന്നിരട്ടി വർധന. റെയിൽവേ സ്റ്റേഷൻ വികസനത്തോടൊപ്പം പാർക്കിംഗ് ഏരിയായുടെ വിസ്തൃതിയും വർധിപ്പിച്ചു. ഇതോടെ സമീപ സ്റ്റേഷനുകളിലേക്ക് പോയിരുന്ന പലരും ട്രെയിൻ കയറാനായി തിരുവല്ലയിലേക്ക് എത്തുന്നുണ്ട്. തിരക്ക് വർധിച്ചപ്പോൾ പാർക്കിംഗ് ഏറ്റെടുത്തിട്ടുള്ളവർക്ക് ഫീസിനത്തിൽ നല്ല ഒരു തുക പിരിഞ്ഞു കിട്ടുന്നുമുണ്ട്.
ഇരുചക്രവാഹനങ്ങൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്കിംഗ് ഫീസ് നൽകിയ ശേഷം ട്രെയിൻ കയറി ദൂരെ സ്ഥലങ്ങളിൽ പോയി മടങ്ങി എത്തുമ്പോൾ വാഹങ്ങളിലെ പെട്രോൾ , മിററുകൾ തുടങ്ങിയവ നഷ്ടപ്പെടുന്നത് പതിവ് സംഭവമാണ്.
കരാർ തൊഴിലാളികളോടെ പരാതി പറഞ്ഞാൽ വാഹന ഉടമകളോടു തൊഴിലാളികൾ കയർത്തു സംസാരിക്കുകയും ചെയ്യുന്നതായി യാത്രക്കാർ പറയുന്നു. വാഹനങ്ങളുടെ സുരക്ഷയിൽ യാതൊരു ഉത്തരവാദിത്വവും ഫീസ് വാങ്ങുന്നവർക്കില്ല. പാർക്കിംഗ് ഏരിയായിൽ സിസിടിവി കാമറകളും ഘടിപ്പിച്ചില്ല.
Tags : Local News Nattuvishesham Pathanamthitta